ചെന്നൈ: കർഷകർക്ക് ലഭിക്കേണ്ട 110 കോടി രൂപ തട്ടിയെടുത്ത് ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ട്. തമിഴ്‌നാട്ടിലാണ് പിഎം കിസാൻ പദ്ധതിയിൽ വൻ തട്ടിപ്പ് നടന്നത്. സംസ്ഥാന സർക്കാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്. രാജ്യത്തെ കർഷകർക്ക് ധനസഹായം ലഭ്യമാക്കുന്ന പി.എം കിസാൻ പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കേണ്ട 110 കോടി രൂപയാണ് ചില ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ചേർന്ന് തട്ടിയെടുത്തത്. സംഭവം പുറത്തായതോടെ 80 ഓളം ജീവനക്കാരെ പിരിച്ചുവിടുകയും 34 പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

തമിഴ്നാട് പ്രിൻസിപ്പൽ സെക്രട്ടറി ഗഗൻദീപ് സിങ് ബേദി വാർത്ത സമ്മേളനത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കിയത്. സംസ്ഥാനത്ത് പി.എം കിസാൻ പദ്ധതിയിൽ പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം ആഗസ്റ്റിൽ വൻതോതിൽ ഉയർന്നിരുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തട്ടിപ്പിനെ കുറിച്ച് സൂചന ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സർക്കാർ ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്ത് നിരവധിപേരെ പട്ടികയിൽ കൂട്ടിച്ചേർത്തതായി കണ്ടെത്തി. സർക്കാർ ഉദ്യോഗസ്ഥർ ലോഗിൻ ഐഡിയും പാസ്വേർഡും ബ്രോക്കർമാർക്ക് നൽകി കൂടുതൽ പേരെ പട്ടികയിൽ ഉൾപ്പെടുത്തിയ ശേഷം തുക തട്ടിയെടുക്കുകയുമായിരുന്നു.

അഴിമതി കണ്ടെത്തിയതിനെ തുടർന്ന് 80 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായും 34 പേരെ സസ്പെൻസ് ചെയ്തതായും പ്രിൻസിപ്പൽ സെക്രട്ടറി കൂട്ടിച്ചേർത്തു. സംഭവത്തിൽ ബ്രോക്കർമാരും ഏജൻറുമാരുമായ 18 പേരെ അറസ്റ്റ് ചെയ്തു. 110 കോടിയിൽ 32 കോടി സർക്കാർ വീണ്ടെടുത്തു. ബാക്കി തുക 40 ദിവസത്തിനകം കണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക കാലയളവിൽ ചില ജില്ലയിൽ പുതുതായി അർഹരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം ഉയർന്നതോടെയാണ് തട്ടിപ്പിനെക്കുറിച്ച് സംശയം ഉയർന്നത്. കല്ലാക്കുറിച്ചി, വില്ലുപുരം, ഗൂഡല്ലൂർ, തിരുവണ്ണാമലൈ, വെല്ലൂർ, റാണിപേട്ട്, സേലം, ധർമപുരി, കൃഷ്ണഗിരി, ചെങ്കൽപേട്ട് എന്നീ ജില്ലകളിലാണ് തട്ടിപ്പ് അരങ്ങേറിയത്. ആനുകൂല്യം ലഭിച്ചതായി രേഖകളിൽ കാണിക്കുന്ന പലർക്കും പദ്ധതിയിയെക്കുറിച്ച് കേട്ടുകേൾവി പോലുമില്ല.

ആഗസ്റ്റിൽ കല്ലാക്കുറിച്ചിയിൽ പി.എം കിസാൻ പദ്ധതിയിൽ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് മുതിർന്ന രണ്ടു മുതിർന്ന ഉദ്യോഗസ്ഥരെയും സഹായികളായ ജീവനക്കാരെയും സസ്പെൻഡ് ചെയ്തിരുന്നു. കർഷകർ അല്ലാത്തവരെയും പദ്ധതി അർഹരുടെ പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകിയതിന് അമുദ, രാജശേഖരൻ എന്നിവരെയും 15 അംഗ സഹായികളുടെ സംഘത്തെയുമാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിൽ പി.എം കിസാൻ പദ്ധതി വഴി ലഭിക്കുന്ന ആനുകൂല്യ തുകയായ 6000ത്തിൽനിന്ന് കമിഷൻ വാങ്ങിയതായും കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാസം, പ്രധാനമന്ത്രി നരേന്ദ്ര മോദി പി.എം കിസാൻ പദ്ധതി പ്രകാരം ആറാം ഗഡു ധനസഹായം വീഡിയോ കോൺഫറൻസിംഗിലൂടെ പ്രഖ്യാപിച്ചിരുന്നു. പിഎം-കിസാൻ സമ്മാൻ നിധി പ്രകാരം പദ്ധതിയുടെ ആറാം ഗഡു 17,000 കോടി ഒരൊറ്റ ക്ലിക്കിലൂടെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു. പിഎം കിസാൻ പദ്ധതി പ്രകാരം 14 കോടി കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായാണ് സർക്കാർ നൽകുന്നത്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റുന്നത്. ഇടനിലക്കാരോ കമ്മീഷനോ ഇല്ലാതെ നേരിട്ട് തുക കർഷകരിലേക്കാണ് പോകുന്നത്. പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നതിനാൽ താൻ സംതൃപ്തനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2018 ഡിസംബർ 1 ന് ആരംഭിച്ച പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജ (പിഎം-കിസാൻ) പദ്ധതി ഇതിനകം തന്നെ 50000 രൂപയുടെ നേരിട്ടുള്ള ക്യാഷ് ബെനിഫിറ്റ് നൽകിയിട്ടുണ്ട്.

9.9 കോടിയിലധികം കർഷകർക്ക് ഇതുവരെ 75,000 കോടി രൂപ ലഭിച്ചു കഴിഞ്ഞു. ഇത് അവരുടെ കാർഷിക ആവശ്യങ്ങൾ നിറവേറ്റാനും അവരുടെ കുടുംബത്തെ സഹായിക്കാനും പ്രാപ്തമാക്കി. കൃഷിക്കാർക്ക് ഫണ്ടുകൾ ആധാർ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതിലൂടെ സമാനതകളില്ലാത്ത വേഗതയിലാണ് പിഎം-കിസാൻ പദ്ധതി നടപ്പാക്കുന്നത്. കോവിഡ് -19 മഹാമാരി സമയത്ത് കർഷകരെ സഹായിക്കുന്നതിനും ഈ പദ്ധതി നിർണായകമാണ്. ലോക്ക്ഡൗൺ കാലയളവിൽ കർഷകരെ സഹായിക്കുന്നതിനായി ഏകദേശം 22,000 കോടി രൂപ നൽകിയിരുന്നു.