ന്യൂഡൽഹി: രാജ്യസഭയിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധത്തിനിടെ പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തിൽ കടുത്ത വേദന പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവേ രാജ്യസഭാ ചെയർമാൻ വികാരനിർഭരമായി വിങ്ങിപൊട്ടുകയും ചെയ്തു.

ചൊവ്വാഴ്ച കറുത്തവസ്ത്രം ധരിച്ച് സഭയിലെത്തിയ വലിയൊരു വിഭാഗം പ്രതിപക്ഷാംഗങ്ങൾ പെഗസ്സസ് വിഷയത്തിൽ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചപ്പോൾ രാജ്യസഭ ചൊവ്വാഴ്ച ആറ് തവണ നിർത്തിവെച്ചിരുന്നു. സെക്രട്ടറി ജനറലിന്റെ മേശമേൽ കയറി അംഗങ്ങൾ പ്രതിഷേധിച്ചത് സഭയെ പ്രക്ഷുബ്ധമാക്കിയിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ചർച്ച ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരേ അംഗങ്ങൾ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയും ഫയൽ വലിച്ചെറിഞ്ഞും പ്രതിഷേധിച്ചു.

പാർലമെന്റെന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലായിട്ടാണ് മേശയെ കാണുന്നതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഈ സഭയെ ഇത്രയും താഴ്ന്ന നിലയിലാക്കാനിടയാക്കിയ പ്രകോപനമോ കാരണമോ കണ്ടെത്താൻ പാടുപെട്ടതിനാൽ തനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നുവെന്നും വെങ്കയ്യനായിഡു അവകാശപ്പെട്ടു.

ഒരു ക്ഷേത്രം പോലെ പവിത്രമാണ് പാർലമെന്റ്. ഈ വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ ചില എംപിമാരുടെ ഭാഗത്ത് നിന്നുള്ള നടപടി വേദനിപ്പിക്കുന്നതാണ്. ഈ ബഹളങ്ങൾ പൂർണ്ണമായും ജനങ്ങളെ കാണിക്കണം. കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങളെ കുറിച്ച് കൂട്ടായ് ചിന്തിക്കണം. പരിഹാര നടപടികളുണ്ടാകണം. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ നമ്മുടെ പാർലമെന്ററി ജനാധിപത്യം അപ്രസക്തമാകുമെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു.