കറാച്ചി: 2026 ടി20 ലോകകപ്പില്‍ ദയനീയ പ്രകടനം പുറത്തെടുത്ത പാക്കിസ്ഥാനെതിരെ വിമര്‍ശനം കടുകുക്കുയാണ്. രൂക്ഷ വിമര്‍ശനവുമായി പാക് മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ് രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ ടീം തുടര്‍ച്ചയായി ഐസിസി കിരീടങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ പാക്കിസ്താന്‍ നോക്കൗട്ട് കാണാതെ പുറത്താകുന്നത് ശീലമാക്കിയിരിക്കുകയാണെന്ന് ലത്തീഫ് പരിഹസിച്ചു. ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ തകര്‍ത്ത് കിരീടം നിലനിര്‍ത്തിയതിന് പിന്നാലെയാണ് കടുത്ത പ്രതികരണവുമായി ലത്തീഫ് രംഗത്തെത്തിയത്. ഇന്ത്യയുടെ ഡിഎന്‍എ വിജയികളുടെതും പാകിസ്താനുള്ളത് തോല്‍ക്കുന്നവരുടെ ഡിഎന്‍എയാണെന്നുമാണ് ലത്തീഫ് പറയുന്നത്.

'ടോസ് നഷ്ടമായിട്ട് പോലും ഇന്ത്യ 250 റണ്‍സ് നേടുന്നു, ആര്‍ക്കും ഇന്ത്യയെ പിടിച്ചുകെട്ടാന്‍ പോലും കഴിന്നില്ല, ഇത് ഒരു രാത്രി കൊണ്ട് മാത്രം സംഭവിച്ചതല്ല. കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യ നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലമാണ്. കഴിഞ്ഞ ഐസിസി ഇവന്റുകളും ഏഷ്യാകപ്പും നോക്കിയാല്‍ അത് മനസ്സിലാവുകയും ചെയ്യും', റാഷിദ് ലത്തീഫ് വ്യക്തമാക്കി.

'ഇന്ത്യയുടെ ഡിഎന്‍എ ട്രോഫി നേടുന്നവരുടെയും നമ്മുടെ ഡിഎന്‍എ നോക്കൗട്ട് മത്സരങ്ങള്‍ക്ക് മുമ്പ് തന്നെ തോല്‍ക്കുന്നവരുടേതുമാണ്. ഇന്ത്യ ഫൈനല്‍ കളിക്കുകയും കപ്പ് നേടുകയും ചെയ്യുന്നു', റാഷിദ് ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

2026 ടി20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ പാകിസ്താന്‍ സെമി കാണാതെ പുറത്താവുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടേറ്റ പരാജയവും ആരാധകരെ നിരാശരാക്കിയിരുന്നു. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്താന്‍ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയത്. നെതര്‍ലന്‍ഡ്‌സ്, യുഎസ്എ, നമീബിയ എന്നിവരെ പരാജയപ്പെടുത്തിയപ്പോള്‍ ഇന്ത്യയോട് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത്. സൂപ്പര്‍ എട്ടിലെ പോരാട്ടങ്ങള്‍ പാകിസ്താന് കടുപ്പമേറിയതായിരുന്നു. ന്യൂസിലന്‍ഡുമായുള്ള ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നതിന് പിന്നാലെ ഇംഗ്ലണ്ടിനോട് രണ്ട് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തു. ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് പാകിസ്താനെ തോല്‍പ്പിച്ചത്.