മുംബൈ: ഐപിഎല്ലിന്റെ 18-ാം സീസണിനു തൊട്ടുമുമ്പ് സര്‍പ്രൈസ്് പ്രഖ്യാപനത്തിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ മലയാളി താരം സഞ്ജു സാംസണിനു പകരം യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെ റോയല്‍സ് നായകനായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധകര്‍ ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് തന്നെയാണിത്.

സഞ്ജു തന്നെയാണ് ഇക്കാര്യം ടീമംഗങ്ങളെ ഔഗ്യോഗികമായി അറിയിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ റോയല്‍സ് പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ മൂന്നു കളിയില്‍ റോയല്‍സിനം പരാഗ് നയിക്കുമെങ്കിലും സഞ്ജു പുതിയ റോളില്‍ ഈ മല്‍സരങ്ങളിലുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

''പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ ആദ്യത്തെ മൂന്നു മത്സരങ്ങളില്‍ എനിക്ക് കളിക്കാനാകില്ല. ഈ ടീമില്‍ നേതൃശേഷിയുള്ള ഒട്ടേറെ താരങ്ങളുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ടീമിലെ അന്തരീക്ഷം ഏറ്റവും മികച്ചതായി സൂക്ഷിക്കുന്നതില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളുണ്ട്. ഇത്തവണ ആദ്യ മൂന്നു മത്സരങ്ങളില്‍ റയാന്‍ പരാഗാകും രാജസ്ഥാനെ നയിക്കുക. എല്ലാവരും അദ്ദേഹത്തിന് ഉറച്ച പിന്തുണ നല്‍കുമെന്നാണ് എന്റെ പ്രതീക്ഷ' സഞ്ജു പറഞ്ഞു.

അതേസമയം പുതിയ റോളിലായിരിക്കും സഞ്ജു ടീമില്‍ കളിക്കുക. ഇംപാക്ട് പ്ലെയറുടെ റോളില്‍ അദ്ദേഹം ടീമിനു വേണ്ടി കളിക്കാനിറങ്ങുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ടീമിനു വേണ്ടി ബാറ്റിങില്‍ മാത്രമേ സഞ്ജുവിനെ ആദ്യ മൂന്നു മല്‍സരങ്ങില്‍ കണ്ടേക്കുകയുള്ളൂ. പൂര്‍ണ ഫിറ്റ് അല്ലാത്തതിനാല്‍ വിക്കറ്റ് കീപ്പര്‍ റോള്‍ സഞ്ജു ഉണ്ടാകില്ല. പകതം ധ്രുവ് ജുറേലായിരിക്കും വിക്കറ്റ് കീപ്പിങ് ദൗത്യം ഏറ്റെടുക്കുക.

കഴിഞ്ഞ ദിവസമാണ് സഞ്ജു രാജസ്ഥാന്റെ ടീമിനൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് ദ്രാവിഡിനെയും മറ്റ് അംഗങ്ങളേയും കാണുന്ന വീഡിയോ രാജസ്ഥാന്‍ തങ്ങളുടെ സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ മൂന്നു മത്സരങ്ങളില്‍ സഞ്ജു ബാറ്റര്‍ മാത്രമായിട്ടായിരിക്കും കളിക്കുക എന്ന അറിയിപ്പ്. നേരത്തേ ഇംഗ്ലണ്ടുമായുള്ള അവസാന ടി20 പരമ്പരയിലെ അവസാന കളിയിലും വിക്കറ്റ് കീപ്പിങില്‍ നിന്നും സഞ്ജു വിട്ടുനിന്നിരുന്നു. ഇതേ കളിക്കിടെയാണ് ജോഫ്ര ആര്‍ച്ചറെ നേരിടവെ സഞ്ജുവിന്റെ കൈവിരലിനു പൊട്ടലേറ്റത്. തുടര്‍ന്നു അദ്ദേഹം വിക്കറ്റ് കീപ്പിങില്‍ നിന്നും പിന്‍മാറുകയായിരുന്നു.