പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തുടക്കം പിഴച്ച് ഇന്ത്യ.10 ഓവറിനിടെ 3 വിക്കറ്റുകള്‍ ആണ് ഇന്ത്യക്ക് നഷ്ടമായത്. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ മടങ്ങിയെത്തിയ രോഹിത് ശര്‍മും വിരാട് കോലിയും നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഗില്ലും വേഗത്തില്‍ മടങ്ങി.പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 3 വിക്കറ്റിന് 37 എന്ന നിലയിലാണ്. ഇടക്ക് പെയ്ത മഴമൂലം മത്സരം 49 ഓവര്‍ വീതമായി വെട്ടിക്കുറച്ചിട്ടുണ്ട്.

രോഹിത് ശര്‍മ എട്ട് റണ്‍സും വിരാട് കോഹ്ലി പൂജ്യം റണ്‍സിനും പുറത്തായി. 14 പന്തില്‍ ഒരു ഫോര്‍ അടക്കമാണ് രോഹിത് എട്ട് റണ്‍സ് നേടിയത്. ഹേസല്‍വുഡിന്റെ പന്തില്‍ സ്ലിപ്പില്‍ മാറ്റ് റെന്‍ഷായ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ഒമ്പത് പന്തില്‍ പൂജ്യം റണ്‍സാണ് കോഹ്ലി നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കൂപ്പര്‍ കോണോലിക്ക് ക്യാച് നല്‍കുകയായിരുന്നു.

നേരത്തെ ടോസ് നേടി ഓസീസ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡി ഏകദിന ടീമില്‍ അരങ്ങേറ്റം നടത്തുന്നുവെന്നതാണ് ഇന്ത്യന്‍ ഇലവനിലെ പ്രധാന അപ്ഡേറ്റ്. മറ്റ് വലിയ മാറ്റങ്ങളില്ല.

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനെത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശുഭ്മാന്‍ ഗില്‍ എന്ന യുവനായകന് കീഴിലുള്ള ആദ്യ ഏകദിന പരമ്പരയുമാണിത്. 2015 ഏകദിന ലോകകപ്പിന് ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. 2015നുശേഷം നടന്ന മൂന്ന് ഏകദിന പരമ്പരകളില്‍ മൂന്നിലും ഇന്ത്യ തോറ്റു.

ഓസീസ് മണ്ണില്‍ നിരവധി റെക്കോര്‍ഡുകളുള്ള വിരാടിന്റെയും കോഹ്ലിയും സാന്നിധ്യം തന്നെയാകും ഇന്ത്യന്‍ ടീമിന്റെ ധൈര്യം. നായകന്‍ പാറ്റ് കമിന്‍സും ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസും ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും സ്പിന്നര്‍ ആദം സാംപയുമൊന്നും പരിക്ക് മൂലം കളിക്കുന്നില്ല എന്നത് ഓസീസിന് തിരിച്ചടിയാണ്.