ന്യൂഡല്‍ഹി: കാര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ജീവിച്ചിരിക്കുന്നത് മഹാഭാഗ്യം കൊണ്ടാണെന്നും പ്രതീക്ഷിച്ചതിലും വേഗത്തില്‍ പന്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ദിന്‍ഷോ പര്‍ദിവാല. ബോധം തിരിച്ചുകിട്ടിയപ്പോള്‍ ഇനി ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമോയെന്നാണ് പന്ത് ആദ്യം ചോദിച്ചതെന്ന് ഡോക്ടര്‍ ഒരു രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു. അപകടത്തിനു ശേഷം പ്രശസ്ത ഓര്‍ത്തോ സര്‍ജനായ ദിന്‍ഷോയുടെ നേതൃത്വത്തിലാണു പന്തിനെ ചികിത്സിച്ചത്. ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ഋഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ടു സെഞ്ചറികള്‍ നേടി ചരിത്രം കുറിച്ചതിന് പിന്നാലെയാണ് ദിന്‍ഷോ പര്‍ദിവാലയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്.

ഡല്‍ഹിയില്‍നിന്ന് ജന്മനാടായ റൂര്‍ക്കിയിലേക്കു പോകുന്നതിനിടെയാണ് ഋഷഭ് പന്ത് ഓടിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞത്. തീപിടിച്ച കാറില്‍നിന്ന് ഗുരുതര പരുക്കുകളുമായാണു ഋഷഭ് പന്തിനെ പുറത്തെടുത്തത്. ''ഋഷഭ് ജീവിച്ചിരിക്കുന്നതു തന്നെ മഹാഭാഗ്യമാണ്. ഋഷഭ് എന്റെയടുത്തെത്തുമ്പോള്‍ അദ്ദേഹത്തിന്റെ വലതു കാല്‍മുട്ട് സ്ഥാനം തെറ്റിക്കിടക്കുകയായിരകുന്നു. കാലില്‍ നിറയെ വലുതും ചെറുതുമായ മുറിവുകള്‍. ചര്‍മത്തിന്റെ മുകള്‍ ഭാഗം ഏതാണ്ട് മുഴുവനായും ഇളകി മാറിയിരുന്നു.'' ഡോക്ടര്‍ പ്രതികരിച്ചു.

''കാറില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ ഗ്ലാസിലും മറ്റും ഉരഞ്ഞ്, പുറകുവശത്തെ തൊലിയും മാംസവും കുറെ നഷ്ടമായി. അദ്ദേഹത്തിന്റെ കാര്‍ മറിഞ്ഞ ശേഷം തീപിടിക്കുകയായിരുന്നു. ഇത്തരം അപകടങ്ങളില്‍ മരിക്കാനുള്ള സാധ്യത വളരെയധികമാണ്. പക്ഷേ നാഡികള്‍ക്കും രക്ത ധമനികള്‍ക്കും വലിയ പരുക്കില്ലാത്തതു രക്ഷയായി. ഇനി കളിക്കാനാകുമോയെന്നായിരുന്നു ഋഷഭ് പന്തിന്റെ ആദ്യത്തെ ചോദ്യം. എന്നാല്‍ മകന്‍ എഴുന്നേറ്റു നടക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ അമ്മ എന്നോടു ചോദിച്ചത്.''

''2023 ജനുവരിയില്‍ പന്തിന്റെ കാല്‍മുട്ടിന് നാലു മണിക്കൂര്‍ സമയമെടുത്താണ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. നാലു മാസങ്ങള്‍ക്കു ശേഷമാണ് ക്രച്ചസിന്റെ സഹായമില്ലാതെ അദ്ദേഹം നടന്നു തുടങ്ങിയത്. അപ്പോഴും പന്തിനു ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമോയെന്നതു ഡോക്ടര്‍മാര്‍ക്കു സംശയമായിരുന്നു. സജീവ ക്രിക്കറ്റിലേക്ക് ഇറങ്ങണമെങ്കില്‍ 18 ആഴ്ചയെങ്കിലും വേണമെന്നാണു ഞാന്‍ പന്തിനോടു പറഞ്ഞത്. ചികിത്സ പൂര്‍ത്തിയാക്കി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോയ അദ്ദേഹം ക്രിക്കറ്റില്‍ സജീവമായി.'' ഡോക്ടര്‍ വ്യക്തമാക്കി.

ഗുരുതരമായി പരിക്കേറ്റ താരം മാസങ്ങള്‍ക്ക് ശേഷം മൈതാനത്തും തിരിച്ചെത്തി. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറിയുമായി താരം ഏവരെയും ഞെട്ടിച്ചിരുന്നു.

2022 ഡിസംബറിലായിരുന്നു ഋഷഭിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഋഷഭ് ഓടിച്ച വാഹനം ഡല്‍ഹി-ദെഹ്‌റാദൂണ്‍ ഹൈവേയില്‍വെച്ച് ഡിവൈഡറിലിടിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് സ്വന്തം നാടായ റൂര്‍ക്കിയിലേക്ക് പോകുകയായിരുന്നു താരം. അപകടത്തെത്തുടര്‍ന്ന് വാഹനം പൂര്‍ണമായും കത്തിനശിച്ചു. പന്തിന്റെ തലയ്ക്കും കാലിനുമായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് ചികിത്സയും മറ്റുമായി ഒരു വര്‍ഷത്തിലധികമായി ക്രീസിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നാണ് കഠിന പ്രയത്നം നടത്തി പന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.