ലിവര്‍പൂള്‍: ടൊട്ടെന്‍ഹാമിനെ 5-1 ന് തകര്‍ത്തുകൊണ്ട് ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് കിരീടം കരസ്ഥമാക്കി. ഇതോടെ ഇരുപതാമത്തെ ഇംഗ്ലീഷ് ലീഗ് കിരീടമാണ് ഇവര്‍ നേടിയിരിക്കുന്നത്. രണ്ടാമത്തെ പ്രീമിയര്‍ ലീഗ് ട്രോഫിയും. ആദ്യപകുതിയില്‍ തന്നെ ലൂയിസ് ഡയസ്, അലെക്സീസ് മാക് അലിസ്റ്റെര്‍, കോഡി ഗാക്‌പോ എന്നിവര്‍ നേടിയ ഗോളുകള്‍ വിജയം അരക്കിട്ടുറപ്പിച്ചിരുന്നു. കാര്യമായ പ്രതിരോധമൊന്നും കാഴ്ചവയ്ക്കാന്‍ ഹോട്ടെന്‍ഹാമിനായില്ല.

ഇതുവരെയുള്ള 34 പ്രീമിയര്‍ ലീഗ് മാച്ചുകളില്‍ 25 എണ്ണം വിജയിച്ചുകൊണ്ടാണ് ലിവര്‍പൂള്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നോട്ടിംഗ്ഹാം ഫോറെസ്റ്റിനോടും ഫുള്‍ഹാമിനോടും മാത്രമാണ് അവര്‍ പരാജയപ്പെ്യുട്ടത്. മാത്രമല്ല, ജര്‍ഗെന്‍ ക്ലോപ്പില്‍ നിന്നും മാനേജര്‍ സ്ഥാനം ഏറ്റെടുത്ത സ്ലോട്ട്, ആദ്യ സീസണില്‍ തന്നെ ഇംഗ്ലീഷ് ലീഗ് ടൂര്‍ണമെന്റുകളില്‍ കിരീടം നെടുന്ന അഞ്ചാമത്തെ മാനേജറുമായി. ജോസ് മുരിഞ്ഞോ, കാരിയോ ആന്‍സെലോട്ടി, മാനുവല്‍ പല്ലേഗിനി, അന്റോണിയോ കോണ്ടെ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു മാനേജര്‍മാര്‍.

ഇത് തന്റെ മാത്രം അദ്ധ്വാനമല്ലെന്നും കളിക്കാരും അവര്‍ക്കൊപ്പം മുന്‍ മാനേജര്‍മാര്‍ അവശേഷിപ്പിച്ചു പോയ കായിക സംസ്‌കാരവുമാണ് ഈ നേട്ടത്തിനു കാരണമെന്നുമായിരുന്നു വിജയിച്ചതിനു ശേഷം സ്ലോട്ടിന്റെ പ്രതികരണം. ടൂര്‍ണമെന്റില്‍ തങ്ങളുടെ തുടക്കം തന്നെ മെച്ചപ്പെട്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 21 മുതല്‍ ഏപ്രില്‍ 6 വരെ 26 മത്സരങ്ങളില്‍ വിജയിച്ചാണ് ലിവര്‍പൂള്‍ ഇപ്പോള്‍ ഈ നേട്ടം കൊയ്തിരിക്കുന്നത്. 95 പോയിന്റുകള്‍ നേടാനായ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ മികച്ച ടൈറ്റില്‍ വിന്നിംഗ് ടീമുമായി.

അലക്സ് ഫെര്‍ഗുസണ്‍ 2013 ല്‍ ടീമില്‍ നിന്നും പോയതിനു ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതുവരെ ഒരു ലീഗ് കിരീടവും നേടിയിട്ടില്ല. ആര്‍സെനെല്‍ ആണെങ്കില്‍ റെംഗറുടെ ആദ്യകാലത്തെ സുവര്‍ണ്ണകാലഘട്ടത്തിലേക്ക് ഇനിയും എത്തിച്ചേരാന്‍ കഴിയാതെ ക്ലേശിക്കുകയാണ്. ആദ്യ നാലില്‍ ലിവര്‍പൂള്‍ എത്തുമെന്നായിരുന്നു അവരുടെ പ്രകടനം വിലയിരുത്തിയ ഫുട്‌ബോള്‍ വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍, അതിനെയെല്ലാം മാറ്റി മറിച്ചുകൊണ്ടാണ് ഇപ്പോള്‍ അവര്‍ കിരീടം നേടിയിരിക്കുന്നത്.