ദുബായ്: ഏഷ്യാ കപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ നിർണായക സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ സൂപ്പർ ഓവറിൽ ജയിച്ചിരുന്നു. മത്സരത്തിൽ സെഞ്ചറി നേടിയ ശ്രീലങ്കൻ ഓപ്പണർ പതും നിസങ്കയായിരുന്നു മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ മത്സരശേഷം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമില്‍ നല്‍കാറുള്ള ഇംപാക്ട് പ്ലേയര്‍ പുരസ്കാരം സ്വന്തമാക്കിയത് മലയാളി താരം സഞ്ജു സാംസൺ.

ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ, ടീം ഫിസിയോ യോഗേഷ് പാർമറെയാണ് ഇംപാക്ട് പ്ലേയർ ഓഫ് ദി മാച്ചിനെ തിരഞ്ഞെടുക്കാൻ ക്ഷണിച്ചത്. 'കളിയിലെ ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്വന്തം ചേട്ടൻ' എന്നായിരുന്നു യോഗേഷിന്റെ പ്രഖ്യാപനം. താരങ്ങൾ കൈയ്യടികളോടെയാണ് സഞ്ജുവിനെ തിരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്തത്. പുരസ്കാരം ഒരു വലിയ നേട്ടമായി കാണുന്നുവെന്നും ടീമിന്റെ വിജയത്തിൽ സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സഞ്ജു പ്രതികരിച്ചു.

മത്സരത്തിൽ അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ സഞ്ജു 23 പന്തിൽ 39 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്ന് സിക്സുകളും ഒരു ഫോറും ഉൾപ്പെടെയാണ് ഈ റൺസ് നേടിയത്. അഭിഷേക് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ ഇന്നിംഗ്സിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും സഞ്ജുവിനായിരുന്നു (169.57).

ബാറ്റിംഗിന് പുറമെ കീപ്പിംഗിലും സഞ്ജു തിളങ്ങി. 32 പന്തിൽ 58 റൺസെടുത്ത് ഇന്ത്യയ്ക്ക് ഭീഷണിയായിരുന്ന കുശാൽ പെരേരയെ മിന്നൽ സ്റ്റമ്പിംഗിലൂടെ പുറത്താക്കാൻ സഞ്ജുവിനായി. സൂപ്പർ ഓവറിൽ അർഷ്ദീപ് സിംഗിന്റെ പന്തിൽ ദാസുൻ ഷനക റണ്ണൗട്ടായതും സഞ്ജുവിന്റെ മികവിലായിരുന്നു.