പാരിസ്: പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ പട്ടികയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ ഒന്നാം സ്ഥാനത്ത് യു.എസ്.എ. ഫോട്ടോഫിനിഷില്‍ ചൈനയെ പിന്തള്ളിയാണ് യുഎസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇരു രാജ്യങ്ങള്‍ക്കും 40 സ്വര്‍ണം വീതമാണെങ്കിലും 44 വെള്ളിയും 42 വെങ്കലവുമടക്കം 126 മെഡല്‍ നേടിയ യു.എസ്.എ ഒന്നാം സ്ഥാനം പിടിക്കുകയായിരുന്നു. ചൈനക്ക് 27 വെള്ളിയും 24 വെങ്കലവുമടക്കം 91 മെഡലാണുള്ളത്. 20 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 45 മെഡലുകളുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തെത്തി.

ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുമായി ഇന്ത്യ 71ാം സ്ഥാനത്താണ്. ഇക്കുറി സ്വര്‍ണം ഇല്ലാതെയാണ് ഇന്ത്യയുടെ മടക്കം. അതേസമയം ജാവലിന്‍ ത്രോയിലെ സ്വര്‍ണമെഡല്‍ നേട്ടത്തോടെ പാക്കിസ്ഥാന്‍ മെഡല്‍പട്ടികയില്‍ ഇന്ത്യയേക്കാള്‍ മുന്നിലെത്തി. കഴിഞ്ഞ തവണ നീരജ് ചോപ്രയുടെ സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം 48ാം സ്ഥാനത്തായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തത്.

ഇത്തവണ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഇന്ത്യക്കായി വെള്ളി നേടിയപ്പോള്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകറും 10 മീറ്റര്‍ മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തില്‍ മനുഭാകറും സരബ്‌ജോത് സിങ്ങുമടങ്ങിയ ടീമും 50 മീറ്റര്‍ റൈഫിളില്‍ സ്വപ്നില്‍ കുസാലും 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ അമന്‍ ഹെഷ്‌റാവത്തും ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീമുമാണ് ഇന്ത്യക്കായി വെങ്കലം നേടിയത്.

തെല്ലിട വ്യത്യാസത്തില്‍ നഷ്ടമായ മറ്റ് 6 മെഡലുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വെങ്കല മെഡലിന് തൊട്ടരികിലെത്തിയ 6 ഇനങ്ങളിലാണ് നേരിയ വ്യത്യാസത്തില്‍ ഇന്ത്യക്കു നാലാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നത്. കയ്യെത്തും ദൂരത്തുള്ള മെഡല്‍ നഷ്ടങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും 'നാലാം സ്ഥാനങ്ങളുടെ' കണക്കില്‍ ഇന്ത്യ റെക്കോര്‍ഡിട്ടത് പാരിസിലാണ്.

2020ലെ ടോക്യോ ഒളിമ്പിക്‌സില്‍ 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുമായി അമേരിക്ക തന്നെയായിരുന്നു ഒന്നാമത്. 38 സ്വര്‍ണവും 32 വെള്ളിയും 19 വെങ്കലവുമടക്കം 89 മെഡലുമായി തൊട്ടുപിന്നില്‍ ചൈനയും നിലയുറപ്പിച്ചു. 27 സ്വര്‍ണമടക്കം 58 മെഡലുമായി ജപ്പാനായിരുന്നു മൂന്നാമത്.

ഇന്ന് രാത്രി ഇന്ത്യന്‍ സമയം 12.30 മുതല്‍ പ്രശസ്തമായ സ്റ്റേഡ് ഡി ഫ്രാന്‍സിലാണ് ഒളിമ്പിക്‌സ് സമാപന പരിപാടികള്‍ തുടങ്ങുക. ഒളിമ്പിക്‌സില്‍ പങ്കെടുത്ത മുഴുവന്‍ രാജ്യങ്ങളിലെയും താരങ്ങള്‍ സ്റ്റേഡിയത്തില്‍ അണിനിരക്കും. ഇതിഹാസ ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷും ഷൂട്ടിങ്ങില്‍ ഇരട്ട വെങ്കലം നേടിയ മനു ഭാകറുമാണ് ഇന്ത്യന്‍ പതാകയേന്തുക.

ജൂലൈ 26നാണ് പാരിസ് ഒളിമ്പിക്‌സിന് ഔദ്യോഗികമായി തുടക്കമായത്. 206 രാജ്യങ്ങളില്‍ നിന്നായി 10,714 താരങ്ങള്‍ മത്സരിക്കാനിറങ്ങി. 117 താരങ്ങളുമായാണ് ഇന്ത്യയെത്തിയത്. രണ്ട് മണിക്കൂറിലധികം നീളുന്ന ഇന്നത്തെ സമാപന പരിപാടിയില്‍ ഒളിമ്പിക് പതാക അടുത്ത ഒളിമ്പിക്‌സിന് വേദിയാകുന്ന ലോസ് ആഞ്ജലസ് ഗെയിംസ് സംഘാടകര്‍ക്ക് കൈമാറും.