പാരിസ്: ഒളിമ്പിക്സില്‍ ഒന്നാം ദിവസം ഇന്ത്യയ്ക്ക് തുടക്കത്തില്‍ നിരാശ. ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍റൈഫിള്‍ മിക്സഡ് ഇനത്തില്‍ ഇന്ത്യയ്ക്ക് ഫൈനല്‍ റൗണ്ടിലേക്ക് കടക്കാന്‍ സാധിച്ചില്ല. ഇന്ത്യയ്ക്കായി സന്ദീപ് സിംഗ് - എളവേണിയില്‍ വളറിവാന്‍, അര്‍ജുന്‍ ബാബുട്ട - രമിത ജിന്‍ഡാല്‍ സഖ്യങ്ങളാണ് മത്സരിച്ചത്. ഇരു ടീമുകള്‍ക്കും യോഗ്യത റൗണ്ടില്‍ നിന്ന് മുന്നേറാനായില്ല.

സന്ദീപ് സിംഗ് - എളവേണിയില്‍ വളറിവാന്‍ സഖ്യം 12-ാം സ്ഥാനത്തും അര്‍ജുന്‍ ബാബുട്ട - രമിത ജിന്‍ഡാല്‍ സഖ്യം ആറാം സ്ഥാനത്തുമെത്തി. ആദ്യ നാലിലെത്തുന്നവരാണ് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറുക. അര്‍ജുന്‍ ബാബുട്ട - രമിത ജിന്‍ഡാല്‍ സഖ്യം 628.7 പോയന്റും സന്ദീപ് സിംഗ് - എളവേണില്‍ വളറിവാന്‍ സഖ്യം 626.3 പോയന്റും നേടി.റോവിംഗ് പുരുഷ സിംഗിള്‍സ് സ്‌കള്‍സ് ഹീറ്റ്സില്‍ ഇന്ത്യയുടെ ബല്‍രാജ് പന്‍വാര്‍ നാലാമതെത്തി. അതോടെ താരം റെപ്പാഷെ റൗണ്ടിലേക്ക് മുന്നേറി.

ഹീറ്റ്സില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവരാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുന്നത്. പത്ത് മീറ്റര്‍ എയര്‍പിസ്റ്റള്‍ പുരുഷവിഭാഗത്തില്‍ സരബ്ജോത് സിംഗ്, അര്‍ജുന്‍ ചീമ എന്നിവരും വനിതാവിഭാഗത്തില്‍ മനു ഭേക്കര്‍, റിഥം സാങ്വാന്‍ എന്നിവരും യോഗ്യതാറൗണ്ടില്‍ മത്സരിക്കുന്നുണ്ട്. ഇന്ത്യ ഏറെ പ്രതീക്ഷവെക്കുന്ന വിഭാഗമാണിത്.

മ്യൂണിക് ലോകകപ്പില്‍ സ്വര്‍ണവും 2023ലെ ഏഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലും നേടിയ താരമാണ് സരബ്ജോത്. അര്‍ജുന്‍ ഹാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗമാണ്. മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ മനു ഭേക്കര്‍ പ്രതിസന്ധികളെ മറികടന്ന് തിരിച്ചുവരവാണ് മോഹിക്കുന്നത്. നിലവില്‍ ലോക മൂന്നാംനമ്പറായ റിഥം സാങ്വാന്‍ 2022 ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിനേടിയിട്ടുണ്ട്..