ഗാസ: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ ഫുട്‌ബോള്‍ താരം ഇമാദ് അബു തിമ (21) ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടാതായി റിപ്പോര്‍ട്ട്. യൂനിസ് ക്ലബ്ബിന്റെ കളിക്കാരനാണ് അബു. 2021ല്‍ ഫലസ്തീന്റെ അണ്ടര്‍ 20 ദേശീയ ടീമിനെ ഇമാദ് പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഫലസ്തീന്‍ ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ കണക്കുകള്‍ പ്രകാരം ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 400-ലധികം ഫലസ്തീന്‍ അത്ലറ്റുകളില്‍ ഒരാളാണ് അബു തിമ.

69 കുട്ടികളും 176 യുവാക്കളും ഉള്‍പ്പെടെ 250 ഓളം ഫുട്‌ബോള്‍ കളിക്കാരെയാണ് ഇസ്രായേല്‍ ഗസയില്‍ കൊലപ്പെടുത്തിയത്. ഗസയ്ക്കെതിരായ ആക്രമണത്തില്‍ ഡസന്‍ കണക്കിന് കായിക കേന്ദ്രങ്ങളും ഇസ്രായേല്‍ തകര്‍ത്തു. അന്താരാഷ്ട്ര ഫുട്ബോള്‍ ഭരണ സമിതിയായ ഫിഫ ഇസ്രായേലിനെ മത്സരത്തില്‍ നിന്ന് വിലക്കുന്നതിനുള്ള വോട്ടെടുപ്പ് ആവര്‍ത്തിച്ച് വൈകിപ്പിച്ച സാഹചര്യത്തിലാണ് പുതിയ വാര്‍ത്ത പുറത്തു വരുന്നത്.

മെയ് 17ന് ബാങ്കോക്കില്‍ നടന്ന 74-ാമത് ഫിഫ കോണ്‍ഗ്രസില്‍, ഫലസ്തീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിബ്രില്‍ രജൗബ് ഫിഫ ചട്ടങ്ങളുടെ ''ഇസ്രായേലിന്റെ'' ''വ്യവസ്ഥാപരമായ'' ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഇസ്രയേലിനെ നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംഘടനയെ പ്രേരിപ്പിച്ചു. ''ചരിത്രത്തിന്റെ വലതുവശത്ത് നില്‍ക്കാനും ഇപ്പോള്‍ വോട്ടുചെയ്യാനും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു,'' അദ്ദേഹം പറഞ്ഞു