ഡല്‍ഹി: വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വി ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.ജയം മുന്നില്‍ കണ്ടിടത്ത് നിന്നാണ് ഇന്ത്യ അപ്രതീക്ഷിതമായി തോല്‍വി വഴങ്ങിയത്. ഇതോടെ സെമി സ്വപ്നങ്ങള്‍ കാണണമെങ്കില്‍ ഇനിയുള്ള 4 മത്സരത്തില്‍ 3 എണ്ണമെങ്കിലും ജയിച്ചെ മതിയാകു.

വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ശ്രീലങ്കയ്ക്കും പാകിസ്താനുമെതിരെ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ശേഷമായിരുന്നു ഈ തോല്‍വി.

തോല്‍വിയോടെ നാല് പോയിന്റുള്ള ഇന്ത്യ നിലവില്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് നാല് പോയിന്റ് തന്നെയുള്ള ഇംഗ്ലണ്ടാണ്. രണ്ട് മത്സരം മാത്രമാണ് ഇംഗ്ലണ്ട് കളിച്ചിട്ടുള്ളത്.നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്കും 4 പോയന്റ് ആണുള്ളത്. പക്ഷെ റണ്‍റേറ്റാണ് ഈ മുന്ന് സ്ഥാനങ്ങളെയും നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണായകമാകും.

സെമി ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ ടീമിന് ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ കുറഞ്ഞത് മൂന്നെണ്ണത്തിലെങ്കിലും വിജയം നേടേണ്ടതുണ്ട്.കരുത്തരായ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നീ ടീമുകളോടാണ് മത്സരിക്കേണ്ടത്. ഇതാണ് കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. ഇതില്‍ ന്യൂസിലാന്റ്, ബംഗ്ലാദേശ് താരതമ്യേന വിജയ പ്രതീക്ഷയുണ്ടെങ്കിലും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ മത്സരങ്ങള്‍ കടുക്കും.

ആതിഥേയരായതിനാല്‍ തന്നെ സെമിയില്‍ കുറഞ്ഞതൊന്നും ഇന്ത്യയെ തൃപ്തിപ്പെടുത്തില്ല.ബാറ്റിങ്ങിലെ ടോപ്പ് ഓര്‍ഡര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും ഇന്ത്യക്ക് തലവേദനയാകുന്നുണ്ട്.സ്മൃതി മന്ദന, പ്രതീക റാവല്‍, ഹര്‍ളീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ ടോപ് ഫൈവ്. സ്മൃതിയില്‍ നിന്ന് തുടങ്ങിയാല്‍ ലോകകപ്പിന് മുന്നോടിയായി ഇടവേളകളില്ലാതെ അര്‍ദ്ധ സെഞ്ച്വറികളും സെഞ്ച്വറികളും നേടി അസാധാരണ സ്ഥിരത കാഴ്ചവെച്ച ബാറ്റര്‍.ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് നേടുന്ന ആദ്യ വനിത താരമെന്ന ചരിത്രനേട്ടം കുറിച്ച ലോകകപ്പില്‍ സ്മൃതിയുടെ സ്‌കോറുകള്‍ എട്ട്, 23, 23 എന്നിങ്ങനെയാണ്. ഒരു അര്‍ദ്ധ സെഞ്ച്വറി പോലും ആ ബാറ്റില്‍ നിന്ന് ലോകകപ്പ് വേദികള്‍ ഇക്കുറി കണ്ടില്ല.

ലങ്കയിലെ വേഗതകുറഞ്ഞ വിക്കറ്റിനെ പഴിച്ചാലും വിശാഖപട്ടണത്തെ ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റിലും കഥ ആവര്‍ത്തിക്കുകയായിരുന്നു. സ്വിങ് ബോളുകള്‍ അനായാസം ജഡ്ജ് ചെയ്ത് ബൗണ്ടറികള്‍ കണ്ടെത്തുന്ന സ്മൃതിയുടെ വൈഭവവും കാണാതായി. മരിസാന്‍ കാപ്പിന്റെ പന്തുകളെ നേരിടുന്നതില്‍ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്ന സ്മൃതി ആയിരുന്നു പ്രോട്ടിയാസിനെതിരെ ക്രീസില്‍.

സ്മൃതിയുള്‍പ്പെടുന്ന ടോപ് ഫൈവില്‍ നിന്ന് ഇതുവരെ ഒരു അര്‍ദ്ധ സെഞ്ച്വറി മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോഴും ഉണ്ടായിട്ടില്ല.മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത സവിശേഷതയാണിത്. അഞ്ചംഗ നിരയുടെ ബാറ്റിങ് ശരാശരി കേവലം 23 മാത്രവുമാണ്. പാക്കിസ്ഥാനെതിരെ മാത്രമാണ് ഇന്ത്യയുടെ ടോപ് ഫൈവിലൊരു ബാറ്റര്‍ക്കെങ്കിലും 25-ാം ഓവര്‍ താണ്ടാന്‍ കഴിഞ്ഞത്. ഇതുവരെ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമുണ്ടായി. ഈ മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ബാറ്റിങ് നിരയെ കരകയറ്റിയത് പിന്‍നിരയായിരുന്നു. ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, റിച്ച ഘോഷ്, സ്‌നേ റാണ എന്നിവര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരാജയം ഇന്‍്ത്യയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാക്കിക്കൊടുക്കുമെന്നത് തീര്‍ച്ചയാണ്. ഇനി വരുന്ന മൂന്ന് മത്സരങ്ങളിലെ എതിരാളികള്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്. മൂന്ന് പേരും സെമി ഫൈനല്‍ സാധ്യതയുള്ളവര്‍. ഓസ്‌ട്രേലിയയെ കീഴടക്കാനായാല്‍ ആത്മവിശ്വാസം തിരിച്ചുപിടിക്കാനാകും.

ഹര്‍മന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് പിറക്കുന്ന 2017 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ്, 171 റണ്‍സ്. സ്മൃതിയുടേയും ഇഷ്ട എതിരാളിയാണ് ഓസീസ്. നെറ്റ്‌സില്‍ രേണുകയുടെ സ്വിങ് ബോളുകളെ നേരിട്ട് ഓസീസ് പരീക്ഷണത്തിനൊരുങ്ങുകയാണ് സ്മൃതി. ഇരുവരും ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയിലേക്ക് ആത്മവിശ്വാസം പടര്‍ന്ന് പന്തലിക്കുമെന്ന് തീര്‍ച്ചയാണ്, ഒപ്പം ലോകകപ്പ് സ്വപ്നങ്ങളും. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി 5 പോയിന്റുള്ള ഓസ്ട്രേലിയയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.