ഹുലുന്‍ബുയര്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ തുടര്‍ച്ചയായ നാലാം ജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിയില്‍. കഴിഞ്ഞദിവസം മലേഷ്യയ്ക്കെതിരേ വന്‍ ജയം നേടിയ ഇന്ത്യ, വ്യാഴാഴ്ച കൊറിയയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിനില്‍ക്കേതന്നെ ഇന്ത്യ സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.

എട്ടാം മിനിറ്റില്‍ അരെയ്ജീത് സിങ് ഹുണ്ടാലിന്റെ ഗോളിലൂടെ ഇന്ത്യ ലീഡ് ചെയ്തു. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും ഗോള്‍ നേടിയതോടെ ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ 2-0ന് മുന്നിട്ടുനിന്നു. എന്നാല്‍, രണ്ടാം ക്വാര്‍ട്ടറില്‍ കൊറിയ തിരിച്ചടിച്ചു. 30-ാം മിനിറ്റില്‍ ജിഹുന്‍ യാങ്ങാണ് കൊറിയക്കായി ഗോള്‍ നേടിയത്. എന്നാല്‍, 43-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യക്കായി വീണ്ടും വലകുലുക്കിയതോടെ 3-1ന് മുന്നിലെത്തി.

മത്സരത്തിലുടനീളം ഇന്ത്യയാണ് മുന്നേറ്റം നടത്തിയതെങ്കിലും കൊറിയ പലപ്പോഴും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തി. രണ്ടാം ക്വാര്‍ട്ടറില്‍ കൊറിയ തിരിച്ചടിച്ചതോടെ ഇന്ത്യന്‍ താരങ്ങളില്‍ സമ്മര്‍ദമേറി. മൂന്നാം ക്വാര്‍ട്ടറിലെ അവസാന മിനിറ്റുകളില്‍ ഹര്‍മന്‍പ്രീത് സിങ് ഗോള്‍ നേടിയതോടെയാണ് ഇന്ത്യന്‍ താരങ്ങളുടെ സമ്മര്‍ദം ലഘൂകരിക്കാനായത്. അവസാന ക്വാര്‍ട്ടറില്‍ കൊറിയ വന്‍ മുന്നേറ്റം നടത്തിയെങ്കിലും ഇന്ത്യയുടെ ഗോള്‍ക്കീപ്പര്‍ സുരാജ് കര്‍ക്കേര രക്ഷക വേഷമണിയുകയായിരുന്നു. ഗോളെന്നുറച്ച കൊറിയയുടെ നിരവധി ശ്രമങ്ങളാണ് കര്‍ക്കേര നിര്‍വീര്യമാക്കിയത്. ഇന്ത്യന്‍ പ്രതിരോധവും മികച്ചുനിന്നു.

കഴിഞ്ഞദിവസം മലേഷ്യയെ 8-1ന് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യയിറങ്ങിയത്. നാലുകളിയില്‍ 12 പോയിന്റോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതാണ് ഇന്ത്യ. ആദ്യ കളിയില്‍ ചൈനയെയും രണ്ടാം മത്സരത്തില്‍ ജപ്പാനെയും തകര്‍ത്ത ശേഷമാണ് മലേഷ്യക്കെതിരേ വന്‍ ജയം നേടിയത്. പോയിന്റ് നിലയില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് സെമിയിലെത്തുക. മൊത്തം ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്.