ഗാന്ധിസ്‌ക്വയറിനു സമീപം ശുചിമുറി മാലിന്യ നിക്ഷേപം പതിവായി; അധികൃതരുടെ അനാസ്ഥയില്‍ വ്യാപക പ്രതിഷേധം

Update: 2025-11-13 14:01 GMT

പാലാ: പോലീസ് അടക്കമുള്ള അധികൃതര്‍ തുടരുന്ന അലംഭാവംമൂലം മൂന്നാനി ഗാന്ധിസ്‌ക്വയറിനു സമീപം സാമൂഹ്യ വിരുദ്ധര്‍ അനധികൃത ശുചിമുറി മാലിന്യ 'നിക്ഷേപകേന്ദ്രം' സ്ഥാപിച്ചു. നിരന്തരം ഇവിടെ ശുചിമുറി മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ ടണ്‍ കണക്കിനു ശുചിമുറി മാലിന്യം ടാങ്കര്‍ ലോറിയില്‍ ഇവിടെ എത്തിച്ചു മീനച്ചിലാറ്റിലേയ്ക്ക് വെള്ളമൊഴുകുന്ന ഓടയിലേക്ക് തള്ളിയശേഷം സാമൂഹ്യ വിരുദ്ധര്‍ കടന്നു കളഞ്ഞു. പാലാ ഭാഗത്തു നിന്നും വന്ന ശുചിമുറി മാലിന്യം നിറച്ച ടാങ്കര്‍ ലോറി റോഡ് സൈഡിലേയ്ക്ക് സ്ഥിരപരിചിതമെന്ന പോലെ അടുപ്പിക്കുന്നത് സമീപത്തെ അഡ്വ രാജു ഹരിഹരന്റെ ഓഫീസിലെ സിസിടിവി കാമറയില്‍ പതിഞ്ഞു.

തുടര്‍ന്നു മീനച്ചിലാറ്റിലേയ്ക്ക് ഒഴുകുന്ന കൈ തോട്ടിലേയ്ക്ക് മാലിന്യം ഒരു മിനിറ്റിനുള്ളില്‍ തള്ളിയശേഷം വാഹനം തിരിച്ച് വന്ന വഴിയ്ക്ക് തിരികെ മടങ്ങിപ്പോയി. ഏതാനും മിനിറ്റുകള്‍ക്കുശേഷം ഇതുവഴി കോടതിയിലേയ്ക്കു ബീറ്റിനു പോലീസ് വാഹനം കടന്നു പോകുന്നതും ദൃശ്യങ്ങളില്‍ കാണാനാകും.രാവിലെ മുതല്‍ ദുര്‍ഗന്ധം വമിച്ചപ്പോള്‍ നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പതിവുപോലെ നഗരസഭാധികൃതരും ബ്ലീച്ചിംഗ് പൗഡര്‍ വിതറി മടങ്ങി.

അധികൃതരുടെ അനാസ്ഥ സാമൂഹ്യ വിരുദ്ധര്‍ മുതലെടുത്തു മൂന്നാനി പ്രദേശം ശുചിമുറി മാലിന്യ നിക്ഷേപം ആക്കിയതോടെ ആളുകള്‍ ദുരിതത്തിലായി. മാസത്തില്‍ ഇരുപതിലേറെ ദിവസവും ഈ മേഖലയില്‍ ശുചിമുറി മാലിന്യമടക്കം നിക്ഷേപിക്കുന്നതിനാല്‍ ആളുകള്‍ പൊറുതിമുട്ടി. വ്യാപക പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ മാലിന്യം നിക്ഷേപിച്ച ഒരാളെപോലും ഇക്കാലത്തിനിടെ കണ്ടെത്തി നടപടിയെടുക്കാത്തതും ശുചിമുറി മാലിന്യം തള്ളുന്നവര്‍ക്കു പ്രോത്സാഹനമായി മാറുകയാണ്.

ഗാന്ധിസ്‌ക്വയര്‍, കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കിണര്‍, കോടതി സമുച്ചയം, നിരവധി കുടിവെള്ള സ്രോതസുകള്‍ എന്നിവയോട് ചേര്‍ന്നാണ് നിരന്തരമായി മാലിന്യ നിക്ഷേപം നടത്തി വരുന്നത്.ഗാന്ധിസ്‌ക്വയറിനോട് ചേര്‍ന്ന് ഒരു വശത്ത് വിജനവും ഉപയോഗശൂന്യവുമായ സ്ഥലമാണുള്ളത്. ഇവിടേയ്ക്ക് വാഹനം കയറ്റി നിമിഷനേരംകൊണ്ട് മാലിന്യം തള്ളി കടന്നു കളയുന്നതും പതിവാണ്. ഈ ഭാഗത്ത് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഇപ്പോള്‍ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്.

