വസ്ത്രധാരണത്തിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2025-10-20 10:13 GMT

എറണാകുളം: മതവിശ്വാസം അനുശാസിക്കുന്ന വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ച കൊച്ചി പള്ളുരുത്തി സെന്റ് റിത്താസ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മതേതര പുരോഗമന കേരളത്തില്‍ വിദ്യാഭ്യാസം നേടാനും സ്‌കൂളില്‍ വരാനും മതബോധം ഒരു മാനദണ്ഡമായി മാറ്റാനാണ് പള്ളുരുത്തിയിലെ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മഹാത്മാ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ പൊരുതി നേടിയ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ജനാധിപത്യവല്‍ക്കരണത്തെ കൊഞ്ഞനം കുത്താനാണ് സ്‌കൂള്‍ അധികൃതര്‍, അധ്യാപകര്‍, പി.ടി.എ എന്നിവരുടെ ശ്രമമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഈ നെറികേടിനെ ജനാധിപത്യ കേരളം ചെറുത്ത് തോല്‍പിക്കുക തന്നെ ചെയ്യും.

എറണാകുളം എം.പി ഹൈബി ഈഡന്‍, എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അങ്ങേയറ്റം ക്രൂരമാണ്. മതവിശ്വാസം അനുശാസിക്കുന്ന വസ്ത്രം ധരിക്കില്ല എന്ന സമ്മതപത്രം നല്‍കാന്‍ രക്ഷിതാക്കളോടും കുട്ടിയോടും ആവശ്യപ്പെടാന്‍ ഏത് ഭരണഘടന മുന്നില്‍ വെച്ചാണ് എം.പിക്കും കോണ്‍ഗ്രസ് നേതാവിനും സാധിച്ചതെന്ന് ഇരുവരും ഈ നാടിനോട് വ്യക്തമാക്കണം. സംസ്ഥാനത്തിന്റെ നാല് ഭാഗങ്ങളില്‍ നിന്നും കോണ്‍ഗ്രസ് നയിക്കുന്ന 'വിശ്വാസ സംരക്ഷണ യാത്ര'യില്‍ ഏതെല്ലാം വിശ്വാസങ്ങള്‍ സംരക്ഷിക്കും എന്ന് അവര്‍ വ്യക്തമാക്കണമെന്നും നഈം ഗഫൂര്‍ ചൂണ്ടിക്കാട്ടി.

സ്‌കൂളില്‍ പഠിക്കാന്‍ ആഗ്രഹിച്ച വിദ്യാര്‍ഥിക്കും രക്ഷിതാവിനും ഒപ്പം നിലയുറപ്പിച്ച വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ കരുത്തുറ്റ നിലപാട് ഇതില്‍ സ്വീകരിക്കണമെന്നും വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ച സ്‌കൂള്‍ അധികൃതര്‍ക്കും പി.ടി.എക്കും ഇതില്‍ പങ്കാളികളായ അധ്യാപകര്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും നഈം ഗഫൂര്‍ ചൂണ്ടിക്കാട്ടി.

Similar News