അഭിനയത്തിലും 'പോത്തേട്ടന്‍ ബ്രില്ല്യന്‍സ്'; ഞെട്ടിച്ച് ദിലീഷ് പോത്തന്‍; കട്ടക്ക് കൂടെ നിന്ന് റോഷന്‍ മാത്യുവും; 'ഇലവീഴാപൂഞ്ചിറയുടെ' പേര് കാത്ത് ഷാഫി കബീര്‍; ഒരു പൊലീസ് ജീപ്പിലെ യാത്ര പോലെ റിയലിസ്റ്റിക്കായ ചിത്രം; കല്ലുകടിയായത് ക്ലൈമാക്സിലെ കല മുടക്കല്‍; 'റോന്ത്' ഒരു അസാധാരണ ചിത്രം

Update: 2025-06-25 05:54 GMT

രാത്രിയാത്രകളില്‍ പലപ്പോഴും, അവിചാരിതമായി കയറിവരുന്ന പോലീസ് റോന്ത് സംഘത്തെ നാം കണ്ടിട്ടുണ്ടാവും. മദ്യപിച്ചിട്ടുണ്ടോയെന്ന് ഊതിക്കുന്ന, എങ്ങോട്ടാണ് പോവേണ്ടെതെന്ന് ചോദിച്ച് അഡ്രസും ഫോണ്‍ നമ്പറും എഴുതിയെടുക്കുന്ന, പൊലീസുകാരെ പലപ്പോഴും ഒരു ശല്യക്കാരായാണ് പൊതുജനം കാണുക. പക്ഷേ ഈ സിനിമ കണ്ടതിനുശേഷം, അത്തരത്തിലുള്ള ഒരു റോന്ത് ടീമിനെ കണ്ടാല്‍ നിങ്ങളുടെ ആറ്റിറ്റിയൂഡ് തന്നെ മാറും. എന്തുമാത്രം പ്രശ്നങ്ങള്‍ക്കിടയിലൂടെയാണ് അവര്‍ സഞ്ചരിക്കുന്നതെന്ന് മനസ്സിലാവും. അതെ, റോന്ത് എന്ന ഷാഫി കബീറിന്റെ സിനിമക്കൊപ്പം, രണ്ടുമണിക്കൂര്‍ പ്രേക്ഷകരും ഒരു ജീപ്പില്‍ രണ്ട് പൊലീസുകാര്‍ക്കൊപ്പം യാത്ര ചെയ്യുകയാണ്! അതിഗംഭീരമായ ഒരു ചലച്ചിത്രാനുഭവം തന്നെയാണ് അത്.

ന്യൂജന്‍ ലോഹിതദാസ് എന്ന വിശേഷണത്തിന് ഏറെക്കുറെ അര്‍ഹനായ ഒരു ചലച്ചിത്രകാരനാണ് ഷാഫി കബീര്‍. ജോസഫ്, നായാട്ട്, എന്നീ ഇദ്ദേഹമെഴുതിയ രണ്ടു ചിത്രങ്ങള്‍ മലയാള സിനിമയുടെ കഥാദാരിദ്ര്യം പരിഹരിക്കുന്നതായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ വിദേശസിനിമകളോട് കിടപിടക്കുന്ന, രീതിലുള്ള സീനുകളുള്ള 'ഇലവീഴാപൂഞ്ചിറ' എന്ന ചിത്രത്തിലുടെ ഷാഫി കബീര്‍ സംവിധാനത്തിലേക്കും കടന്നു. രണ്ടാമത് സംവിധാനം ചെയ്ത ചിത്രവും ഷാഫിയുടെ പേര് കാത്തു. മുന്‍ സിവില്‍പൊലീസ് ഓഫീസര്‍ കൂടിയായ ഷാഫിക്ക്, ആ ജീവിതാനുഭങ്ങളുടെ കൂടി പശ്ചാത്തലത്തിലായിരക്കണം, ഒട്ടും അതിഭാവുകത്വമില്ലാതെയാണ്, ചിത്രം ഒരുക്കിയിരിക്കുന്നത്.

അഭിനയത്തിലും പോത്തേട്ടന്‍ ബ്രില്ല്യന്‍സ്

നാം നേരത്തെ കണ്ട ഭരത്ചന്ദ്രന്‍ ഐപിഎസ് മോഡലിലുള്ള ഒരു പൊലീസ് കഥയല്ല ഇത്. അധികാരഘടനയില്‍ ഏറ്റവും താഴെ തട്ടില്‍നില്‍ക്കുന്ന പൊലീസുകാരുടെ റിയലിസ്റ്റിക്കായ ജീവിതമാണ്. യോഹന്നാന്‍ എന്ന എസ്‌ഐയായി ദിലീഷ് പോത്തനും, പോലീസ് ഡ്രൈവറായ ദിന്‍നാഥായി റോഷന്‍ മാത്യൂസുമാണ് എത്തുന്നത്. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ദിലീഷ് പോത്തനും റോഷന്‍ മാത്യുവും നിറഞ്ഞ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. ഒരേസമയം ഉപദേശം നല്‍കുന്ന സഹോദരനായും അതേസമയം അവഹേളിക്കുന്ന സീനിയര്‍ ഉദ്യോഗസ്ഥനായും യോഹന്നാനെ നമുക്ക് കാണാം. ദേഷ്യം, നിസഹായത, പക്വത എല്ലാം മിന്നിമറയുന്ന തികച്ചും യാഥാര്‍ത്ഥ്യ ബോധമുള്ള കഥാപാത്രമാണ് യോഹന്നാന്‍.

ദിലീഷ് പോത്തന്‍ എന്ന മലയാള സിനിമയുടെ ഭാവുകത്വം തിരുത്തിയ ന്യൂജെന്‍ സംവിധായകന്റെ ഏറ്റവും മികച്ച അഭിനയ മൂഹൂര്‍ത്തങ്ങളുള്ള സിനിമകൂടിയാണിത്. 'പോത്തേട്ടന്‍ ബ്രില്ല്യന്‍സ്' എന്ന് ആരാധകര്‍ പറയുന്ന സംവിധാനത്തിലെ മികവ് ശരിക്കും ദിലീഷിന്റെ അഭിനയത്തിലും വരുന്നുണ്ട്്. ഈ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് കേരളത്തിന്റെ എന്‍ട്രിയാണ്, ദിലീഷിന്റെ യോഹന്നാന്‍ എന്ന് നിസ്സംശയം പറയാം. ഒരല്‍പ്പം പിടിവിട്ടാല്‍ കൈയില്‍ നിന്ന് പോകാവുന്ന കഥാപാത്രത്തെ അത്യപാരമായ കൈയൊതുക്കത്തോടെ ദിലീഷ് പൂര്‍ത്തിയാക്കിയിരിക്കുന്നു. നേരത്തെ ആഷിക്ക് അബുവിന്റെ 'റൈഫിള്‍ ക്ലബിലും' ഗംഭീരമായിരുന്നു ദിലീഷിന്റെ പ്രകടനം. സംവിധായകന്‍ എന്ന നിലയിലേക്കാള്‍ കൂടുതല്‍, ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം അടയാളപ്പെടുത്തുന്ന കാലമായിരിക്കും ഇനി വരാന്‍ പോവുന്നത്.

പതിവുപോലെ സ്പൂണ്‍ ഫീഡിങ് ഇല്ലാത്ത ചിത്രമാണിത്. ചെറിയ വേഷങ്ങളില്‍ അഭിനയിച്ച പേര് അറിയാത്ത നടന്‍മ്മാര്‍പോലും അവരവരുടെ റോള്‍ ഭംഗിയാക്കുന്നു. അതുപോലെ എടുത്തുപറയേണ്ടത്, മനേഷ് മാധവിന്റെ ഛായാഗ്രഹണമാണ്. ഒരു ജീപ്പിനകത്തിരുന്ന് യാത്ര ചെയ്യുന്ന അതേ ഫീല്‍ പ്രേക്ഷകര്‍ക്ക് കൊടുക്കുന്നു. വല്ലാത്ത ഒരു മാജിക്ക് തന്നെ!

