ലണ്ടന്‍: ആന്‍ഡേഴ്‌സന്‍ - ടെന്‍ഡുല്‍ക്കര്‍ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ലീഡ്‌സില്‍ ഇന്ത്യയുടെ പ്രകടനം ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരത്തിലായിരുന്നില്ലെന്നാണ് ഗവാസ്‌കര്‍ വിമര്‍ശിച്ചു. മികച്ച പോരാട്ടം നടത്തിയ ഇംഗ്ലണ്ട് ടീമിനെ ഗവാസ്‌കര്‍ അഭിനന്ദിക്കുകയും ചെയ്തു.

'ഇംഗ്ലണ്ട് ടീമിന് അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ ടീമില്‍ അഞ്ച് താരങ്ങള്‍ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. എന്നിട്ടും മികച്ച ആത്മവിശ്വാസമായിരുന്നു ഇംഗ്ലണ്ടിന്റെ കൈമുതല്‍. ഇന്ത്യന്‍ ടീമിന്റെ അവസാന വിക്കറ്റുകള്‍ വേഗത്തില്‍ സ്വന്തമാക്കാന്‍ അവരെ സഹായിച്ചത് അതാണ്. എന്നാല്‍ അവസാന വിക്കറ്റുകളില്‍ ഭേദപ്പെട്ട നിലയില്‍ സ്‌കോര്‍ ചെയ്യാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. അതാണ് മത്സരത്തില്‍ നിര്‍ണായകമായതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

ലീഡ്‌സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (147), റിഷഭ് പന്ത് (134), യശസ്വി ജയ്‌സ്വാള്‍ (101) എന്നിവരുടെ സെഞ്ച്വുറി മികവില്‍ 471 റണ്‍സ് നേടി. ആദ്യ ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 465 റണ്‍സ് സ്വന്തമാക്കി. 106 റണ്‍സെടുത്ത ഒലി പോപ്പും 99 റണ്‍സുമായി ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു.

ആറ് റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ 364 റണ്‍സെടുത്തു. കെ.എല്‍ രാഹുല്‍ 137 റണ്‍സോടെയും റിഷഭ് പന്ത് 118 റണ്‍സെടുത്തും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. 371 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 149 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്റെയും 65 റണ്‍സെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റണ്‍സെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായകമായി.