2025ലെ ആദ്യ ആഴ്ചയിലും നേരോടെ നിര്‍ഭയം നിരന്തരം മുന്നില്‍ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; ലാന്‍ഡിംഗ് പേജുകള്‍ സ്വന്തമാക്കി മത്സരിക്കുന്ന റിപ്പോര്‍ട്ടര്‍ വിണ്ടും രണ്ടാമത്; ട്വന്റി ഫോറിന് മൂന്നാം സ്ഥാന നിരാശ; നേരിയ വ്യത്യാസത്തില്‍ നാലമനായി മനോരമ; ന്യൂസ് ചാനലുകളോട് പ്രേക്ഷക താല്‍പ്പര്യം കുറയുന്നുവോ? പുതിയ വര്‍ഷത്തെ ആദ്യ ബാര്‍ക്ക് റേറ്റിംഗ് ഇങ്ങനെ

Update: 2025-01-18 08:43 GMT

കൊച്ചി: 2025ലും മികച്ച തുടക്കം ഏഷ്യാനെറ്റ് ന്യൂസിന്. വാര്‍ത്താ ചാനലുകളുടെ റേറ്റിംഗില്‍ നേരോടെ നിര്‍ഭയം നിരന്തരം എന്ന ടാഗ് ലൈനുമായി ഏഷ്യാനെറ്റ് നീസ് മുന്നേറുകയാണ്. രണ്ടാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. ട്വന്റി ഫോറിന് മൂന്നാം സ്ഥാനവും. കഴിഞ്ഞ ആഴ്ച ട്വിന്റി ഫോറിന് റേറ്റിംഗില്‍ കുതിപ്പുണ്ടായിരുന്നു. നാലാം സ്ഥാനത്ത് മനോരമയും തിരിച്ചെത്തി. മാതൃഭൂമിയാണ് അഞ്ചാം സ്ഥാനത്ത്. അതായത് രണ്ടും മൂന്നും സ്ഥാനത്തിനും നാലും അഞ്ചും സ്ഥാനത്തിനും വാശിയുള്ള മത്സരം ബാര്‍ക്ക് റേറ്റിംഗില്‍ നടക്കുന്നുണ്ട്.

യുവജനോത്സവ വിവാദങ്ങള്‍ തുടരുമ്പോഴാണ് ജനുവരി ആദ്യ ആഴ്ചയിലെ ഫലം വരുന്നത്. ഇതില്‍ ഏഷ്യാനെറ്റ് 87.20 പോയിന്റുമായി കുതിപ്പിലാണ്. രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ടിവിയെക്കാള്‍ 22 പോയിന്റിലധികം മുന്നില്‍. അതായത് റേറ്റിംഗില്‍ എതിരാളികളെ എല്ലാം ബഹുദൂരം പിന്നിലാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ട്വന്റി ഫോറിന് 58.97 പോയിന്റുണ്ട്. നാലാം സ്ഥാനത്തുള്ള മനോരമയ്ക്ക് 34.22 പോയിന്റുണ്ട്. മാതൃഭൂമി ന്യൂസിന് 34.12 പോയിന്റും. ജനം ടിവിയ്ക്ക് 18.85 പോയിന്റാണുള്ളത്. കൈരളി ന്യൂസിന് 14.31ഉം. ന്യൂസ് 18 കേരളയ്ക്ക് 13.86 പോയിന്റാണുള്ളത്. മീഡിയാ വണ്ണിന് 7.66 പോയിന്റും. വ്യക്തമായ രാഷ്ട്രയ ചായ് വുള്ള ന്യൂസ് ചാനലുകളില്‍ ജനം ടിവിയ്ക്ക് മുന്‍തൂക്കമുണ്ടെന്നതാണ് വസ്തുത.

