കൽപ്പറ്റ: വയനാട്ടിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ ബന്ധുക്കൾ കോടതിയിൽ ഹർജി നൽകി. ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് വേൽമുരുകന്റെ ബന്ധുക്കളുടെ ആവശ്യം.

മനുഷ്യാവകാശ പ്രവർത്തർ മുഖേന വേൽമുരുകന്റെ സഹോദരൻ മുരുകനാണ് കൽപ്പറ്റ ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചത്. ഏറ്റുമുട്ടൽ കൊലപാതകമെന്ന പൊലീസിന്റെ വാദം അംഗീകരിക്കുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.

അതേസമയം ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ആയുധങ്ങൾ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കി. വേൽമുരുകന്റെ സമീപത്തുനിന്ന് ലഭിച്ച 303 റൈഫിളും വെടിവെക്കാൻ തണ്ടർ ബോൾട്ട് ഉപയോഗിച്ച തോക്കുകളുമാണ് കോടതിയിൽ ഹാജരാക്കിയത്.