തുല്യതയുടെ സംഗീതം; മാതൃകയായി ഗേള്‍സ് ബാന്‍ഡിന്റെ സംഗീതപരിപാടി

Update: 2025-03-31 14:46 GMT

തിരുവനന്തപുരം: താളമേളങ്ങളുടെയും വായ്പ്പാട്ടുകളുടെയും അകമ്പടിയില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരും കേരളത്തിലെ ആദ്യ ഗേള്‍സ് മ്യൂസിക് ബാന്‍ഡും ചേര്‍ന്നൊരുക്കിയ സംഗീത പരിപാടി സാമൂഹ്യഉള്‍ച്ചേര്‍ക്കലിന്റെ മാതൃകാപരമായ അരങ്ങേറ്റമായി. വാത്സല്യവും സൗഹൃദവും സ്നേഹവും കരുതലുമൊക്കെയാണ് യഥാര്‍ത്ഥ ലഹരിയെന്ന് പൊതു സമൂഹത്തെ ബോധിപ്പിക്കുന്ന തരത്തിലായിരുന്നു യൂഫോണിക് സംഗീത പരിപാടി.

കോഴിക്കോട് സ്വദേശികളായ 6 വിദ്യാര്‍ത്ഥിനികള്‍ നേതൃത്വം നല്‍കുന്ന സംഗീത ബാന്‍ഡിന്റെ പരിപാടിയില്‍ ഭിന്നശേഷിക്കുട്ടികളെക്കൂടി ഉള്‍പ്പെടുത്താന്‍ കാണിച്ച സ്വീകാര്യത തികച്ചും അഭിനന്ദനാര്‍ഹമാണെന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. സംഗീത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതപരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുതുകാട് മെമെന്റോ നല്‍കി ആദരിച്ചു. ഡി.എ.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍ നന്ദി പറഞ്ഞു.

മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ആവേശം കൊള്ളിക്കുന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കി നടന്ന പരിപാടി ഏവരുടെയും മനം കവര്‍ന്നു. കോഴിക്കോട് സ്വദേശികളായ ദീപ്ത, ശിവാനി, വൈഷ്ണവി, ആര്‍ദ്ര, മീഹ, ഉണ്ണിമായ എന്നിവര്‍ക്കൊപ്പം സെന്ററിലെ നിരവധി ഭിന്നശേഷിക്കാര്‍ ഒപ്പം ചേര്‍ന്നപ്പോള്‍ ആസ്വാദകര്‍ക്ക് ലഭിച്ചത് സംഗീതവിരുന്ന് തന്നെയായിരുന്നു. 2024ല്‍ ആരംഭിച്ച ബാന്‍ഡ് ഡോറേമി മ്യൂസിക് സ്‌കൂളിലെ ആനന്ദ്.എസ് കാന്തിന്റെ ശിക്ഷണത്തിലാണ് പരിശീലനം നേടുന്നത്.

Similar News

റാപ്പിഡോ ബൈക്ക് ടാക്‌സി സര്‍വീസിനെതിരെ പ്രതിഷേധം ശക്തം തിരുവനന്തപുരം :റാപിഡോ കേരളത്തില്‍ ബൈക്ക് ടാക്‌സി സര്‍വീസ് ആരംഭിച്ചതിനെ തുടര്‍ന്ന് ഓട്ടോ, ടാക്‌സി ഡ്രൈവര്‍ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിലുള്ള ഗതാഗത നിയമങ്ങള്‍ ലംഘിച്ചാണ് സര്‍വീസ് നടത്തുന്നതെന്നും ഇത് തങ്ങളുടെ ജീവിതോപാധിയെ ബാധിക്കുന്നതാണെന്നും യൂണിയനുകള്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് മാത്രമുള്ള ബൈക്ക് ടാക്‌സി സര്‍വീസ് അവതരിപ്പിച്ചതിന് പിന്നാലെ, നാഷണല്‍ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ തിരുവനന്തപുരം നഗരത്തിലെ റാപ്പിഡോ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സര്‍വീസ് ഉടന്‍ നിര്‍ത്തിവെക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. ഇത് തുടര്‍ന്നാല്‍ സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കുമെന്ന് ഡ്രൈവര്‍ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ നിയമപ്രകാരം ബൈക്ക് ടാക്‌സി സര്‍വീസ് അനുവദനീയമല്ലെന്നും സ്വകാര്യ (വൈറ്റ് പ്ലേറ്റ്) ബൈക്കുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ''ഓട്ടോയും ടാക്‌സിയും കര്‍ശനമായ നിയമങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം സ്വകാര്യ ബൈക്കുകള്‍ക്ക് അതേ സൗകര്യം നല്‍കുന്നത് അന്യായമായ മത്സരം സൃഷ്ടിക്കുന്നു,'' യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. അതേസമയം, കേരള സ്റ്റേറ്റ് ഗിഗ് ആന്‍ഡ് പ്ലാറ്റഫോം വര്‍ക്കേഴ്‌സ് യൂണിയന്‍ഗതാഗത കമ്മീഷണറെ സമീപിച്ച് സ്വകാര്യ ബൈക്കുകള്‍ വാണിജ്യ യാത്രാസേവനങ്ങള്‍ക്ക് അനുവദിക്കില്ലെന്നുറപ്പ് തേടി. സംസ്ഥാനത്ത് ആപ്പ് അധിഷ്ഠിത ഗതാഗത സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇത് വീണ്ടും ചൂടേകിയിരിക്കുകയാണ്.