തൃശ്ശൂർ: മയക്കുമരുന്നുകൾ ചില്ലറ വ്യാപാരം നടത്തിയിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. കാസർകോട് സ്വദേശി അബ്ദുൽസലാമാണ് തൃശ്ശൂർ എക്‌സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും നാല് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. തൃശ്ശൂർ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പ്രദീപ്കുമാറിന്റെ നിർദ്ദേശാനുസരണം തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരിനന്ദന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ദേശീയപാതയിലെ വാഹനപരിശോധനക്കിടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെയും യുവതികളെയും തടഞ്ഞുനിർത്തി ചോദ്യം ചെയ്തതോടെയാണ് ലഹരി വ്യാപാരിയെ കുറിച്ച് വിവരം ലഭിച്ചത്. യുവതീയുവാക്കൾ മയക്കുമരുന്ന് ഉപയോഗിച്ച ലക്ഷണങ്ങൾ കാണുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും അബ്ദുൽസലാം പിടിയിലായത്.

1/2ഗ്രാം എംഡിഎംഎയ്ക്ക് ചില്ലറ വിപണിയിൽ 3500 രൂപയാണ് വില. ഒറ്റത്തവണ ഒരു മില്ലിഗ്രാം ഉപയോഗിച്ചാൽ 12 മണിക്കൂറിൽ അധികം ഇതിന്റെ ലഹരി നിൽക്കുമെന്നതും യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നതിന് കാരണമാവുകയാണ്. ലോക്ഡൗൺ കാലത്തുണ്ടായ തൊഴിൽരാഹിത്യമാണ്‌ മയക്കുമരുന്ന് വിപണന മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ ഇടയാക്കിയെന്നാണ് റിപ്പോർട്ടുകൾ.

പ്രിവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ, സജീവ്, സതീഷ്‌കുമാർ, സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, ഷാജു, സനീഷ്‌കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയവരുടെ സംഘത്തിൽ ഉണ്ടായിരുന്നത്. അതേസമയം സിനിമാ മേഖലയിൽ ഉള്ളവർക്ക് മയക്കുമരുന്ന് വിൽക്കുന്നുണ്ടോ, നിശാപാർട്ടികളിൽ സിനിമാ മേഖലിയിൽ ഉള്ളവരുടെ സാന്നിധ്യം ഉണ്ടോ എന്നുള്ളകാര്യങ്ങൾ എക്‌സൈസ് അന്വേഷിച്ചുവരുകയാണ്.