ദുബായ്: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ചാംപ്യന്‍സ് ട്രോഫി ഏറ്റുവാങ്ങുമ്പോള്‍, വേദിയില്‍ നിന്നും അല്‍പം അകലെ ഒരു 75കാരന്‍ സ്വയം മറന്ന് ആഹ്ലാദ നൃത്തം ചവിട്ടുകയായിരുന്നു. അത് മറ്റാരുമല്ല, ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. റോബിന്‍ ഉത്തപ്പക്കും മായന്തി ലാംഗര്‍ക്കുമൊപ്പം ക്യാമറക്ക് മുമ്പില്‍ അവതാരകനായി നില്‍ക്കുന്നതിനിടെയാണ് ഗവാസ്‌കര്‍ ആവേശം അടക്കാനാവാതെ തുള്ളിച്ചാടിയത്. ഗവാസ്‌കറുടെ വൈറല്‍ ഡാന്‍സ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

കൊച്ചുകുട്ടിയേപ്പോലെ ആഹ്ലാദനൃത്തം ചവിട്ടുന്ന സുനില്‍ ഗാവസ്‌കറിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ആവേശപ്പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്ത് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ കിരീടം ഏറ്റുവാങ്ങുമ്പോഴാണ്, കമന്റേറ്ററായി അവിടെയുണ്ടായിരുന്ന സുനില്‍ ഗാവസ്‌കര്‍ സര്‍വവും മറന്ന് തുള്ളിച്ചാടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇന്ത്യന്‍ ടീം കിരീടമേറ്റുവാങ്ങുന്നതു കണ്ടതിന്റെ അത്യാഹ്ലാദത്തിലായിരുന്നു ഗാവസ്‌കറിന്റെ ആഹ്ലാദ നൃത്തം.

പ്രശസ്ത അവതാരകയായ മായന്തി ലാംഗര്‍, മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ എന്നിവര്‍ക്കൊപ്പം സ്‌പോര്‍ട്‌സ് ചാനലിനായി മത്സരം വിലയിരുത്തുന്നതിനിടെയാണ് ഗാവസ്‌കര്‍ അപ്രതീക്ഷിതമായി ക്യാമറയ്ക്കു മുന്നില്‍ ചുവടുവച്ചത്. ഇതുകണ്ട് മായന്തി ലാംഗര്‍ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ഗാവസ്‌കറിന്റെ നൃത്തം കാഴ്ചക്കാരിലേക്ക് എത്തുന്നതിനായി മായന്തി ക്യാമറയ്ക്കു മുന്നില്‍നിന്ന് നീങ്ങുന്നുമുണ്ട്.

ഗാവസ്‌കറിന്റെ നൃത്തം കണ്ട് റോബിന്‍ ഉത്തപ്പ പുഞ്ചിരിയോടെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അദ്ദേഹം തന്റെ ക്യാമറയെടുത്ത് ഗാവസ്‌കറിന്റെ ആഹ്ലാദനൃത്തം പകര്‍ത്തുന്നുമുണ്ട്. ''ഇന്ന് ആര്‍ക്കാണ് സണ്ണി ജിയെ (സുനില്‍ ഗാവസ്‌കറിനെ) തടയാനാകുക?' ചാനല്‍ സ്റ്റുഡിയോയില്‍ അവതാരകനായ ജതിന്‍ സപ്രുവിന്റെ ചോദ്യം. മറുപടി നല്‍കിയത് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങാണ്.

''ആരും അദ്ദേഹത്തെ തടയരുത്. കാരണം ഇത് അതുല്യമായ ഒരു നിമിഷമാണ്. അദ്ദേഹത്തിന്റെ നൃത്തം രസകരമായ ഒരു കാഴ്ചയായിരുന്നു. അദ്ദേഹം ക്രിക്കറ്റിലെ ഇതിഹാസവും ബഹുമാനിക്കപ്പെടുന്ന വ്യക്തിയുമാണ്. അദ്ദേഹത്തെ കണ്ടാണ് പലരം ക്രിക്കറ്റിലേക്ക് വന്നതും ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടതും' ഹര്‍ഭജന്റെ വാക്കുകള്‍.

മുമ്പും ഗവാസ്‌കര്‍ ഇന്ത്യന്‍ വിജയം ആഘോഷമാക്കിയിട്ടുണ്ട്. 2022ലെ ടി20 ലോകകപ്പിലെ ആവേശപ്പോരില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചപ്പോഴും ഗവാസ്‌കര്‍ ഇതുപോലെ നൃത്തം ചെയ്തിരുന്നു. 2023ലെ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി അഞ്ചാം ഐപിഎല്‍ കിരീടം നേടിയപ്പോള്‍ ധോണിയുടെ ഓട്ടോഗ്രാഫിനായി ഓടിയ ഗവാസ്‌കറെയും ആരാധകര്‍ മറന്നിട്ടുണ്ടാവില്ല.

ഇന്നലെ ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

83 പന്തില്‍ 76 റണ്‍സുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്‍(31), ശ്രേയസ് അയ്യര്‍(48), അക്‌സര്‍ പട്ടേല്‍(29), കെ എല്‍ രാഹുല്‍(34*) എന്നിവരുടെയും ബാറ്റിംഗ് മികവിലായിരുന്നു ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. വിരാട് കോലി രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 18 റണ്‍സെടുത്തു.9 റണ്‍സുമായി രവീന്ദ്ര ജഡേജ രാഹുലിനൊപ്പം പുറത്താകാതെ നിന്നു.