സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തില്‍ പുക നിറഞ്ഞു ഉണ്ടായ അപൂര്‍വ്വരോഗത്തില്‍ നിന്നും വീട്ടമ്മക്ക് മുക്തി നല്‍കി അമൃത ആശുപത്രി

Update: 2025-06-11 09:53 GMT

കൊച്ചി: പാചകം ചെയ്യുന്നതിനിടെ സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തില്‍ പുക നിറഞ്ഞു ഗുരുതരാവസ്ഥയിലായ വീട്ടമ്മക്ക് അമൃത ആശുപത്രിയിലെ അപൂര്‍വ്വ ചികിത്സയിലൂടെ പുതുജീവന്‍. വീട്ടില്‍ ആഹാരം പാചകം ചെയ്യുന്നതിനിടെയാണ് മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് കോട്ടയം സ്വദേശിനിയയായ അറുപത്തഞ്ചുകാരിക്ക് അപകടം ഉണ്ടാകുന്നത്. മുറിയിലെ തിങ്ങിനിറഞ്ഞ പുക ശ്വസിച്ച വീട്ടമ്മ അതീവ ഗുരുതരാവസ്ഥയിലായിരുന്നു കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

വിദഗ്ദ്ധ പരിശോധനയില്‍ ശ്വാസകോശത്തില്‍ പാലു പോലെയുള്ള വെളുത്ത ദ്രാവകം നിറയുന്ന പള്‍മണറി അള്‍വിയോളാര്‍ പ്രോട്ടിനോസിസ് എന്ന അപൂര്‍വ രോഗം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇത് കളയാന്‍ അപൂര്‍വമായ ചികിത്സാരീതിയാണ് അമൃത ആശുപത്രിയിലെ ചീഫ് ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജിസ്റ്റ് ഡോക്ടര്‍ ടിങ്കു ജോസഫ് നടത്തിയത്.

40 ലിറ്ററോളം ഇളം ചൂട് ഉപ്പുവെള്ളം ശ്വാസകോശത്തിലൂടെ കടത്തിവിട്ട് കഴുകി കളയുകയായിരുന്നു. ഇത് പല ആവര്‍ത്തി നടത്തിയപ്പോഴാണ് ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ പാല്‍ പോലെയുള്ള ദ്രാവകം നീക്കി കളയാനായത്. ശരീരത്തില്‍ സര്‍ഫാക്ടന്റ് പ്രോട്ടീന്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുമ്പോഴാണ് ശ്വാസകോശത്തില്‍ ഇത്തരം ദ്രാവകം അടിഞ്ഞു കൂടുന്നതെന്നും വളരെ അപൂര്‍വം ആളുകളില്‍ മാത്രമുണ്ടാകുന്ന അവസ്ഥയാണിതെന്നും ഡോ.ടിങ്കു ജോസഫ് പറഞ്ഞു.

വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ജീവന്‍ നിലര്‍ത്തിയ ഘട്ടത്തില്‍ നടത്തിയ അപൂര്‍വ്വ ചികിത്സയിലൂടെ രോഗിയ്ക്ക് സ്വയം ശ്വസിക്കാമെന്ന അവസ്ഥയിലായി. തുടര്‍ന്ന് ഏതാനും ദിവസത്തിനകം വീട്ടമ്മ സുഖം പ്രാപിക്കുകയും ചെയ്തു. ഡോക്ടര്‍ ടിങ്കു ജോസഫിന് പുറമേ ഡോ. ശ്രീരാജ് നായര്‍, ഡോ. തുഷാര മഠത്തില്‍, എബിന്‍ അഗസ്റ്റിന്‍ എന്നിവരും ചികിത്സാ സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News