പാരീസ്: ഇന്ത്യയുടെ 44 വര്‍ഷത്തെ കാത്തിരിപ്പിനു ഇത്തവണയും വിരാമമില്ല.ജര്‍മ്മന്‍ പോരാട്ടവീര്യത്തിന് മുന്നില്‍ പൊരുതി തോല്‍ക്കുമ്പോള്‍ ഫൈനല്‍ കളിച്ച് ഹോക്കിയോട് വിടപറയമെന്ന ഗോള്‍കീപ്പര്‍ ശ്രീജേഷിന്റ മോഹങ്ങള്‍ക്ക് കൂടിയാണ് തിരിച്ചടിയായത്.ഹോക്കി ദേശിയ മത്സരമായുള്ള, ഒളിമ്പിക്സില്‍ തന്നെ എട്ടു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവും സ്വന്തമായുള്ള ഒരു ടീമാണ് വീണ്ടുമൊരു ഫൈനല്‍ പ്രവേശത്തിനായി ഇത്രയും നീണ്ട കാലം കാത്തിരിക്കേണ്ടി വരുന്നത്.ഇനി ഒരു നാലുവര്‍ഷം കൂടിയാകുമ്പോള്‍ കാത്തിരിപ്പിന് ഏതാണ്ട് അര നൂറ്റാണ്ടിന്റെ ദൈര്‍ഘ്യം വരും.

ഇത്തവണ സെമിഫൈനലില്‍ പരാജയപ്പെട്ട് തോല്‍വിയിലേക്കു വഴുതുമ്പോള്‍, ഇന്ത്യന്‍ താരങ്ങള്‍ കണ്ണീര്‍ വാര്‍ത്തതിനു പിന്നില്‍ ഈ കാത്തിരിപ്പിന്റെ വേദന കൂടിയുണ്ട്.കഴിഞ്ഞ തവണത്തെ ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നിഷേധിച്ച ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചതിന്റെ ആവേശത്തിലായിരുന്നു ജര്‍മനി. ആവേശപ്പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അവര്‍ ജയിച്ചുകയറിയത്.

പി.ആര്‍. ശ്രീജേഷ് ഉള്‍പ്പെടെയുള്ളവരെ സംബന്ധിച്ച്, ഒളിംപിക്സ് സ്വര്‍ണമെന്ന കരിയറിലെ സുവര്‍ണമോഹമാണ് ഈ തോല്‍വിയോടെ കൈവിട്ടു പോയത്. ഒളിംപിക്സിന്റെ തുടക്കത്തില്‍ത്തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷിന് ഇത് ഹൃദയഭേദകമാണ്.ജര്‍മന്‍ വിജയത്തിനു പിന്നാലെ സൈഡ് ലൈനിനരികില്‍ കണ്ണിരോടെ നില്‍ക്കുമ്പോള്‍, ആ സ്വപ്നനേട്ടം കയ്യില്‍നിന്ന് വഴുതിയതിന്റെ വേദനയും ശ്രീജേഷിനെ പൊതിഞ്ഞിട്ടുണ്ടാകും.ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബ്രിട്ടനെ ഷൂട്ടൗട്ടില്‍ 4-2ന് തോല്‍പിച്ചായിരുന്നു ഇന്ത്യ സെമിയിലേക്കു കുതിച്ചത്.

40 മിനിറ്റോളം 10 പേരുമായി കളിച്ചാണ് ഇന്ത്യ ക്വാര്‍ട്ടര്‍ മത്സരം പിടിച്ചെടുത്തത്.ഒളിംപിക്സ് ഹോക്കിയില്‍ എട്ട് സ്വര്‍ണവും, ഒരു വെള്ളിയും മൂന്നു വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. അന്ന് ഗോള്‍പോസ്റ്റിനു മുന്നില്‍ ശ്രീജേഷിന്റെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു.ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാക്കളാണ് ഇന്ത്യ.1980 ലെ മോസ്‌കോ ഒളിംപിക്സിലാണ് ഇന്ത്യ അവസാനമായി ഫൈനല്‍ കളിച്ചത്. അന്ന് സ്പെയിനെ 4-3ന് തോല്‍പിച്ച് ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.നാളെ നടക്കുന്ന വെങ്കല മെഡല്‍ പോരാട്ടത്തിലും ഇന്ത്യ സ്പെയിനെയാണ് നേരിടുന്നത്.