തേഞ്ഞിപ്പലം: കടലുണ്ടിപ്പുഴയിൽ മുങ്ങിത്താഴ്ന്ന 12 വയസ്സുകാരനെ ജീവന്റെ കരയ്‌ക്കെത്തിച്ച് വിദ്യാർത്ഥികളുടെ ധീരത. അരീപ്പാറ ചക്കാലയിൽ വീട്ടിൽ മേടപ്പിൽ ഫിറോസിന്റെ മകൻ അഹമ്മദ് ഫാസ് (14), കുറുമ്പറ്റ പാറപ്പുറത്ത് അക്‌ബറിന്റെ മകൻ ഇർഫാൻ (14) എന്നിവരാണ് കടലുണ്ടിപ്പുഴയിൽ അപകടത്തിൽപെട്ട ചെനയ്ക്കലങ്ങാടി സ്വദേശി ഗോകുൽദേവി(13)ന്റെ രക്ഷകരായത്.

പുഴയോരത്ത് ഫുട്‌ബോൾ കളിക്കുകയായിരുന്ന അഹമ്മദ് ഫാസും ഇർഫാനും നിലവിളി കേട്ടാണ് ഓടിയെത്തിയത്. വെള്ളത്തിനടിയിൽ ഷർട്ടിന്റെ നേരിയ നിറം കണ്ട്, ആ ഭാഗത്ത് മുങ്ങിത്തപ്പി ഗോകുൽദേവിനെ രക്ഷിക്കുകയായിരുന്നു ഇരുവരും.

ഗോകുൽദേവ് ഉൾപ്പെടെ അഞ്ചുപേർ പുഴയിലെ പാറയിലൂടെ 30 മീറ്ററോളം നടന്ന് കുറുമ്പറ്റ തട്ടാൻചുറ്റി തുരുത്തിലെത്തി മടങ്ങുമ്പോൾ, 3 പേർ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഒരാൾ നീന്തിയും മറ്റൊരാൾ മരച്ചില്ലയിൽ പിടിച്ചും രക്ഷപ്പെട്ടപ്പോൾ ഗോകുൽ ദേവ് പുഴയിൽ മുങ്ങിത്താഴുകയായിരുന്നു