ദുബായ്: ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ കളിക്കളത്തിലെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം കണക്കിലെടുത്ത് രോഹിത്തിന് ഇനി എത്രകാലം ദേശീയ ടീമിനായി കളിക്കാനാകുമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. മാദ്ധ്യമങ്ങള്‍ കണക്കുകള്‍ നോക്കുന്നുവെന്നും എന്നാല്‍ തങ്ങള്‍ കളിയുടെ ഗതി നിര്‍ണയിക്കുന്ന രോഹിത്തിന്റെ സ്വാധീന ശക്തിയെയാണ് വിലയിരുത്തുന്നതെന്നുമായിരുന്നു ഗംഭീറിന്റെ മറുപടി.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മിന്നുന്ന സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ ഫോം ചോദ്യം ചെയ്യുന്നവര്‍ക്കാണ് ഗംഭീര്‍ മറുപടി നല്‍കിയത്. വെടിക്കെട്ട് തുടക്കങ്ങള്‍ നല്‍കുമ്പോഴും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ നാലു മത്സരം കളിച്ച രോഹിത്തിനായിട്ടില്ല. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ ഭാവി സംബന്ധിച്ച ചോദ്യങ്ങളുയര്‍ന്നത്. രോഹിത് എത്രകാലം കൂടി തുടരുമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് ഗംഭീര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലാണ് ഇനി വരാന്‍ പോകുന്നത്. അതിന് മുമ്പ് ഞാന്‍ എന്ത് പറയാനാണ്. ക്യാപ്റ്റന്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കങ്ങള്‍ ഡ്രസ്സിംഗ് റൂമിന് നല്ല സന്ദേശമാണ് നല്‍കുന്നത്. നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നിങ്ങള്‍ ഒരാളടിച്ച റണ്‍സ് മാത്രം നോക്കിയാണ് അയാളെ വിലയിരുത്തുന്നത്. എന്നാല്‍ ഞങ്ങള്‍ അയാള്‍ കളിയില്‍ ചെലുത്തിയ പ്രഭാവമാണ് നോക്കുന്നത്. നിങ്ങള്‍ കണക്കുകള്‍ നോക്കുമ്പോള്‍ ഞങ്ങള്‍ കളിയില്‍ അയാളുണ്ടാക്കുന്ന ഇംപാക്ട് നോക്കുന്നു, അതാണ് വ്യത്യാസം. മാധ്യമങ്ങളും വിദഗ്ധരുമെല്ലാം കണക്കുകളും ശരാശരിയും മാത്രമെ നോക്കാറുള്ളു. എന്നാല്‍ ഒരു പരിശീലകനെന്ന നിലയിലും ടീം എന്ന നിലയിലും ഞങ്ങള്‍ കണക്കുകളും ശരാശരിയുമല്ല നോക്കുന്നത്. ക്യാപ്റ്റന്‍ തന്നെ മുന്നിട്ടിറങ്ങുമ്പോള്‍ പിന്നാലെ വരുന്നവര്‍ക്ക് പിന്നീട് മറ്റൊന്നും നോക്കാനില്ലല്ലോയെന്നും ഗംഭീര്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ നാലു കളികളിലും വലയി ഇന്നിംഗ്‌സ് കളിക്കാനായില്ലെങ്കിലും രോഹിത് ശുഭ്മാന്‍ ഗില്ലിനൊപ്പം മികച്ച തുടക്കങ്ങള്‍ നല്‍കിയിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച നാലു കളികളില്‍ 26 റണ്‍സ് ശരാശരിയില്‍ 104 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. 107.21 പ്രഹരശേഷിയില്‍ തകര്‍ത്തടിച്ച രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 41 റണ്‍സാണ്. ഇന്നലെ സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ 29 പന്തില്‍ 28 റണ്‍സടിച്ച രോഹിത് പവര്‍ പ്ലേയില്‍ തന്നെ പുറത്തായിരുന്നു.

അതേസമയം ഓസ്ട്രേലിയക്കെതിരായ വിജയത്തോടെ രോഹിത് മറ്റൊരു വലിയ റെക്കോര്‍ഡും തന്റെ പേരിലാക്കി. ക്രിക്കറ്റ് ചരിത്രത്തില്‍ എല്ലാ ഐസിസി ടൂര്‍ണമെന്റുകളുടെയും ഫൈനലിലെത്തുന്ന ടീമിന്റെ ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് താരത്തിന് സ്വന്തമായത്. 2022 ഫെബ്രുവരിയില്‍ രോഹിത്ത് മുഴുവന്‍ സമയ നായക സ്ഥാനം ഏറ്റെടുത്തതിനുശേഷം, ഇന്ത്യ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തു. മൂന്ന് വര്‍ഷത്തിനുള്ളില്‍, എല്ലാ ഐസിസി ടൂര്‍ണമെന്റുകളുടെയും ഫൈനലില്‍ പ്രവേശിച്ചു. രോഹിത്തിന്റെ നായകത്വത്തില്‍ ഐസിസി ടി20 ലോകകപ്പ് 2024, ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023, ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023, ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നിവയുടെ ഫൈനലുകളിലേക്ക് എത്തി. ഇതില്‍ 2024 ലെ ടി20 ലോകകപ്പ് കിരീടവും രോഹിത് നേടിയിട്ടുണ്ട്.