പത്തനംതിട്ട: അടൂർ നയനം തീയേറ്ററിന് സമീപമുള്ള ഷെഡ്ഡ് കുത്തിപ്പൊളിച്ച് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന കോൺക്രീറ്റ് കട്ടിങ് മെഷീനുകൾ, ഗിൽറ്റി, വൈബ്രേറ്റർ തുടങ്ങിയവ മോഷ്ടിച്ച കേസിൽ പ്രതിയെ അടൂർ പൊലീസ് പിടികൂടി. സംസ്ഥാനത്ത് നിരവധി മോഷണ കേസുകളിൽ പ്രതിയായ തിരുവനന്തപുരം പൊന്മംഗലം, നേമം  പ്ലാവുവിള ഫർഹാൻ വില്ലയിൽ അബൂബക്കറിന്റെ മകൻ ബാറ്ററി നവാസ് എന്ന് വിളിക്കുന്ന നവാസി(50)നെയാണ് അറസ്റ്റ് ചെയ്യ്തത്.

ജൂലൈ 27 ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. ഉടമ അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവ സ്ഥലത്തെയും, പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, രണ്ടു സംഘങ്ങളായി തിരിഞ്ഞ് അടൂർ കെ.പി റോഡ്, എം.സി റോഡ് പാതകളിലെ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി. നൂറു കണക്കിന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതി സഞ്ചരിച്ച വാഹനത്തെ സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.

ഇയാളുടെ ഉടമസ്ഥയിലുള്ള എക്കോസ്‌പോർട് വാഹനത്തിൽ കറങ്ങി നടന്നാണ് മോഷണം നടത്തിയിരുന്നത് എന്ന് വ്യക്തമായി. വാഹനം തിരിച്ചറിഞ്ഞ ശേഷം രാത്രികാലത്ത് പട്രോളിങ് ശക്തമാക്കിയിരുന്നു. നിരന്തരമായി നിരീക്ഷിച്ചും ദിവസങ്ങളോളം വിശ്രമമില്ലാതെയും പണിപ്പെട്ട അന്വേഷണസംഘം ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ ശേഷം അന്വേഷണം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

പിന്നീട് നേമം പൊലീസിന്റെ സഹകരണത്തോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. അടൂർ, കടുതുരുത്തി, തുമ്പ, തിരുവനന്തപുരം ഫോർട്ട് , ചാത്തന്നൂർ, പൂയപ്പള്ളി, ചിങ്ങവനം ,കൊട്ടാരക്കര, പത്തനംതിട്ട, ഇരവിപുരം പൊലീസ് സ്റ്റേഷനുകളിലായി മുപ്പതിലധികം മോഷണ കേസുകളിൽ പ്രതിയാണ് നവാസ്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. പിന്നീട് പ്രതിയെ തിരുവനന്തപുരം നേമത്തുള്ള വാടകവീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി മോഷണ വസ്തുക്കൾ കണ്ടെടുത്തു.

ചില ഉപകരണങ്ങൾ, രേഖകൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ.പി.എസ്സിന്റെ നിർദ്ദേശ പ്രകാരം, അടൂർ ഡി.വൈ.എസ്‌പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ, അടൂർ പൊലീസ് ഇൻസ്പെക്ടർ പ്രജീഷ്.റ്റി.ഡിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ വിപിൻ കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗണേശ് കുമാർ,സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ്, പ്രവീൺ.റ്റി,ഹരീഷ് ബാബു, സതീഷ്, ജോബിൻ ജോസഫ് എന്നിവരാണ് ഇയാളെ സാഹസികമായി പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.