ഇതുപോലെ ഇതിനു സമീപത്തു നിന്നും മീനച്ചിലാറ്റിലേയ്ക്കുള്ള കൈതോട്ടിലേയ്ക്കും മാലിന്യം നിരന്തരമായി തള്ളുന്നുണ്ട്. ഹൈവേ റൂട്ടായതിനാല്‍ യാത്രയ്ക്കിടയില്‍ വിശ്രമത്തിനായി നിര്‍ത്തിയിട്ടിരിക്കുകയാണെന്നേ ഇതു വഴി കടന്നു പോകുന്നവര്‍ക്കു തോന്നുകയുള്ളൂ. തോട്ടിലൂടെ വെള്ളമൊഴുക്കുള്ളതിനാല്‍ മാലിന്യം നേരം വെളുക്കും മുമ്പ് മീനച്ചിലാറ്റില്‍ ഒഴുകിയെത്തും. ഇതു മുതലെടുത്താണ് വലിയ തോതില്‍ ഈ മേഖലയില്‍ മാലിന്യ നിക്ഷേപം നടത്തുന്നത്.

ഈ മേഖല വഴി നിക്ഷേപിക്കുന്ന ടണ്‍കണക്കിന് ശുചി മുറി മാലിന്യം ഓരോ മാസവും മീനച്ചിലാറിനെ വലിയ തോതില്‍ മലിനീകരിക്കുന്നുണ്ട്. സമീപത്തെ നിരവധി കിണറുകളെയും കുടിവെള്ള പദ്ധതികളുടെ കിണറുകളെയും മീനച്ചിലാറ്റില്‍ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പദ്ധതികളുടെ കിണറുകളെയുമെല്ലാം മലിനപ്പെടുത്തിയിട്ടും അധികൃതര്‍ക്കു അനക്കമില്ലെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു.

നഗരത്തില്‍ നിരന്തരം പോലീസ് പരിശോധനയും സാന്നിദ്ധ്യവും മറ്റു സ്ഥലങ്ങളെക്കാള്‍ പാലായില്‍ ഉണ്ടായിട്ടും യാതൊരു തടസ്സം കൂടാതെ സാമൂഹ്യവിരുദ്ധര്‍ ശുചിമുറി മാലിന്യം നിരന്തരം തള്ളുകയാണ്. നിരവധി തവണ സംഭവം ആവര്‍ത്തിച്ചിട്ടും കാമറകള്‍ നോക്കി പോലും കുറ്റവാളികളെ കണ്ടെത്താന്‍ സാധിക്കാത്തത് ദുരൂഹമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ശുചിമുറി മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ആവശ്യപ്പെട്ടു. പോലീസും നഗരസഭയും കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു. ഈ ഭാഗത്ത് ക്യാമറ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടായതാകട്ടെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പായതിനാല്‍ നടക്കാതെ പോകുകയാണ്.

പ്രതിക്ഷേധവുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്

പാലാ: മൂന്നാനി ഗാന്ധി പ്രതിമ, കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്ന സ്ഥലം, കോടതി സമുച്ചയം, നിരവധി കുടിവെള്ള സ്രോതസുകള്‍ എന്നിവയ്ക്കു സമീപം സാമൂഹ്യ വിരുദ്ധര്‍ നിരന്തരം ശുചിമുറി മാലിന്യം തള്ളുന്നതിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

ധര്‍ണ്ണ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. അഡ്വ സന്തോഷ് മണര്‍കാട്, ടോണി തോട്ടം, ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, ജോയി കളരിയ്ക്കല്‍, എന്‍ കെ ശശികുമാര്‍, പ്രശാന്ത് പാലാ, സി റോസ്‌ന, ബിജു വരിയ്ക്കയാനി, സി ലിസി വള്ളിപ്പാലം, ജോബി മലയില്‍, രാജേഷ് പറമ്പുകാട്ടില്‍, പോള്‍സണ്‍ ചെമ്പകത്തിന്‍കുടിലില്‍ എന്നിവര്‍ പ്രസംഗിച്ചു.

അമല്‍ ജോസഫ്, അമല്‍ കെ ഷിബു, അക്ഷയ് ഷാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Similar News