ദുബായ്: വിദേശ പരമ്പരകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ക്കൊപ്പമുള്ള പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ് ബിസിസിഐ. ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഭാര്യമാരോ, മാധ്യമ ഉപദേഷ്ടാക്കളോ, പ്രത്യേക ഭക്ഷണം പാകം ചെയ്യാനായി കുക്കുളോ അനുവദനീയമല്ല. എന്നാല്‍ തന്റെ ഭക്ഷണരീതി തെറ്റിക്കാന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലി തയ്യാറായിരുന്നില്ല. അതിനായി ബിസിസിഐ നിയമത്തെ താരം ഫലപ്രദമായി മറികടന്നു.

ഇന്ത്യന്‍ താരങ്ങളെ സഹായിക്കുന്നതിനായി ദുബായില്‍ ഏര്‍പ്പെടുത്തിയ മാനേജരുമായി കോഹ്‌ലി ബന്ധപ്പെടുകയും തന്റെ ഇഷ്ടഭക്ഷണത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. പിന്നാലെ താരത്തിനുള്ള ഭക്ഷണം എത്തി. അതിനിടെ മൂന്ന് മണിക്കൂറോളം വിരാട് കോഹ്‌ലി പരിശീലനം നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാനേജരെ ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്റെ താല്‍പര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി 15 മിനിറ്റിലേറെ നേരമാണു കോലി സംസാരിച്ചത്. തുടര്‍ന്ന് കോലിക്കു താല്‍പര്യമുള്ള ഭക്ഷണം മാനേജര്‍ പുറത്തുനിന്നു വരുത്തിച്ചു നല്‍കി. കുറച്ചു ഭക്ഷണം കഴിച്ച കോലി ബാക്കിയുള്ളത് പൊതിഞ്ഞെടുത്തു കൊണ്ടുപോകുകയും ചെയ്തു.

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ തോല്‍വിക്കു പിന്നാലെയാണ് താരങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചത്. ചാംപ്യന്‍സ് ട്രോഫിക്ക് കുടുംബത്തെ ഒപ്പം കൊണ്ടുപോകാന്‍ ബിസിസിഐ താരങ്ങളെ അനുവദിച്ചിട്ടില്ല. ഇതിനായി പ്രത്യേക നിര്‍ദേശങ്ങളും ബിസിസിഐ പുറത്തിറക്കി. ഒരു താരത്തിനും ഇക്കാര്യത്തില്‍ ഇളവു ലഭിക്കില്ലെന്ന് ബിസിസിഐ താരങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നു.

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനു മുന്നോടിയായി ദുബായിലെ ഐസിസി അക്കാദമിയില്‍ പരിശീലനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഫെബ്രുവരി 19ന് പാക്കിസ്ഥാനില്‍ തുടക്കമാകുന്ന ടൂര്‍ണമെന്റില്‍, തൊട്ടടുത്ത ദിവസം ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശക്തമായ നിയന്ത്രണങ്ങള്‍ക്കു നടുവിലാണ് ഇന്ത്യന്‍ താരങ്ങള്‍ ദുബായില്‍ പരിശീലിക്കുന്നത്.