പാരീസ്: ലോകം പാരീസിലേക്ക്. ഒളിമ്പിക്‌സിനെ വരവേല്‍ക്കാന്‍ ഫ്രാന്‍സ് ഒരുങ്ങിക്കഴിഞ്ഞു. 26 ന് രാത്രിയാണ് ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഉദ്ഘാടനത്തിന് മൂന്ന് നാള്‍ കൂടിയുണ്ടെങ്കിലും മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ഫുട്‌ബോള്‍ മത്സരങ്ങളോടെയാണ് പാരിസിലെ ത്രില്ലര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്.

പാരിസ് ഒളിമ്പിക്‌സില്‍ പുരുഷ-വനിത ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് ബുധനാഴ്ച കിക്കോഫ്. ഫ്രാന്‍സിലെ ഏഴു നഗരങ്ങളാണ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനവും മാര്‍ച്ച് പാസ്റ്റും 26നാണ്. ആഗസ്റ്റ് 10നാണ് ഫുട്ബാള്‍ മത്സരങ്ങളുടെ കലാശപ്പോര്. അണ്ടര്‍ -23 ടീമുകളാണ് പുരുഷ ഫുട്ബാളില്‍ പങ്കെടുക്കുന്നതെങ്കിലും മൂന്നു സീനിയര്‍ താരങ്ങളും ടീമിലുണ്ട്. ഇത് മത്സരങ്ങളുടെ ആവേശം വര്‍ധിപ്പിക്കും. കോപ്പ കിരീട തിളക്കവുമായി എത്തുന്ന അര്‍ജന്റീന ആദ്യ ദിനം കളത്തിലിറങ്ങും.

ഫുട്‌ബോളില്‍ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീന, മൊറോക്കോയെ നേരിടും. സെന്റ് എറ്റിയെനിലെ ജെഫ്റോയ്-ഗുയിച്ചാര്‍ സ്റ്റേഡിയത്തിലാണ് മത്സരം കോപ്പ കിരീടം നേടിയ ടീമിലെ ജൂലിയന്‍ അല്‍വാരസും നിക്കോളാസ് ഒട്ടാമെന്‍ഡിയും അര്‍ജന്റീന സംഘത്തിലുണ്ട്. 2023ലെ അണ്ടര്‍ 23 ആഫ്രിക്ക കപ്പ് നേടിയ കരുത്തുമായാണ് മൊറൊക്കോ ഒളിംപിക്‌സിനിറങ്ങുന്നത്.

യൂറോ ചാമ്പ്യന്മാരെന്ന പകിട്ടുമായെത്തുന്ന സ്പെയിന്‍ ഉസ്ബെക്കിസ്ഥാനെ നേരിടും. ഗ്വിനിയ-ന്യൂസിലന്‍ഡ്, ഈജിപ്റ്റ്-ഡോമിനിക്കന്‍ റിപ്പബ്ലിക്, ഇറാഖ്-യുക്രെയ്ന്‍, ജപ്പാന്‍-പരാഗ്വെ, ഫ്രാന്‍സ്-യു.എസ് മാലി-ഇസ്രേല്‍ മത്സരങ്ങളും ബുധനാഴ്ച നടക്കും. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാക്കളായ ബ്രസീലിന് ഇത്തവണ യോഗ്യത നേടാനായില്ല. 16 ടീമുകള്‍ ആണ് ഒളിമ്പിക്‌സ് ഫുട്ബാളില്‍ പങ്കെടുക്കുന്നത്.

യൂറോ കപ്പില്‍ മിന്നിത്തിളങ്ങിയ ലാമിന്‍ യമാല്‍, നിക്കോ വില്യംസ്, പെഡ്രി എന്നിവരൊന്നും സ്പാനിഷ് ടീമിലില്ല. വൈകിട്ട് 6.30നാണ് ഫുട്‌ബോളിലെ രണ്ട് മത്സരങ്ങളും ആരംഭിക്കുക. 16 ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീല്‍ ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടില്ല.

മൊറോക്കോക്ക് പുറമെ ഇറാഖ്, യുക്രൈന്‍ എന്നിവരാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഗ്രൂപ്പ് ബിയിലാണ് മുന്‍ താരം ഹാവിയര്‍ മഷറാനോ പരിശീലിപ്പിക്കുന്ന അര്‍ജന്റീന. ഫ്രാന്‍സിന് ഗ്രൂപ്പ് എയില്‍ അമേരിക്ക, ഗിനിയ,ന്യൂസിലന്‍ഡ് എന്നിവര്‍ എതിരാളികളാവും. ഗ്രൂപ്പ് സിയില്‍ ഉസ്ബകിസ്ഥാന് പുറമെ ഈജിപ്ത്, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവരാണ് സ്‌പെയിനിന്റെ ഗ്രൂപ്പിലുള്ളത്.

ഗ്രൂപ്പ് ഡിയില്‍ ജപ്പാന്‍, പരാഗ്വെ, മാലി, ഇസ്രായേല്‍ എന്നിവര്‍ ഏറ്റുമുട്ടും.ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ഓരോ ടീമിനും 23 വയസ്സിന് മുകളില്‍ പ്രായമുള്ള മൂന്നുപേരെ കളിപ്പിക്കാം. റഗ്ബി മത്സരങ്ങള്‍ക്കും നാളെ തുടക്കമാകും.

ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ കളിക്കാനിറങ്ങുന്ന അഞ്ചു സൂപ്പര്‍ താരങ്ങള്‍

ജൂലിയന്‍ അല്‍വാരസ് (അര്‍ജന്റീന)
കോപ്പ അമേരിക്കയില്‍ പതിനാറാം തവണയും മുത്തമിട്ട അര്‍ജന്റീന തന്നെയാണ് ഒളിമ്പിക്‌സ് ഫുട്ബാളിലെ ഫേവറൈറ്റുകള്‍. ഖത്തര്‍ ലോകകപ്പ് ചാമ്പ്യന്മാരായ ടീമിലുണ്ടായിരുന്ന നിക്കോളാസ് ഒട്ടമെന്‍ഡി, ഗോള്‍ കീപ്പര്‍ ജെറോണിമോ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം ജൂലിയന്‍ അല്‍വാരസ് എന്നിവരാണ് സ്‌ക്വാഡിലെ സീനിയര്‍ താരങ്ങള്‍. മൂന്നാം ഒളിമ്പിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ടാണ് ഹവിയര്‍ മഷറാനോയുടെ പരിശീലനത്തില്‍ അര്‍ജന്റീന കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി 36 മത്സരങ്ങളില്‍നിന്നായി 11 ഗോളുകളാണ് അല്‍വാരസ് നേടിയത്. സിറ്റിയുടെ പ്രീ സീസണ്‍ മത്സരങ്ങളും മാഞ്ചസ്റ്റര്‍ യുനൈഡിനെതിരായ കമ്യൂണിറ്റി ഷീല്‍ഡ് പോരാട്ടവും താരത്തിന് നഷ്ടമാകും.

അലക്‌സാണ്ടര്‍ ലകാസെറ്റ് (ഫ്രാന്‍സ്)
നാട്ടില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ടീമിനെ നയിക്കാന്‍ ഭാഗ്യം കിട്ടിയതിന്റെ സന്തോഷത്തിലാണ് സൂപ്പര്‍താരം അലക്‌സാണ്ടര്‍ ലകാസെറ്റ്. ഫ്രഞ്ച് ലീഗ് വണ്ണില്‍ തകര്‍പ്പന്‍ ഫോമിലുള്ള താരം, ലിയോണിനായി കഴിഞ്ഞ സീസണില്‍ 25 മത്സരങ്ങളില്‍നിന്ന് 22 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 2017ലാണ് അവസാനമായി താരം ഫ്രഞ്ച് ദേശീയ ടീമിനൊപ്പം കളിച്ചത്. തിയറി ഹെന്റി പരിശീലിപ്പിക്കുന്ന ടീമില്‍ സെവിയ്യയുടെ ലോയ്ക് ബേഡും ക്രിസ്റ്റല്‍ പാലസ് മുന്നേറ്റതാരം ജീന്‍ ഫ്രിലിപ്പെ മറ്റേറ്റയും സീനിയര്‍ താരങ്ങളായി കളിക്കുന്നുണ്ട്. നേരത്തെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ടീമിനായി കളത്തിലിറങ്ങുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, താരത്തിന്റെ റയലിലേക്കുള്ള കൂടുമാറ്റത്തോടെ അതിനുള്ള വാതിലുകള്‍ അടഞ്ഞു. ഒളിമ്പിക്‌സിനായി താരത്തെ വിട്ടുനല്‍കാന്‍ ക്ലബ് അനുമതി നല്‍കിയില്ല.

അഷ്‌റഫ് ഹക്കീമി (മൊറോക്കോ)
ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയുടെ ഹീറോയായ അഷ്‌റഫ് ഹക്കീമിയാണ് ഒളിമ്പിക്‌സിലെ മറ്റൊരു ശ്രദ്ധേയനായ താരം. പി.എസ്.ജി താരമായ ഹക്കീമിക്ക് ക്ലബിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ നഷ്ടമാകും. അണ്ടര്‍ 23 ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ജേതാക്കളെന്ന നിലയിലാണ് മൊറോക്കോ ഇത്തവണ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്.

ഫെര്‍മിന്‍ ലോപ്പസ് (സ്‌പെയിന്‍)
യൂറോ കപ്പ് ജേതാക്കളായ സ്‌പെയിന്‍ ടീമിന്റെ ഭാഗമായിരുന്നു സൂപ്പര്‍ താരം ഫെര്‍മിന്‍ ലോപ്പസും അലക്‌സ് ബെയ്‌നയും. 21കാരനായ വിങ്ങര്‍ ലോപ്പസ് യൂറോ കപ്പില്‍ ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാനിറങ്ങിയത്. ബാഴ്‌സലോണ താരമായ ലോപ്പസ് കഴിഞ്ഞ സീസണില്‍ 11 ഗോളുകളാണ് വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ബാഴ്‌സക്കുവേണ്ടി നേടിയത്. ഒരു വര്‍ഷം തന്നെ യൂറോ കപ്പും ഒളിമ്പിക്‌സ് കിരീടവും നേടുന്ന താരങ്ങളെന്ന റെക്കോഡ് ലക്ഷ്യമിട്ടാണ് ലോപ്പസും ബെയ്‌നയും കളത്തിലിറങ്ങുന്നത്.

നാബി കീറ്റ (ഗ്വിനിയ)
മുന്‍ ലിവര്‍പൂള്‍ മിഡ്ഫീല്‍ഡറായ നാബി കീറ്റയുടെ നേതൃത്വത്തിലാണ് ഗ്വിനിയ ഒളിമ്പികിസില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. ഗ്വിനിയ രണ്ടാം തവണ മാത്രമാണ് ഒളിമ്പിക്‌സ് ഫുട്ബാളിന് യോഗ്യത നേടുന്നത്. നിലവില്‍ ബുണ്ടസ് ലീഗ ക്ലബ് വെര്‍ഡര്‍ ബ്രെമന്‍ താരമായ നാബി, കഴിഞ്ഞ സീസണില്‍ പരിക്കും സസ്‌പെന്‍ഷനും കാരണം അഞ്ചു മത്സരങ്ങളില്‍ മാത്രമാണ് ക്ലബിനായി കളിച്ചത്.