പാരിസ്: ഒളിംപിക്‌സ് വനിതാ ഫുട്‌ബോളില്‍ സ്‌പെയിനെ വീഴ്ത്തി ജര്‍മനിക്കു വെങ്കലം. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ സ്‌പെയിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മനി തോല്‍പിച്ചത്. 64ാം മിനിറ്റില്‍ ഗ്യൂലിയ ഗിന്‍ ജര്‍മനിക്കായി ഗോള്‍ നേടി. ഗോള്‍ മടക്കാന്‍ സ്പാനിഷ് താരങ്ങള്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് പാഴാക്കിയതാണ് സ്‌പെയിന് തിരിച്ചടിയായത്.

ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരം തുടങ്ങിയ ആദ്യ മിനിറ്റില്‍ തന്നെ ജര്‍മന്‍ താരം ജൂലി ബ്രാന്‍ഡിന് പരുക്കേറ്റതിനെ തുടര്‍ന്ന് കളി കുറച്ചുനേരത്തേക്കു നിര്‍ത്തിവച്ചിരുന്നു. 18ാം മിനിറ്റില്‍ ജര്‍മന്‍ താരം ക്ലാര ബുഹിലിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ രക്ഷപെടുത്തി.

20ാം മിനിറ്റില്‍ ഗോള്‍ നേടാനുള്ള സ്‌പെയിനിന്റെ ശ്രമം നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. ബോക്‌സിനു പുറത്തുനിന്നുള്ള ഫ്രീകിക്കില്‍ സ്പാനിഷ് താരം തെരേസ അബലെയ്‌രയുടെ ഷോട്ട് ബാറില്‍ തട്ടിപുറത്തേക്കുപോകുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാന്‍ നാലു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഫെലിസിറ്റസ് റൗച്ചിന്റെ അസിസ്റ്റില്‍ ഗോള്‍ നേടാനുള്ള ജര്‍മന്‍ താരം മരിന ഹെഗറിങ്ങിന്റെ ശ്രമവും പാഴായി.

62ാം മിനിറ്റില്‍ പന്തുമായെത്തിയ ജര്‍മന്‍ താരം ഗ്യൂലിയ ഗിന്നിനെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനു സ്പാനിഷ് ഗോള്‍ കീപ്പര്‍ കാറ്റ കോളിന് യെല്ലോ കാര്‍ഡ് ലഭിച്ചു. ജര്‍മനിക്ക് അനുകൂലമായ പെനാല്‍റ്റി കിക്കെടുത്ത് ഗ്യൂലിയ ഗിന്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. പിന്നിലായതോടെ മറുപടി ഗോളിനായി സ്പാനിഷ് താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 68ാം മിനിറ്റില്‍ സല്‍മ പാരല്ലെലോയുടെ ബോക്‌സിനു പുറത്തുനിന്നുള്ള ഷോട്ട് പോസ്റ്റിന് ഇടതു ഭാഗത്തുകൂടി പുറത്തേക്കുപോയി.

74ാം മിനിറ്റില്‍ അയ്റ്റാനോ ബോന്‍മാറ്റിയുടെ ഹെഡറും ലക്ഷ്യത്തിലെത്തിയില്ല. അവസാന മിനിറ്റുകളില്‍ സ്പാനിഷ് താരങ്ങളുടെ തുടര്‍ച്ചയായുള്ള മുന്നേറ്റങ്ങളെ പണിപ്പെട്ടാണ് ജര്‍മന്‍ താരങ്ങള്‍ പ്രതിരോധിച്ചുനിന്നത്. ഏഴു മിനിറ്റാണ് മത്സരത്തിന് അധിക സമയമായി അനുവദിച്ചത്. അവസാന മിനിറ്റില്‍ ജര്‍മന്‍ താരം ലൂസിയ ഗാര്‍ഷ്യയുടെ ഫൗളില്‍ സ്‌പെയിന് അനുകൂലമായി പെനാല്‍റ്റി കിക്ക് ലഭിച്ചു. അലെക്‌സ്യ പുട്ടെല്ലാസിന്റെ കിക്ക് ജര്‍മന്‍ ഗോളി പ്രതിരോധിച്ചതോടെ ജര്‍മനി വിജയമുറപ്പിച്ചു.