പി എം ശ്രീ: കേരളത്തെ ആര്‍ എസ് എസ്സിന് പണയപ്പെടുത്താന്‍ കൈയൊപ്പിട്ട ഇടതുസര്‍ക്കാറിന് മാപ്പില്ല - റസാഖ് പാലേരി

Update: 2025-10-25 11:13 GMT

തിരുവനന്തപുരം: കേരളീയ സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ആര്‍ എസ് എസ് പദ്ധതിയായ പി എം ശ്രീ യില്‍ ഒപ്പ് വെക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സംഘ്പരിവാറിനെ ആശയപരമായും പ്രയോഗികമായും പ്രതിരോധിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പരാജയം കൂടുതല്‍ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്.

ബി ജെ പി - യിതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് വിഹിതങ്ങള്‍ വെട്ടിക്കുറച്ചു അവിടുത്തെ ജനങ്ങളെ ശിക്ഷിക്കുന്നത് ബി ജെ പി യുടെ ഭരണ നയമായി മാറിയിരിക്കുകയാണ്. സര്‍വമേഖലയിലും സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനും വെട്ടിച്ചുരുക്കാനുമാണ് ബി ജെ പി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരു കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങളുടെ മേല്‍ സാമ്പത്തിക ഉപരോധ മോഡലില്‍ നയങ്ങള്‍ സ്വീകരിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നടപടിയാണ്.

സംഘ്പരിവാറിനോടുള്ള ഒത്തുതീര്‍പ്പുകള്‍ അതിന്റെ മുമ്പില്‍ കീഴടങ്ങുന്നതിന് തുല്യമാണെന്ന് ഇടതുപക്ഷം മനസ്സിലാക്കണം. ആര്‍ എസ് എസ്സിനെതിരായ പ്രതിരോധം കേവലം പാര്‍ട്ടി സമ്മേളനങ്ങളിലെ പ്രമേയങ്ങളിലും പഠനക്ലാസുകളിലും മാത്രം ഒതുക്കേണ്ടതല്ലെന്ന് സി പി എം മനസ്സിലാക്കണം. സംഘ് വിരുദ്ധ - മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ, സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ ഒറ്റു കൊടുക്കുകയാണ്. കേരളത്തെ ആര്‍ എസ് എസ്സിന് പണയപ്പെടുത്താന്‍ കൈയൊപ്പിട്ട ഇടതുസര്‍ക്കാറിന് കേരളീയ സമൂഹം മാപ്പ് തരില്ലെന്ന് റസാഖ് പാലേരി പറഞ്ഞു.

Similar News