ജയ്പൂര്‍: ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും കട്ട ഫോമിൽ സഞ്ജു സാംസൻ തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ സഞ്ജു സാംസണെ നിലനിര്‍ത്താനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ക്യാപ്റ്റന്‍ സഞ്ജുവിനൊപ്പം ടീമില്‍ നിലനിര്‍ത്തേണ്ട മറ്റ് നാലുതാരങ്ങളെക്കൂടി രാജസ്ഥാന്‍ തീരുമാനിക്കുകയും ചെയ്തു.

ഇപ്പോൾ നടന്ന ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ ട്വന്റി 20 സെഞ്ച്വറിക്ക് പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിന്റെ പുതിയ തീരുമാനം. ക്യാപ്റ്റന്‍ സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തും. പതിനെട്ട് കോടി രൂപ നല്‍കി സഞ്ജുവിനെ ടീമിൽ നിലനിർത്താനാണ് രാജസ്ഥാന്‍ റോയല്‍സ് തീരുമാനം എടുത്തിരിക്കുന്നത്.

2021ലും 2022ലും 2024 ലും സഞ്ജു ടീമിനെ പ്ലേഓഫിൽ എത്തിച്ചിരുന്നു. സഞ്ജുവിന്റെ കരിയറില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യപരിശീകനായി തിരിച്ചെത്തുന്നു എന്നതും വളരെ ശ്രദ്ധേയമാണ്.

ഐപിഎല്ലില്‍ സഞ്ജു 167 കളിയില്‍ മൂന്ന് സെഞ്ച്വറിയോടെ 4419 റൺസ് എടുത്തിട്ടുണ്ട്. സഞ്ജുവിനൊപ്പം യുവതാരം യശസ്വീ ജയ്‌സ്വാളിനും പതിനെട്ട് കോടി രൂപ നല്‍കി ടീമില്‍ നിലനിര്‍ത്താനാണ് രാജസ്ഥന്റെ പുതിയ തീരുമാനം.