ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാം ട്വന്റി 20യില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി കളം വാണ മലയാളി താരം സഞ്ജു സാംസണാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇന്നലെ വരെ താരത്തെ വിമര്‍ശിച്ചവരും ഇപ്പോള്‍ താരത്തിന്റെ പ്രകടനത്തെ വാഴ്ത്തുന്ന തിരക്കിലാണ്. സഞ്ജുവിന്റെ ഇന്നിങ്‌സ് സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍ പക്ഷേ എയറിലായത് ഇതിഹാസ താരം സുനില്‍ ഗവാസ്‌ക്കാറാണ്. പലപ്പോഴും സ്ഥിരതായാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന സഞ്ജുവിനെ വിമര്‍ശിച്ച് നിരന്തരം രംഗത്തുവരാറുള്ളയാളാണ് ഗവാസ്‌കര്‍.

സ്ഥിരത ഇല്ലന്നെും, അവസരങ്ങള്‍ മുതലാക്കുന്നില്ലെന്നും വിക്കറ്റിന് പിന്നിലെ പ്രകടനം പോരെന്നുമെല്ലാം സഞ്ജുവിനെതിരെ ഗവാസ്‌കര്‍ പലപ്പോഴായി ഉയര്‍ത്തിയിട്ടുള്ള വിമര്‍ശനങ്ങളാണ്. അത് തന്നെയല്ല. സഞ്ജുവിനെക്കാള്‍ മികച്ചത് പന്ത് ആണെന്ന് പറയാതെ പറഞ്ഞിട്ടുമുണ്ട്. ഗവാസ്‌കര്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പരാജയപ്പെട്ട ഒരു മത്സരത്തിന്റെ പേരില്‍ പോലും സഞ്ജുവിനെ വിമര്‍ശിക്കുന്ന ആളായിരുന്നു ഗവാസ്‌കര്‍.

ലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20യില്‍ മോശം പ്രകടനം നടത്തിയപ്പോള്‍ ഗവാസ്‌കര്‍ പറഞ്ഞത് ഇങ്ങനെയാണ്. 'സഞ്ജു സാംസണ്‍ എത്ര മികച്ച താരമാണ്. സഞ്ജു സാംസണു പ്രതിഭയുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഷോട്ട് സിലക്ഷനാണ് ചിലപ്പോഴൊക്കെ അദ്ദേഹത്തെ വീഴ്ത്തുന്നത്. മറ്റൊരു സന്ദര്‍ഭത്തില്‍ കൂടി സഞ്ജു നിരാശപ്പെടുത്തുന്നു.' 'സഞ്ജു ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്നതാണ് കനത്ത തിരിച്ചടിയാവുന്നത്. മോശം പന്തുകള്‍ വരും, ആ അവസരത്തിന് കാത്തുനില്‍ക്കാന്‍ സഞ്ജു തയ്യാറാവണം. ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ പ്രധാന പോരായ്മ.'

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ബാറ്റിങ് ക്രമത്തില്‍ സഞ്ജു സ്വയം താഴേക്ക് ഇറങ്ങി കളിച്ചതും ഗവാസ്‌കര്‍ വിമര്‍ശിച്ചിരുന്നു. 'നാലാം നമ്പര്‍ ബാറ്ററാണെങ്കില്‍ നാലാമതോ മൂന്നാമതോ ഇറങ്ങണം. ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് ചെയ്യണം. ഇപ്പോള്‍ സംഭവിച്ചത് എന്താണെന്ന് നോക്കുക. ടീം ആഗ്രഹിച്ച തുടക്കം ലഭിക്കാത്തതിന് പിന്നാലെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു സഞ്ജു.' അന്ന് ഗവാസ്‌കര്‍ പറഞ്ഞു.

ഈ കളിയാക്കലുകള്‍ എല്ലാം ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കറിന് മേലെ ആരാധകരുടെ പൊങ്കാല. കഴിഞ്ഞ ദിവസം സഞ്ജു കളിച്ച ഷോട്ട് എങ്ങനെയുണ്ടായിരുന്നുവെന്ന് അഭിപ്രായം പറയാമോ? സഞ്ജുവിന് ബാറ്റിങ്ങില്‍ സ്ഥിരതയുണ്ടായിരുന്നോ? തുടങ്ങി ചോദ്യങ്ങളാണ് ഗവാസ്‌കറിനോട് ആരാധകര്‍ ചോദിക്കുന്നത്.

ബംഗ്‌ളാദേശിനെതിരെ ട്വന്റി 20 ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോഡും ഈ മത്സരത്തില്‍ സഞ്ജു നേടിയിരുന്നു. 40 പന്തില്‍ നിന്ന് സെഞ്ചുറിയിടഞ്ഞ സഞ്ജു 47 പന്തില്‍ നിന്ന് എട്ട് സിക്‌സും 11 ഫോറുമടക്കം 111 റണ്‍സാണ് നേടിയത്.