പാരിസ്: ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ പേരുകളിലേക്ക് തന്നെ നടന്നുകയറിയെങ്കിലും മൂന്നാം മെഡല്‍ കൈയ്യകലത്തില്‍ വിട്ടുപോയതിന്റെ നിരാശയിലാണ് ഷൂട്ടിങ്ങ് താരം മനു ഭാകര്‍. മത്സരത്തിനിടെയുണ്ടായ അനാവശ്യ പരിഭ്രമമാണ് 25 മീറ്റര്‍ പിസ്റ്റളില്‍ മെഡല്‍ നഷ്ടമാക്കിയതെന്ന് മത്സരശേഷം താരം പ്രതികരിച്ചു. ഈ വര്‍ഷത്തെ തന്റെ അവസാന മത്സരത്തില്‍ മനു ഭാകര്‍ നാലാം സ്ഥാനത്താണ് എത്തിയത്.

'മത്സരത്തിനിടെ ചില ഘട്ടങ്ങളില്‍ ഞാന്‍ പരിഭ്രമിച്ചുപോയി.ശാന്തമാകാനും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ, അതുകൊണ്ടും ഒന്നുമായില്ല. ഇത്തവണ ഒളിംപിക്സ് എന്നെ സംബന്ധിച്ച് വളരെ മികച്ചതുതന്നെയായിരുന്നു. പക്ഷേ, ഈ ഘട്ടത്തില്‍ എനിക്ക് സന്തോഷിക്കാനാകുന്നില്ല. ഈ നാലാം സ്ഥാനമെന്നു പറയുന്നത് അത്ര നല്ല സ്ഥാനമായി എനിക്കു തോന്നുന്നില്ല" മനു ഭാകര്‍ കണ്ണീരോടെ പറഞ്ഞു.

'സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ സജീവമല്ല. ഫോണും അങ്ങനെ നോക്കാറില്ല. അതുകൊണ്ട് പുറത്ത് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ, ഇവിടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞാന്‍ ആത്മാര്‍ഥമായി ശ്രമിച്ചു.ഠ മനു ഭാകര്‍ പറഞ്ഞു.

അതേസമയം താരത്തിന് പൂര്‍ണ്ണപിന്തുണയുമായി എത്തിയിരിക്കുകയാണ് മുതിര്‍ന്ന താരങ്ങള്‍. 22 വയസ്സിനുള്ളില്‍ അതുല്യമായ നേട്ടമാണ് മനു ഭാകര്‍ കൈവരിച്ചിരിക്കുന്നതെന്നും വിഷമിക്കാന്‍ ഒന്നുമില്ലെന്നും ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്ര എക്സില്‍ കുറിച്ചു.

'മനു, ഈ രാജ്യം ഒന്നടങ്കമാണ് താങ്കളുടെ നേട്ടത്തെ അഭിനന്ദിച്ചതും അതിനായി കയ്യടിച്ചതും. മൂന്നാം മെഡല്‍ നേടായിരുന്നെങ്കില്‍ അത് ഉജ്വലമാകുമായിരുന്നു എന്നതു വാസ്തവമാണ്. പക്ഷേ പാരിസില്‍ നീ നേടിയതെല്ലാം അതുല്യമാണ്. കഠിനാധ്വാനത്തിനും സമ്പൂര്‍ണ സമര്‍പ്പണത്തിനും എന്തെല്ലാം നമുക്കു നേടിത്തരാനാകും എന്നതിന്റെ ഉദാഹരണമാണ് നീ. വെറും 22 വയസ്സിനുള്ളില്‍ വലിയൊരു നേട്ടമാണ് നീ സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല, ഇതൊരു തുടക്കം മാത്രമാണ്. ഈ ചരിത്ര നേട്ടത്തിന് അഭിനന്ദനങ്ങള്‍. എന്നാണ് ബിന്ദ്ര പ്രതികരിച്ചത്.

നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വ്യക്തിഗത വിഭാഗത്തിലും മിക്സഡ് ടീമിനത്തിലുമാണ് മനു ഭാകര്‍ വെങ്കലം നേടിയത്.ചരിത്രത്തില്‍ ആദ്യമായാണ് ഒരിന്ത്യന്‍ താരം ഒരു ഒളിമ്പിക്സില്‍ തന്നെ രണ്ട് മെഡല്‍ കരസ്ഥമാക്കുന്നത്.രണ്ട് വ്യത്യസ്ത വര്‍ഷങ്ങളിലായി 2 മെഡല്‍ കരസ്ഥമാക്കിയ പി വി സിന്ധുവും ഗുസ്തി താരം സുശീല്‍ കുമാറുമാണ് രണ്ട് തവണ മെഡല്‍ നേടിയവര്‍.