കാന്‍ഡി: ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ നിന്നും തഴഞ്ഞതില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയ ആരാധകരെ നിരാശരാക്കിയാണ് സഞ്ജു ശ്രീലങ്കയില്‍ നിന്ന് മടങ്ങുന്നത്. രണ്ടാം മത്സരത്തില്‍ ഓപ്പണറായി അവസരം കിട്ടിയ സഞ്ജു മഹീഷ തീക്ഷണയുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ മൂന്നാം മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങിയപ്പോഴും അക്കൗണ്ട് തുറക്കാനകാതെ മടങ്ങി. ഋഷഭ് പന്തിന് വിശ്രമം കൊടുത്ത് സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കിയപ്പോഴാകട്ടെ നഷ്ടമാക്കിയത് മൂന്ന് നിര്‍ണായക ക്യാച്ചുകളും.

ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്റി20യിലും റണ്ണൊന്നും എടുക്കാതെയാണ് നാല് പന്തുകള്‍ നേരിട്ട് സഞ്ജു സാംസണ്‍ പുറത്തായത്. രണ്ടാം മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം ഔട്ടായിരുന്നു. കളിച്ച രണ്ടു മത്സരങ്ങളിലും ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത് വട്ടപൂജ്യം. പരിക്കേറ്റ ശുഭ്മന്‍ ഗില്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടും മൂന്നാം മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് വിശ്രമം നല്‍കിയാണ് സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

സഞ്ജുവിന് ടീമില്‍ അവസരം നല്‍കുന്നില്ലെന്ന് മുറവിളി കൂട്ടിയ ആരാധകരെ രണ്ടു മത്സരങ്ങളിലും താരം നിരാശപ്പെടുത്തി. ആദ്യ മത്സരത്തില്‍ മഹീഷ് തീക്ഷണ എറിഞ്ഞ പന്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.

മൂന്നാം മത്സരത്തില്‍ വിക്കറ്റ് കീപ്പറായുള്ള പ്രകടനത്തിലും നിരാശപ്പെടുത്തിയെങ്കിലും ഒടുവില്‍ അവസാന ഓവറില്‍ സൂര്യകുമാര്‍ യാദവിന്റെ പന്തില്‍ തീക്ഷണയുടെ നിര്‍ണായക ക്യാച്ച് കൈയിലൊതുക്കിയപ്പോള്‍ ആരാധകരുടെ അതൃപ്തി കുറഞ്ഞില്ല. പ്ലേയിംഗ് ഇലവനിലും ടീമിലുമെത്താന്‍ കടുത്ത മത്സരം നടക്കുന്ന ഇന്ത്യന്‍ ടീമില്‍ ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടിയില്ലെങ്കില്‍ പിന്നീടൊരു തിരിച്ചുവരവ് ദുഷ്‌കരമാണ്. ടീം മാനേജ്‌മെന്റിന്റെ അകമഴിഞ്ഞ പിന്തുണയോ ആഭ്യന്തര ക്രിക്കറ്റിലെ അസാമാന്യ പ്രകടനമോ ഉണ്ടായാല്‍ മാത്രമെ പിന്നീട് തിരിച്ചുവരാനാകു.

ത്രില്ലര്‍ പോരാട്ടത്തില്‍ സൂപ്പര്‍ ഓവറിലാണ് ഇന്ത്യയുടെ ജയം. മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര ഇന്ത്യ ആധികാരികമായി തന്നെ ജയിച്ചെങ്കിലും സഞ്ജു ഒരു നാണക്കേടിന്റെ റെക്കോഡ് ബുക്കിലും ഇടംനേടി. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലാണ് സഞ്ജു സ്ഥാനം പിടിച്ചത്. ഈ വര്‍ഷം ഇതുവരെ മൂന്നു തവണയാണ് താരം പൂജ്യത്തിന് പുറത്തായത്.

നേരത്തെ ബംഗളൂരുവില്‍ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലും താരം പൂജ്യത്തിന് പുറത്തായിരുന്നു. സൂപ്പര്‍താരം വിരാട് കോഹ്ലി, നായകന്‍ രോഹിത് ശര്‍മ, മുന്‍ താരം യുസുഫ് പത്താന്‍ എന്നിവരാണ് പട്ടികയിലുള്ളവര്‍. ഈ വര്‍ഷം ഇന്ത്യക്കായി അഞ്ചു ഇന്നിങ്‌സുകളാണ് താരം കളിച്ചത്. അതില്‍ മൂന്നെണ്ണത്തിലും താരം പൂജ്യത്തിനാണ് മടങ്ങിയത്. രോഹിത് രണ്ടു കലണ്ടര്‍ വര്‍ഷം മൂന്നു തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 2018, 2022 കലണ്ടര്‍ വര്‍ഷങ്ങളില്‍.

