നിയമവിരുദ്ധ സ്രാവ് പിടിത്തവും വ്യാപാരവും തടയാന്‍ ഏകോപിത നീക്കം വേണം-ശില്‍പശാല

Update: 2025-07-14 14:15 GMT

കൊച്ചി: നിയമവരുദ്ധ സ്രാവ് പിടിത്തവും വ്യാപാരവും തടയാന്‍ ഏകോപിത നീക്കം ആവശ്യമാണെന്ന് വിദഗ്ധര്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന ശില്‍പശാലയിലാണ് നിര്‍ദേശം.

വംശനാശ ഭീഷണി നേരിടുന്ന സ്രാവിനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വ്യാപകമായ രീതിയില്‍ ബോധവല്‍കരണവും മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ പരസ്പര സഹകരണവും അനിവാര്യമാണ്. സ്രാവ് ആവാസകേന്ദ്രങ്ങളുടെ മാപ്പിംഗ്, കടലില്‍ സംരക്ഷിത മേഖല നിര്‍ണയം, സ്രാവുകളെ തിരിച്ചറിയുന്ന എഐ അധിഷ്ടിത ഡിവൈസ് ഘടിപ്പിക്കല്‍ തുടങ്ങിയവ പരിഗണിക്കണം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കൂടുതല്‍ സ്രാവിനങ്ങളെ ഉള്‍പെടുത്തി സംരക്ഷിത പട്ടിക വികസിപ്പിച്ച പശ്ചാത്തലത്തില്‍ ബോധവല്‍കരണ കാംപയിനുകള്‍ വേണം.

സിജിഎസ്ടി ആന്റ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ ഷെയ്ക്ക് ഖാദര്‍ റഹ്മാന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. കസ്റ്റംസ്, ഫിഷറീസ് ഉദ്യോഗസ്ഥര്‍, തീരദേശ പോലീസ്, ഗവേഷകര്‍, വനം, വന്യജീവി വകുപ്പുകള്‍ എന്നിവര്‍ക്കിടയില്‍ സംയുക്ത പരിശീലനങ്ങളും ഏകോപനവും വേണമെന്ന് അദ്ദേഹം പറഞ്ഞു.

സംരക്ഷിത പട്ടികയിലുള്ള സ്രാവുകളെ പലപ്പോഴും നിയമവിരുദ്ധമായി പിടികൂടുന്നുണ്ട്. സ്രാവിന്റെ ചിറക് മുറിച്ചെടുത്ത് വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സാഹചര്യവുമുണ്ട്. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലാണ് ഇവക്ക് ആവശ്യക്കാരേറെയുള്ളത്. വംശനാശഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാര കണ്‍വെന്‍ഷനായ സൈറ്റിസ് പട്ടികയിലുള്ള സ്രാവിനങ്ങള്‍ക്ക് കയറ്റിറക്കുമതി നിയന്ത്രണമുണ്ട്. ഇവയെ എളുപ്പം തിരിച്ചറിയുന്നതിന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ആവശ്യമാണ്. അതിനാല്‍, സിഎംഎഫ്ആര്‍ഐ പോലുള്ള ഗവേഷണ സ്ഥാപനങ്ങളും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളും തമ്മില്‍ പരസ്പര സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.അനിയന്ത്രിത മത്സ്യബന്ധനവും വ്യാപാരവും മാത്രമല്ല, മലിനീകരണം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ ഘടകങ്ങളും പല സ്രാവിനങ്ങളെയും വംശനാശ ഭീഷണിയിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംരക്ഷണ നടപടികള്‍ കര്‍ശനമാക്കുന്ന വേളയില്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗവും പരിഗണിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. നിരവധി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ് സ്രാവ് പിടുത്തം. എന്‍ഫോഴ്സ്മെന്റ് രീതികള്‍ നിയമാനുസൃതമായ രീതിയില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലാകരുതെന്നും ശില്‍പശാലയില്‍ അഭി്പ്രായമുര്‍ന്നു.

കേന്ദ്ര ഫിഷറീസ് ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, ഡോ ശോഭ ജോ കിഴക്കൂടന്‍, ഡോ ടി എം നജ്മുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ഫിഷറീസ് വന്യജീവി വകുപ്പുകള്‍, കസ്റ്റംസ്, കോസ്റ്റ് ഗാര്‍ഡ്, നാവികസേന ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, കയറ്റുമതി, വിവിധ എന്‍ജിഒ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി.

Similar News