- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട സിൻഡിക്കേറ്റ് ബാങ്ക് തട്ടിപ്പിൽ ഓഡിറ്റ് റിപ്പോർട്ട വന്നു; ക്ലാർക്ക് വിജീഷ് വർഗീസ് തട്ടിയെടുത്തത് 8.13 കോടി രൂപ; കോവിഡ് കാലത്ത് അന്വേഷണം മരവിച്ചപ്പോൾ പ്രതി രക്ഷപ്പെട്ടു; കൊച്ചിയിലെ ഫ്ളാറ്റിൽ താമസിച്ചിരുന്നതായും കണ്ടെത്തൽ: വാഹനം കസ്റ്റഡിയിൽ
പത്തനംതിട്ട: കാനറ ബാങ്കുമായി ലയിപ്പിച്ച സിൻഡിക്കേറ്റ് ബാങ്ക് ശാഖയിൽ ക്ലാർക്ക് നടത്തിയ തട്ടിപ്പിന്റെ യഥാർഥ വ്യാപ്തി വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. വിവിധ അക്കൗണ്ടുകളിൽ നിന്നായി 8,13,64,539 രൂപയാണ് ക്ലാർക്ക് പത്തനാപുരം സ്വദേശി വിജീഷ് വർഗീസ് തട്ടിയെടുത്തത്. തട്ടിപ്പ് വിവിധ ഘട്ടങ്ങളിലായിട്ടാണ് നടന്നത്. ഒടുവിൽ പിടിക്കപ്പെടുമെന്നായപ്പോൾ കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാൾ കുടുംബ സമേതം മുങ്ങി. സിൻഡിക്കേറ്റ് ബാങ്ക് ലയിപ്പിക്കപ്പെട്ട കാനറാ ബാങ്കിലെ മാനേജർ അടക്കം അഞ്ചു പേർ സസ്പെൻഷനിൽ ആവുകയും ചെയ്തു. വിജിഷ് ഒറ്റയ്ക്കാണ് തട്ടിപ്പ് നടത്തിയത് എന്നാണ് ഓഡിറ്റ് റിപ്പോർട്ട്.
വിജീഷും കുടുംബവും കൊച്ചിയിലെ ഫളാറ്റിൽ ഒളിച്ചു താമസിക്കുകയായിരുന്നു. ഏപ്രിൽ ആദ്യവാരം പത്തനംതിട്ട പൊലീസ് ഇവരുടെ ഒളിത്താവളം കണ്ടെത്തി. പൊലീസ് സ്ഥലത്ത് ചെല്ലുന്നതിന് മുൻപ് വാഹനവും ഉപേക്ഷിച്ച് ഇവർ മുങ്ങി. മഹിന്ദ്ര മരാസോ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
എട്ടു കോടിയുടെ തട്ടിപ്പ് നടന്നുവെങ്കിലും വെറം 10 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ചാണ് പൊലീസിൽ ബാങ്ക് അധികൃതർ പരാതി നൽകിയിരുന്നത്. 2019 ബാങ്കിൽ ജോലിയിൽ പ്രവേശിച്ച പത്തനാപുരം സ്വദേശിയായ വിജീഷ് വർഗീസ് വിമുക്ത ഭടനാണ്. ഓഫീസർമാരുടെ പാസ്വേർഡ് ദുരുപയോഗം ചെയ്താണ് തിരിമറി നടത്തിയത്. ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യയുടെ സിൻഡിക്കേറ്റ് ബാങ്ക് തുമ്പമൺ ശാഖയിലുള്ള സ്ഥിര നിക്ഷേപ അക്കൗണ്ടിലെ പത്തുലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
മാനേജർ വിശദീകരണം തേടിയപ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നായിരുന്നു പ്രതിയുടെ മറുപടി. തുടർന്ന് ബാങ്ക് നടത്തിയ പരിശോധനയിലാണ് ഏഴുകോടി രൂപ പല അക്കൗണ്ടിൽ നിന്ന് മാറ്റിയതായി കണ്ടെത്തിയത്. പ്രതിയുടെ ഭാര്യയുടെയും ബന്ധുക്കളുടെയും അടക്കം പല അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്നും വ്യക്തമായി. ഇതിനിടയിൽ വിജീഷ് ബാങ്കിൽ നിന്ന് മുങ്ങി. കൂടുതൽ അന്വേഷണം നടക്കുന്നു. മുമ്പ് സിൻഡിക്കേറ്റ് ബാങ്കിന്റെതായിരുന്നു ശാഖ. സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില് ലയിപ്പിക്കുകയായിരുന്നു. തുക ഒരു കോടിയില് കൂടുതലായാല് കേസ് സിബിഐക്ക് കൈമാറും