ന്യൂസ് ചാനല്‍ പ്രേക്ഷകര്‍ കുറയുന്നതിന്റെ സൂചനകളുമുണ്ട്. കഴിഞ്ഞ വര്‍ഷം അതിശക്തമായ ചാനല്‍ റേറ്റിംഗ് പോര് നടക്കുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന് 175 പോയിന്റ് വരെ കിട്ടിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയും ട്വന്റി ഫോര്‍ ന്യൂസും എല്ലാം പോയിന്റെ ഏറെ മുമ്പോട്ട് പോയിരുന്നു. മൂന്ന് ചാനലുകള്‍ക്കും പ്രത്യേകം പ്രത്യേകം 150 പോയിന്റിന് മുകളില്‍ കിട്ടിയ കാലവുമുണ്ടായിരുന്നു. പക്ഷേ യുവജനോത്സവ കാലത്ത് പോലും ഒന്നമതുള്ള ഏഷ്യാനെറ്റ് ന്യൂസിന് മൂന്നക്ക പോയിന്റ് നേടാനാകുന്നില്ല. നിരന്തര രാഷ്ട്രീയ വിവാദങ്ങളും ക്രൈം കേസുകളുമെല്ലാം ടിവി പ്രേക്ഷകരെ ന്യൂസ് ചാനലുകളില്‍ നിന്ന് അകറ്റുന്നുവെന്ന സംശയം ഉയര്‍ത്തുന്നതാണ് ഈ റേറ്റിംഗ്. രണ്ടാം സ്ഥാനം തിരിച്ചു പിടിച്ച റിപ്പോര്‍ട്ടറിന് ഏറെ ആശ്വാസമാണ് 2025ലെ ആദ്യ ആഴ്ചയിലെ റേറ്റിംഗ്.

കേരളാ വിഷന്റെ സെറ്റ് ടോപ്പ് ബോക്‌സ് ഓണ്‍ ചെയ്താല്‍ ആദ്യമെത്തുന്നത് റിപ്പോര്‍ട്ടറാണ്. പിന്നെ ഏതെങ്കിലും ബട്ടണ്‍ ഞെക്കിയാല്‍ 24 ന്യൂസും കിട്ടും. അതിന് ശേഷം മാത്രമേ ആര്‍ക്കെങ്കിലും മറ്റേതെങ്കിലും ചാനല്‍ കാണാനാകൂ. ഇതു കാരണമാണ് ഈ രണ്ടു ചാനലുകളും മുന്നിലേക്ക് കയറി വന്നതെന്ന വാദം സജീവമാണ് ഇപ്പോഴും. വാര്‍ത്തയ്ക്കുള്ള പ്രേക്ഷകര്‍ കുറയുന്നത് മനോരമയേയും ബാധിച്ചിട്ടുണ്ട്. പ്രേക്ഷകരില്‍ വലിയ കുറവുണ്ടാതെ നോക്കാനാകുന്നത് ആര്‍ എസ് എസ് ചാനലെന്ന വിലയിരുത്തുലള്ള ജനം ടിവിയ്ക്ക് മാത്രമാണ്.

ഏഷ്യാനെറ്റ് ന്യൂസിനെ കടത്തിവെട്ടി ഒന്നാം സ്ഥാനം പിടിക്കാന്‍ ഇറങ്ങിയ റിപ്പോര്‍ട്ടര്‍ ചാനലിന് നിരാശയാണ് ഇപ്പോഴും ഫലം. കോടികള്‍ മുടക്കിയുള്ള പരിശ്രമങ്ങളെല്ലാം ഏഷ്യാനെറ്റിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍ക്ക് മുന്നില്‍ നിഷ്പ്രഭമായി. കേരളാ വിഷന്റെ ലാന്‍ഡിംഗ് പേജ് കോടികള്‍ കൊടുത്ത് വാങ്ങിയിട്ടും റേറ്റിങില്‍ ഒന്നാമതെത്തുന്നില്ല. വലിയ കെട്ടുകാഴ്ച്ചകള്‍ ഒരുക്കിയെങ്കിലും പ്രേക്ഷകര്‍ ചാനല്‍ റിമോട്ടില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെ തിരഞ്ഞെടുക്കുന്നു. രാഷ്ട്രീയ വാര്‍ത്തകളില്‍ വിശ്വസനീയത തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നത്.




Similar News