ബീജിങ്: അധികാരം ഊട്ടിയുറപ്പിക്കാൻ ചെയർമാൻ മാവോ സേതുങ്ങ് ഉപയോഗിച്ച ''അമരക്കാരൻ'' (ഹെംസ്മാൻ) എന്ന പദവി സ്വയം ഏറ്റെടുത്തിരിക്കുകയാണ് ചൈനീസ് ഭരണാധികാരി ഷീ ജിങ്പിംഗും. രാജ്യത്തിന്റെ പ്രസിഡണ്ടും ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ ഷീ പിങ്ഇപ്പോൾ എടുത്തിരിക്കുന്ന പദവി സൂചിപ്പിക്കുന്നത് അദ്ദേഹം ഒരു സർവാധികാരിയായി മാറിയിരിക്കുന്നു എന്നാണ്.

ഇത് ചൈനീസ് സമൂഹത്തിനു മേൽ ഷീ ജിൻപിംഗിന് കൂടുതൽ നിയന്ത്രണങ്ങൾ നേടിക്കൊടുക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി പറയുന്നു. മാത്രമല്ല, പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾക്ക് മേൽ ചൈനയുടെ അധീശത്വം ഉറപ്പാക്കാൻ ജിൻപിങ് ശ്രമിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന പർട്ടിയുടെ സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് ഇത്തരത്തിലുള്ള തീരുമാനം എടുത്തത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതോടെ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയും സൈന്യവും പൂർണ്ണമായും ജിൻപിംഗിന്റെ കീഴിലാവുകയാണ്. പാർട്ടിയിലേയും സർക്കാരിലേയും ഏകഛത്രാധിപധിയായി മാറിയ ജിൻപിംഗിനെ കൂടുതൽ ഭയക്കണം എന്നാണ് ചില പാശ്ചാത്യ നിരീക്ഷകർ പറയുന്നത്. ഈ പദവിയോടെയാണ് മാവോ 33 വർഷം ചൈന അടക്കി ഭരിച്ചത്.

ആസ്ട്രേലിയയും ചൈനയുമായി വ്യാപാര കരാറുകളുടെ പേരിൽ നടക്കുന്ന തർക്കവും, കോവിഡ് വിഷയത്തിൽ ചൈനയ്ക്കെതിരെ ഒരു അന്വേഷണം വേണമെന്ന ആസ്ട്രേലിയയുടെ ആവശ്യവുമെല്ലാം ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഷീ ജിൻപിംഗിൽ കൂടുതൽ അധികാരങ്ങൾ കേന്ദ്രീകൃതമാകുന്നത് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. ചൈനയുമായുള്ള ഒരു യുദ്ധം അനിവാര്യമാണെന്ന ആസ്ട്രേലിയൻ മുൻ മിലിറ്ററി കമാൻഡർ മേജർ ജനറൽ ആഡം വിൻഡ്ലേയുടെ പ്രസ്താവനയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.

ഇതിനുപുറമേയാണ് ഇന്ത്യയും ജപ്പാനുമായും സംഘർഷങ്ങൾ ഉണ്ടാക്കുവാനുള്ള ചൈനയുടെ ശ്രമം. ഇന്ത്യൻ അതിർത്തിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കിയ ചൈന, ജപ്പാന്റെ ചില ദ്വീപുകളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ലോകത്തിന്റെ എതിർപ്പ് മുഴുവൻ അവഗണിച്ച്, അന്താരാഷ്ട്ര കരാർ ഏകപക്ഷീയമായി റദ്ദാക്കിയ ചൈന ഹോങ്കോംഗിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ ഇല്ലാതെയാക്കുകയും ചെയ്തിരുന്നു. അധികാരക്കൊതി മൂത്ത ഒരു ഏകാധിപതി ഈ ആധുനിക കാലത്ത് ഉദയം ചെയ്യുന്നു എന്നതിന്റെ സൂചനകളാണിതെല്ലാം. ഇത് ലോക സമാധാനത്തിനു തന്നെ ഭീഷണിയാവുകയും ചെയ്തേക്കാം.