കാണ്‍പൂര്‍:വനിതാ ലോകകപ്പില്‍ ഓസീസിനെതിരെ ഇന്ത്യക്ക് മികച്ച ടോട്ടല്‍. സ്മൃതി മന്ദാനയും പൃതിക റാവലും തിളങ്ങിയപ്പോള്‍ ഇന്ത്യ 331 റണ്‍സ് വിജലക്ഷ്യം പടുത്തുയര്‍ത്തി. ഏകദിനത്തില്‍ ഇന്ത്യന്‍ വനിത ടീമിന്റെ ഉയര്‍ന്ന ടോട്ടല്‍ കൂടിയാണിത്. 66 പന്തില്‍ 80 റണ്‍സും നേടിയ മന്ദാനയും 96 പന്തില്‍ 75 റണ്‍സെടുത്ത റാവലും ചേര്‍ന്നുള്ള ഓപ്പണിങ്ങ് ജോഡിയാണ് ഇന്ത്യക്ക് മികച്ച അടിത്തറ പാകിയത്.

48.5 ഓവറില്‍ ഇന്ത്യ എല്ലാവരും പുറത്താവുകയായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി അന്നാബെല്‍ സതര്‍ലാന്റ് അഞ്ച് വിക്കറ്റ് വീഴ്ത്തി.ഗംഭീര തുടക്കമായിരുന്നു ഇന്ത്യയുടേത്. ഒന്നാം വിക്കറ്റില്‍ സ്മൃതി - പ്രതിക സഖ്യം 155 റണ്‍സ് ചേര്‍ത്തു. സ്മൃതി ആക്രമിച്ച് കളിച്ചപ്പോള്‍ പ്രതിക സൂക്ഷ്മതയോടെ കളിച്ചു. 25-ാം ഓവറില്‍ മാത്രമാണ് ഓസീസിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. സ്മൃതിയെ മൊളിനെക്സ് പുറത്താക്കുകയായിരുന്നു. മൂന്ന് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്സ്. തുടര്‍ന്നെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (38) - പ്രതികയ്ക്കൊപ്പം 37 റണ്‍സ് കൂട്ടിചേര്‍ത്തു. 31-ാം ഓവറില്‍ പ്രതികയും മടങ്ങി. അന്നാബെല്‍, ഫൈന്‍ ലെഗില്‍ എല്ലിസ് പെറിയുടെ കൈകളിലെത്തിക്കുകയായിരുന്നു പ്രതികയെ. ഒരു സിക്സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.

തുടര്‍ന്നെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (22) തുടക്കം മുതലാക്കാന്‍ സാധിച്ചില്ല. ഹര്‍ലീന്‍ കൂടി പോയതോടെ 37.2 ഓവറില്‍ നാലിന് 240 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് റിച്ചാ ഘോഷ് (22 പന്തില്‍ 32) - ജെമീമ റോഡ്രിഗസ് (21 പന്തില്‍ 33) കൂട്ടുകെട്ട് 54 റണ്‍സ് കൂട്ടിചേര്‍ത്തു. റിച്ചയാണ് ആദ്യം മടങ്ങുന്നത്. പിന്നാലെ ജമീമയും. തുടര്‍ന്നെത്തിയ ദീപ്തി ശര്‍മ (1), ക്രാന്തി ഗൗത് (1), ശ്രീചരണി (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. അമന്‍ജോത് കൗര്‍ 16 റണ്‍സ് കൂട്ടിചേര്‍ത്തു. സ്നേഹ് റാണ (8) പുറത്താവാതെ നിന്നു.

അന്നാബെലിനെ കൂടാതെ സോഫി മൊളിനെക്സിന് മൂന്ന് വിക്കറ്റുണ്ട്.നേരത്തെ, ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഓസ്ട്രേലിയ ഒരു മാറ്റം വരുത്തി. വാറെഹമിന് പകരം സോഫി മൊളിനെക്സ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഓസ്‌ട്രേലിയ 11 ഓവറില്‍ 85 ന് 1 എന്ന നിലയിലാണ്.