ക്ലൈമാക്സില്‍ കലമുടക്കുന്നു

പക്ഷേ ഈ സിനിമയുടെ ഒരേ ഒരു പോരായ്മയായി തോന്നിയത് വിശ്വസനീയമല്ലാത്തെൈ ക്ലമാക്സാണ്. ബോധപുര്‍വം, ട്രാജഡിക്കുവേണ്ടി ട്രാജഡി ഉണ്ടാക്കിയതുപോലെ തോന്നി. അതുവരെ തീര്‍ത്തും റിയലിസ്റ്റിക്കായാണ് ചിത്രം പോയിരുന്നത്. എന്നാല്‍ പൊലീസുകാര്‍ തന്നെ പൊലീസിങ്ങിന്റെ ക്രൂരതക്ക് ഇരയാവുന്ന ആ സംഭവം ഒട്ടും കണ്‍വിന്‍സിങ്ങ് അല്ല. ഒരു സസ്പെന്‍ഷനില്‍ ഒതുക്കാവുന്ന ആരോപണത്തില്‍, പൊലീസുകാരനെ ആയാളുടെ അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് അറസ്റ്റ് ചെയ്യുന്നതും പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതുമൊക്കെ ഓവറായിപ്പോയി എന്ന് പറയാതെ വയ്യ. 'നായാട്ട്' എന്ന സിനിമയിലൊക്കെ കണ്ടപോലെ ഒട്ടും വിശ്വസനീയമായി പടത്തിന്റെ ക്ലൈമാക്സ് തോനുന്നില്ല. അത്രയും ഗംഭീരമായി കൊണ്ടുവന്ന സിനിമയില്‍ ഇതുപോലെ ഒരു കല്ലുകടി ഉണ്ടാവാന്‍ പാടില്ലായിരുന്നു. അല്ലെങ്കില്‍ പൊലീസുകാര്‍ പൊലീസിങ്ങിന്റെ ഇരയാവുന്ന ആ രംഗം കാണിക്കാന്‍ കുറച്ചുകൂടി സീരിയസായ രംഗങ്ങള്‍ വേണമായിരുന്നു.

മുമ്പ് വസന്തബാലന്റെ അങ്ങാടിതെരു എന്ന വിഖ്യാതമായ സിനിമ ഇറങ്ങിയപ്പോള്‍, ചാരുനിവേദിതയെപ്പോലുള്ള എഴുത്തുകാര്‍ ഉയര്‍ത്തിയ ഒരു ഒരു പ്രധാന വിമര്‍ശനം, പാവപെട്ടവന്് ഒരു രീതിയിലും ഈ ലോകത്ത് സമാധാനമായി ജീവിക്കാന്‍ കഴിയില്ല എന്ന ഒരു മോശം ചിന്ത, ഈ പടം പടച്ചുവിടുന്നുണ്ട് എന്നതായിരുന്നു. അതുപോലെ പൊലീസുകാര്‍ക്ക് പോലും നീതികിട്ടാത്ത വെറും വെള്ളരിക്കാപ്പട്ടണമാണോ, കേരളം എന്നാണ് ചിത്രം കണ്ടാല്‍ തോന്നിപ്പോവുക. അങ്ങനെ എടുക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ അതിലേക്ക് നയിക്കുന്ന സംഭവത്തിന് ബലമില്ലാതെപോയി. ക്ലൈമാക്സ് ഏച്ചുകെട്ടിയപോലെയാണ് തോനുന്നത്. അത്തരത്തിലുള്ള ഒരു ഫാള്‍ട്ട് ഉള്ളതുകൊണ്ട് മാത്രം ഈ സിനിമ ആരും കാണാതെപോവേണ്ടതുമില്ല. ബാക്കിയുള്ള 95 ശതമാനം ഭാഗത്തും ചിത്രം കിടുവാണ്.

വാല്‍ക്കഷ്ണം: 'നരിവേട്ട', 'തുടരും', ഇപ്പോള്‍ 'റോന്തും'. കേരള പൊലീസിനെ തുടര്‍ച്ചയായി മുള്‍മുനയില്‍നിര്‍ത്തുന്ന ചിത്രങ്ങള്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കയാണിപ്പോള്‍. ഇതില്‍ 'നരിവേട്ട' നക്സലിസത്തിനുവേണ്ടിയുള്ള ഒരു പ്രൊപ്പഗന്‍ഡാ മൂവിയായിരുന്നു. എന്നിട്ടും ഇതൊന്നും യാതൊരു കട്ടുമില്ലാതെ പ്രദര്‍ശിപ്പിച്ചിട്ടും നാം പറയും, ഈ നാട്ടില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യമില്ലെന്നും ഇവിടെ ജീവിക്കാന്‍ കൊള്ളില്ലെന്നും.

Tags:    

Similar News