സ്വച്ഛതാ പഖ്വാദാ ശുചിത്വ ക്യാംപെയിന്‍ പദ്ധതി ലോകത്തിന് മാതൃക; കേന്ദ്രമന്ത്രി സുരേഷ് ഗോപി

Update: 2025-07-12 12:19 GMT

പട്ടം/ തിരുവനന്തപുരം: വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാന്‍ രാജ്യത്തെ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന 'സ്വച്ഛതാ പഖ്വാദാ' ശുചിത്വ ക്യാംപെയിന്‍ പദ്ധതി ലോകത്തിനാകെ മാതൃകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'സ്വച്ഛതാ പഖ്വാദാ' ക്യാംപെയിന്റെ ഭാഗമായി ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) പട്ടം സെന്റ് മേരീസ് എച്ച് എസ് എസുമായി ചേര്‍ന്ന് സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചുറ്റുപാടുകള്‍ വൃത്തിയാക്കുമ്പോള്‍ പ്രകൃതി സംരക്ഷണത്തിനോടൊപ്പം സഹ ജീവികള്‍ക്ക് വസിക്കാന്‍ കഴിയുന്ന പരിസ്ഥിതിയെയും കൂടിയാണ് ഒരുക്കിയെടുക്കുന്നത്. ശുചിത്വ കര്‍മങ്ങളില്‍ ഏര്‍പ്പെടേണ്ടത് ഓരോ വ്യക്തിയുടെയും ധര്‍മമാണ്. രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ ശുചിത്വബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് 'സ്വച്ഛതാ പഖ്വാദാ'. ഏവര്‍ക്കും മാതൃകയാകുന്ന തരത്തില്‍ ബിപിസിഎല്‍ പരിപാടി ഏറ്റെടുത്തുവെന്നും സുരേഷ് ഗോപി പറഞ്ഞു. തുടര്‍ന്ന്, കേന്ദ്രമന്ത്രി കുട്ടികള്‍ക്ക് സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സ്‌കൂളില്‍ വൃക്ഷതൈ നടുകയും ചെയ്തു.

രാജ്യത്തെ മാലിന്യ നിര്‍മാര്‍ജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രചാരണമാണ് സ്വച്ഛതാ പഖ്വാദാ. ക്യാംപെയിന്റെ ഭാഗമായി രാജ്യത്തുടനീളം ശുചിത്വ പരിപാടികളും ബോധവല്‍ക്കരണവും നടത്തും. ചടങ്ങില്‍ ബിപിസിഎല്‍ എച്ച്ആര്‍ വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. നെല്‍സണ്‍ പി, വൈസ് പ്രിന്‍സിപ്പല്‍ രജി ലൂക്കോസ്, ബിപിസിഎല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ജനറല്‍ മാനേജര്‍ കെ ജോണ്‍സണ്‍, എല്‍പിജി വിഭാഗം കേരള ഹെഡ് തര്യന്‍ പീറ്റര്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മുരളിദാസ്, മാതൃസമിതി പ്രസിഡന്റ് സജിനി എന്നിവര്‍ പങ്കെടുത്തു.

Similar News