ന്യൂഡൽഹി: കോവിഡിന്റെ ആശങ്കകൾക്കിടയിലും ഇന്ത്യയുടെ പ്രൗഡി വിളംബരം ചെയ്ത് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രക്തസാക്ഷികളായ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യാ ഗേറ്റിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനും മൂന്നു സൈനിക മേധാവികൾക്കുമൊപ്പമാണ് ഇന്ത്യാ ഗേറ്റിൽ പുഷ്പ ചക്രമർപ്പിച്ചത്.ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരേഡ് വേദിയായ രാജ്പഥിൽ എത്തിയത്. പിന്നാലെ രാഷ്ട്രപതിയും രാജ്പഥിൽ എത്തിച്ചേർന്നു. തുടർന്ന് ആരംഭിച്ച പരേഡിൽ രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. ലെഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നയിച്ചത്.ഹെലികോപ്റ്ററുകൾ ആകാശത്ത് പുഷ്പവൃഷ്ടി നടത്തി.അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല. കോവിഡ് പശ്ചാത്തലത്തിൽ പരേഡിന്റെ ദൈർഘ്യവും കാണികളുടെ എണ്ണവും കുറച്ചെങ്കിലും പ്രൗഢിക്കു മങ്ങലേൽക്കാതെയായിരുന്നു ആഘോഷങ്ങൾ.

ഇന്ത്യയുടെ സൈനിക ശക്തി തെളിയിക്കുന്നതായിരുന്നു സായുധസേനകളുടെ പരേഡ്. രാജ്യത്തിന്റെ സുരക്ഷയുറപ്പാക്കുന്ന അഭിമാന ആയുധങ്ങളും പരേഡിൽ പ്രദർശിപ്പിച്ചു. ബ്രഹ്മോസ് മിസൈൽ, ടി90 ഭീഷ്മ ടാങ്ക്, ഷിൽക വെപ്പൺ സിസ്റ്റം, പിനാക മൾട്ടി ലോഞ്ചർ റോക്കറ്റ് സിസ്റ്റം, രുദ്ര ദ്രുവ് ഹെലികോപ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചു.പരേഡിൽ പങ്കെടുത്ത 861ബ്രഹ്മോസ് മിസൈൽ റജിമെന്റിന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പാ എന്ന മന്ത്രമാണ്. 15ന് ഡൽഹിയിൽ നടന്ന കരസേനാ ദിനാചരണത്തോടനുബന്ധിച്ചുള്ള പരേഡിലും ബ്രഹ്മോസിന്റെ കാഹളം 'സ്വാമിയേ ശരണമയ്യപ്പാ' തന്നെയായിരുന്നു. ദുർഗ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ സ്തുതികൾ സാധാരണയായി യുദ്ധകാഹളമായി ഉപയോഗിക്കാറുണ്ട്. ഇതിനൊപ്പമാണ് ഇത്തവണ അയ്യപ്പ സ്തുതിയും ഉൾപ്പെടുത്തിയത്.

രാജ്യത്തെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് ഭാവന കാന്തും ബംഗ്ലാദേശ് സായുധ സേനയുടെ സംഘവും പരേഡിൽ പങ്കെടുത്തു. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ 50ാം വാർഷികത്തിന്റെ ഭാഗമാണിത്. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധവിമാന പൈലറ്റാണ് ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ഭാവ്ന കാന്ത്.സൈനികശക്തി പ്രകടിപ്പിക്കുന്ന ടാബ്ലോകളും അണിനിരന്നു.

രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും വൈവിധ്യവും പ്രദർശിപ്പിക്കുന്നതായിരുന്നു വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചലദൃശ്യപ്രദർശനം. കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്ക് ആദ്യമായി നടത്തിയ നിശ്ചലദൃശ്യത്തോടെയാണ് സാംസ്‌കാരിക നിശ്ചലദൃശ്യ പ്രദർശനം ആരംഭിച്ചത്. 32 നിശ്ചദൃശ്യങ്ങളാണ് അണിനിരന്നത്. വടക്കൻ മലബാറിന്റെ തനത് കലാരൂപമായ തെയ്യമുൾപ്പെടുന്ന ദൃശ്യങ്ങളാണ് കേരളത്തിൽ നിന്നുള്ള നിശ്ചല ദൃശ്യത്തിലുൾപ്പെട്ടത്. അയോധ്യയുടേയും നിർദിഷ്ട രാം മന്ദിറിന്റേയും രൂപരേഖ ഉൾക്കൊള്ളുന്നതായിരുന്നു ഉത്തർപ്രദേശിന്റെ നിശ്ചലദൃശ്യം. ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന ആത്മനിർഭർ ഭാരത് ആശയം മുൻനിർത്തി കോവിഡ് വാക്സിൻ വികസനത്തിന്റെ വിവിധ ഘട്ടങ്ങൾ ഉൾക്കൊള്ളിച്ച നിശ്ചലദൃശ്യവും പരേഡിൽ അണിനിരന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജിയാണ് ടാബ്ലോയ്ക്ക് നേതൃത്വം നൽകിയത്.