മുംബൈ: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം സെമിഫൈനലിൽ പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തകർത്ത് സൗരാഷ്ട്ര ഫൈനലിൽ. ഓപ്പണർ വിശ്വരാജ് ജഡേജയുടെ ഉജ്ജ്വല സെഞ്ച്വറിയുടെ പിൻബലത്തിലാണ് സൗരാഷ്ട്ര 292 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നത്. ജനുവരി 18-ന് നടക്കുന്ന ഫൈനലിൽ വിദർഭയാണ് സൗരാഷ്ട്രയുടെ എതിരാളികൾ.

127 പന്തിൽ 18 ഫോറും മൂന്ന് സിക്സറും സഹിതം പുറത്താകാതെ 165 റൺസ് നേടിയ ജഡേജയുടെ പ്രകടനമാണ് സൗരാഷ്ട്ര വിജയത്തിന് അടിത്തറ പാകിയത്. 39.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ സൗരാഷ്ട്ര ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ഹാർവിക് ദേശായി 63 പന്തിൽ ഒമ്പത് ബൗണ്ടറികളടക്കം 64 റൺസ് നേടി ജഡേജയ്ക്ക് മികച്ച പിന്തുണ നൽകി. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 172 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. ദേശായി പുറത്തായ ശേഷം ക്രീസിലെത്തിയ പ്രേരക് മങ്കാദ് 49 പന്തിൽ ഏഴ് ഫോറുകളടക്കം പുറത്താകാതെ 52 റൺസ് നേടി സൗരാഷ്ട്രയെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറിൽ 291 റൺസ് നേടിയിരുന്നു. അൻമോൾപ്രീത് സിങ്ങിന്റെയും പ്രഭ്സിമ്രാൻ സിങ്ങിന്റെയും മികച്ച പ്രകടനമാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. പ്രഭ്സിമ്രാനും ഹർനൂർ സിങ്ങും ചേർന്ന് 60 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടുയർത്തി. 105 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും സഹിതം 100 റൺസ് നേടിയ അൻമോൾപ്രീത് പഞ്ചാബ് ഇന്നിംഗ്സിന് അടിത്തറയിട്ടപ്പോൾ, പ്രഭ്സിമ്രാൻ 87 റൺസ് നേടി. രമൺദീപ് സിംഗ് 38 പന്തിൽ നിന്ന് 42 റൺസ് നേടി.