ഈ കലണ്ടര്‍ വര്‍ഷം തന്നെയാണ് കോഹ്ലി മൂന്നു തവണ പൂജ്യത്തിന് മടങ്ങിയത്. ലങ്കക്കെതിരായ അവസാന മത്സരത്തില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നടിഞ്ഞെങ്കിലും റിയാന്‍ പരാഗും ശുഭ്മന്‍ ഗില്ലും ചേര്‍ന്നാണ് ഇന്ത്യയെ പൊരുതാനുള്ള സ്‌കോറിലെത്തിച്ചത്.

അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി അടിച്ചിട്ടും ഏകദിന ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെയും ശക്തി കുറയ്ക്കുന്നതായി ട്വന്റി 20യില്‍ ലഭിച്ച രണ്ട് മത്സരങ്ങളിലെയും മലയാളി താരത്തിന്റെ പ്രകടനം. മോശം ദിവസങ്ങള്‍ ഏതൊരു കളിക്കാരനും ഉണ്ടാകാമെങ്കിലും ടീമിലെത്താനും പ്ലേയിംഗ് ഇലവനിലെത്താനും കടുത്ത മത്സരമുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഓരോ മത്സരവും ഡു ഓര്‍ ഡൈ പോരാട്ടങ്ങളാണ്. ശ്രീലങ്കയില്‍ ലഭിച്ച രണ്ട് കളികളില്‍ ഒരു ഇംപാക്ട്ഫുള്‍ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സഞ്ജുവിന് ഋഷഭ് പന്തിന് മേല്‍ മേല്‍ക്കൈ ലഭിക്കുമായിരുന്നു എന്ന് കരുതുന്ന ആരാധകരാണ് കൂടുതലും.

ട്വന്റി 20യില്‍ സഞ്ജുവിനെക്കാള്‍ ഇരട്ടി മത്സരം കളിച്ചിട്ടുള്ള ഋഷഭ് പന്ത് ഇതുവരെ 65 ഇന്നിംഗ്‌സില്‍ നിന്ന് നേടിയത് 22.71 ശരാശരിയിലും 126.667 സ്‌ട്രൈക്ക് റേറ്റിലുമായി 3 അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 1158 റണ്‍സാണ്. 26 ഇന്നിംഗ്‌സുകളില്‍ 20.18 ശരാശരിയിലും 132.93 സ്‌ട്രൈക്ക് റേറ്റിലും രണ്ട് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ സഞ്ജു നേടിയത് 444 റണ്‍സും. സഞ്ജുവിനെക്കാള്‍ മികച്ച പ്രകടനമൊന്നുമല്ലെങ്കിലും ഋഷഭ് പന്തിന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ പിന്തുണയുള്ളതിനാല്‍ ഒരു പരമ്പരയിലോ ഒന്നോ രണ്ടോ മത്സരങ്ങളിലോ മോശം പ്രകടനം നടത്തിയാലും തുടര്‍ന്നും അവസരം ലഭിക്കും.

ഇന്ത്യന്‍ ടീമിന്റെ ഭാഗമായി 10 വര്‍ഷമാകുന്ന സഞ്ജുവിനെക്കാള്‍ ഇരട്ടി മത്സരങ്ങളില്‍ അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യന്‍ ടീമിലെത്തിയ ഋഷഭ് പന്ത് കളിച്ചിട്ടുണ്ട് എന്നത് തന്നെ ഇതിന് തെളിവാണ്. സഞ്ജുവിന് വല്ലപ്പോഴും മാത്രം അവസരം ലഭിക്കുമ്പോള്‍ ഋഷഭ് പന്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ വല്ലപ്പോഴും ലഭിക്കുന്ന അവസരങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് സഞ്ജുവിന്റെ കരിയറില്‍ പ്രധാനമാണ്.

ഇഷാന്‍ കിഷനും ധ്രുവ് ജുറെലും സാക്ഷാല്‍ കെ എല്‍ രാഹുലുമെല്ലാം പുറത്തു നില്‍ക്കുന്ന ടീമില്‍ തുടര്‍ച്ച ലഭിക്കണമെങ്കില്‍ സഞ്ജു കിട്ടിയ അവസരങ്ങളില്‍ ഇംപാക്ട് ഉണ്ടാക്കുന്ന ഇന്നിംഗ്‌സ് കളിക്കേണ്ടകാലം അതിക്രമിച്ചുവെന്നാണ് ആരാധകരും കരുതുന്നത്. ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള പുതിയ ടീം മാനേജ്‌മെന്റിന്റെ എടുക്കുന്ന നിലപാടായിരിക്കും ഇനി സഞ്ജുവിന്റെ കാര്യത്തില്‍ നിര്‍ണായകമാകുക എന്നാണ് കരുതുന്നത്.