തിരുവനന്തപുരം: കിഫ്ബിയുടെ രണ്ടാം ഘട്ടത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബി അക്ഷയ ഖനിയല്ലെന്ന് ധനമന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയിൽ പറഞ്ഞു. കിഫ്ബി സർക്കാരിന് മേൽ ഒരു അമിതസാമ്പത്തികഭാരവും ഉണ്ടാക്കില്ല. കിഫ്ബിക്കെതിരെ ഗൂഢാലോചന നടക്കുകയാണ്. ഒരു ഭരണഘടന സ്ഥാപനം ചെയ്യാൻ പാടില്ലാത്തതാണ് സി എ ജി ചെയ്യുന്നതെന്നും ധനമന്ത്രി പ്രതികരിച്ചു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മുറപടി പറയുകയായിരുന്നു മന്ത്രി.

ഓഡിറ്റിന്റെ ഒരു ഘട്ടത്തിലും ഉന്നയിക്കാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിൽ സി എ ജി കൂട്ടിച്ചേർത്തു. നിയമസഭ എത്തിക്സ് കമ്മറ്റി 18ന് ചേരും. 19ന് റിപ്പോർട്ട് നൽകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. മറച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് കിഫ്ബി യിൽ സമഗ്ര ഓഡിറ്റിനെ ഭയക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ധനമന്ത്രിയുടെ മറുപടി ഇങ്ങനെ.

'സിഎ ജി ആക്ടിൽ 20/2 എന്ന് പറയുന്നത് 14 (1) ബാധകമല്ലാത്ത സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ളതാണ്. 14 (1) എന്നുവച്ചാൽ സർക്കാർ കൊടുക്കുന്ന പണം മാത്രമല്ല. എല്ലാ പണവും പരിശോധിക്കാം. എല്ലാ ഇടപാടും പരിശോധിക്കാം. അങ്ങനെയാണ് സിഎജിയുടെ റിപ്പോർട്ടുകൾ. ഈ വർഷത്തെ റിപ്പോർട്ട് പുറത്തുവരാൻ പോകുന്നതും അങ്ങനെയാണ്. എന്തിനാണ് പ്രതിപക്ഷ നേതാവേ ഇല്ലാത്ത പ്രശ്നം ഇങ്ങനെ ഇതിലുണ്ടാക്കുന്നത്? സിഎജി പോലും ഇപ്പോൾ കത്തെഴുതിന്നില്ലല്ലോ. (സിഎജി മൂന്ന് കത്തയച്ചില്ലേ എന്ന് ചെന്നിത്തല). ഇല്ല, സിഎജി ആ കത്തെഴുത്ത് നിർത്തി. ആ കത്തെഴുത്ത് അസംബന്ധമാണ്. എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പോലും തിരിച്ചറിഞ്ഞ് കാണില്ല.'

വഞ്ചിയൂർ സബ് ട്രഷറി സാമ്പത്തിക തട്ടിപ്പിൽ സോഫ്റ്റ് വെയറിന്റെ പിഴവുകൾ ഇല്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ വഞ്ചിയൂർ കേസിൽ വിജിലൻസ് അന്വേഷണം നടത്തില്ല.സംസ്ഥാനത്തെ ട്രഷറിയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വിശദമായി അന്വേഷണം നടക്കുന്നുവെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.