മുംബൈ: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ തിളങ്ങുമെന്ന് കരുതിയ താരമാണ് പൃഥ്വി ഷാ. എന്നാല്‍ തെറ്റായ വഴിയില്‍ സഞ്ചരിച്ചു കരിയര്‍ നശിപ്പിക്കുകയായിരുന്നു താരം. ഇപ്പോഴിതാ താരം സ്വന്തം അനുഭവത്തെ കുറിച്ചു തുറന്നു പറഞ്ഞിരിക്കയാണ്. ചില മോശം സുഹൃത്തുക്കള്‍ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നെന്നും കരിയര്‍ സ്വയം നശിപ്പിച്ചെന്നും ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ.

2018ലെ അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ നേടുമ്പോള്‍ നായകന്‍ പൃഥ്വി ഷാ ആയിരുന്നു. എന്നാല്‍ ഇത്തവണ നടന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത താരങ്ങളുടെ പട്ടികയിലായിരുന്നു താരം. ഇക്കഴിഞ്ഞ രഞ്ജിട്രോഫി സ്‌ക്വാഡില്‍നിന്ന് മുംബൈ തഴയുകയും ചെയ്തു. ഇതിന് പിന്നാലെ ന്യൂസ് 24 സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഷായുടെ തുറന്നു പറച്ചില്‍.

'ജീവിതത്തില്‍ തെറ്റായ ചില തീരുമാനങ്ങളെടുത്തു. ഒരു ദിവസത്തിന്റെ പകുതിയോളം ഗ്രൗണ്ടില്‍ ചിലവഴിച്ചിരുന്നതെങ്കില്‍ 2023ന് ശേഷം കാര്യങ്ങള്‍ മാറി. മോശം സൗഹൃദങ്ങളിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു. അതിനുശേഷം പല തെറ്റായ കാര്യങ്ങള്‍ക്കുമായി എന്റെ ജീവിതത്തില്‍ പ്രാധാന്യം നല്‍കി. എന്റെ ട്രാക്ക് തന്നെ മാറിപ്പോയി. ഇതോടെ ഗ്രൗണ്ടില്‍ ചെലവഴിക്കുന്ന സമയം നാല് മണിക്കൂറായി ചുരുങ്ങി.

വ്യക്തിപരമായ നഷ്ടങ്ങളും കരിയറിനെ ബാധിച്ചു. മുത്തച്ഛന്‍ മരണമാണ് ഏറ്റവും പ്രയാസമേറിയത്. പറയാന്‍ കഴിയാത്ത മറ്റ് പലകാര്യങ്ങളും മോശമായി ബാധിച്ചു. അതെല്ലാം ഇപ്പോള്‍ തിരിച്ചറിയാനാവുന്നുണ്ട്. തെറ്റുകള്‍ അംഗീകരിക്കുന്നു. തനിക്ക് എപ്പോഴും പിന്തുണ നല്‍കിയത് അച്ഛാനാണ്. ജീവിതത്തിലെ നല്ല സമയവും മോശം സമയവുമെല്ലാം അദ്ദേഹമാണ് കണ്ടത്'- പൃഥ്വി ഷാ പറഞ്ഞു.