സംസ്ഥാന സര്‍ക്കാരിന്റേത് കര്‍ഷകദ്രോഹ ബജറ്റ്: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Update: 2025-02-08 10:40 GMT

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത് കര്‍ഷകദ്രോഹ ബജറ്റാണെന്നും ഭൂനികുതി 50 ശതമാനം വര്‍ദ്ധിപ്പിച്ച നിര്‍ദ്ദേശം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയ്ക്കും, പ്രതിസന്ധികള്‍ നേരിടുന്ന കര്‍ഷകസമൂഹത്തിനും ഇരുട്ടടിയാണെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി.

ഭൂനികുതി 50 ശതമാനം വര്‍ദ്ധിപ്പിച്ച നിര്‍ദ്ദേശം പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷകപ്രക്ഷോഭത്തെ സര്‍ക്കാരിന് നേരിടേണ്ടിവരുമെന്നും തുടര്‍നടപടികള്‍ ആലോചിക്കുവാന്‍ സംസ്ഥാനത്തെ വിവിധ കര്‍ഷക സംഘടനകളുടെ സംയുക്ത യോഗം ഫെബ്രുവരി 9 ഞായറാഴ്ച വിളിച്ചുചേര്‍ക്കുമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ അടിയന്തിരമായി ചേര്‍ന്ന സംസ്ഥാനസമിതി സൂചിപ്പിച്ചു.

ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ബജറ്റ് നിര്‍ദ്ദേശങ്ങളുടെ അവലോകനം നടത്തി. സംസ്ഥാന ബജറ്റില്‍ ക്ഷേമപെന്‍ഷനില്‍ വര്‍ദ്ധനവില്ല. വന്യജീവി അക്രമങ്ങളെ നേരിടുന്നതിന് പദ്ധതികള്‍ നടപ്പിലാക്കാന്‍ ആയിരം കോടി രൂപയെങ്കിലും വകയിരുത്തുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ മലയോരജനതയെ ബജറ്റിലൂടെ കുരുതി കൊടുക്കുകയാണ്. വനം-വനംജീവി സംരക്ഷണത്തിന് 305.61 കോടി നിര്‍ദ്ദേശിച്ചിരിക്കുമ്പോള്‍ മനുഷ്യസംരക്ഷണത്തിന് യാതൊരു പദ്ധതികളുമില്ലാത്തത് നിര്‍ഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടി.

നാഷണല്‍ കോര്‍ഡിനേറ്റര്‍ അഡ്വ.കെ.വി.ബിജു, രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ-സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, ജോര്‍ജ് സിറിയക്ക്, ജിനറ്റ് മാത്യു, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, പി.ജെ.ജോണ്‍ മാസ്റ്റര്‍, റോസ് ചന്ദ്രന്‍, ആയാംപറമ്പ് രാമചന്ദ്രന്‍, റോജര്‍ സെബാസ്റ്റ്യന്‍, ജോബിള്‍ വടാശ്ശേരി, വര്‍ഗീസ് കൊച്ചുകുന്നേല്‍, അഷ്റഫ് കല്പറ്റ, വിദ്യാധരന്‍ ചേര്‍ത്തല എന്നിവര്‍ സംസാരിച്ചു.

Similar News