'ചില സീനുകള്‍ ഒഴിവാക്കണമെന്ന് പറഞ്ഞു; അത് സാധ്യമല്ലെന്ന് ഞങ്ങള്‍ കൃത്യമായി പറഞ്ഞു; സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പോലും പറയാന്‍ പറ്റാത്ത കാര്യങ്ങളാണ്'; മെറിറ്റില്‍ സംസാരിക്കാനാണെങ്കില്‍ ഒരുപാട് പറയാനുണ്ടെന്ന് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍
മെറിറ്റില്‍ സംസാരിക്കാനാണെങ്കില്‍ ഒരുപാട് പറയാനുണ്ടെന്ന് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍
കൊച്ചി: ജെഎസ്‌കെ- ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതോടെ ജൂലൈ 18-ന് ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ അണിയറ പ്രവര്‍ത്തകര്‍. 'ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന് പേര് മാറ്റാമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ച് ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ രംഗത്ത് വന്നു. ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാന്‍ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാറ്റങ്ങള്‍ വരുത്തിയ പതിപ്പ് വീണ്ടും സെന്‍സര്‍ ചെയ്യാനായി ഉടന്‍ സമര്‍പ്പിക്കുമന്നും പ്രവീണ്‍ പറഞ്ഞു.
'24 മണിക്കൂറിനുള്ളില്‍ പുതിയ പതിപ്പ് സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് സ്ഥലങ്ങളില്‍ മ്യൂട്ട് ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. കലാകാരനെന്ന നിലയില്‍ അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ അംഗീകരിച്ചേ മതിയാകൂ'. -പ്രവീണ്‍ വ്യക്തമാക്കി.
'ചില സീനുകള്‍ ഒഴിവാക്കണമെന്ന് ആദ്യം പറഞ്ഞിരുന്നു. അത് സാധ്യമല്ലെന്ന് ഞങ്ങള്‍ കൃത്യമായി പറഞ്ഞു. ആ സീനുകള്‍ക്ക് സിനിമയില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസിലാക്കി നിര്‍മാതാക്കള്‍ എന്റെ കൂടെ തന്നെ നിന്നു. സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തെ കുറിച്ച് മെറിറ്റില്‍ സംസാരിക്കുകയാണെങ്കില്‍ ഒരുപാട് പറയാനുണ്ട്. അതില്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പോലും പറയാന്‍ പറ്റാത്ത കാര്യങ്ങളാണ്.
ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങള്‍ സിനിമയുടെ ഉള്ളടക്കത്തെ ബാധിക്കാന്‍ സാധ്യത കുറവാണ്. സിനിമ ഇറക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. സിനിമയുടെ പ്രൊഡക്ഷനിലുള്ളവരെല്ലാം കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി എന്റെ കൂടെ നില്‍ക്കുന്നവരാണ്.
ചിത്രം റീ സെന്‍സറിങ്ങിന് നല്‍കിക്കഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി സെന്‍സര്‍ ബോര്‍ഡിനോട് പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ 18-ന് ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ കഴിയുമെന്നാണ് വിതരണക്കാര്‍ പറയുന്നത്.' -പ്രവീണ്‍ നാരായണന്‍ പറഞ്ഞു.
'പേര് നല്‍കുന്നത് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. ഇടപെടല്‍ ഉണ്ടായാല്‍ സ്വാതന്ത്ര്യം എന്ന് പറയാന്‍ പറ്റില്ല. ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. സിനിമയ്ക്ക് സമയം എന്നത് വളരെ പ്രധാനമാണ്. എത്രയും പെട്ടെന്ന് റിലീസ് ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. നിയമനടപടികളുമായി മുന്നോട്ടുപോയാല്‍ ഇനിയും കുറെ കാലം എടുക്കും', എടുക്കുമെന്ന് പ്രവീണ്‍ നാരായണന്‍ പറഞ്ഞു.
''ജാനകി വിദ്യാധരന്‍ പിള്ള എന്നാണ് ആ കഥാപാത്രത്തിന്റെ മുഴുവന്‍ പേര്. നിലവില്‍ വി കൂടി ആഡ് ചെയ്യാന്‍ നമുക്ക് സാധിക്കും. അതുകൊണ്ടാണ് തയ്യാറായത്. ജാനകി എന്ന കഥാപാത്രം സിനിമയില്‍ തന്നെ ഹൈക്കോടതിയില്‍ കയറുന്നുണ്ട്. റിയല്‍ ലൈഫിലും അങ്ങനെയാണ് നില്‍ക്കുന്നത്. സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് വരെ ആശങ്കയുണ്ട്''എന്നും സംവിധായകന്‍ പറയുന്നു.
ഈ വിവാദം മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേകുറിച്ചുള്ള ചോദ്യത്തിന്'മാര്‍ക്കറ്റിങ്ങിന് ഇത്ര കഴിവുള്ള ആളാണ് താനെന്ന് അറിഞ്ഞില്ല' എന്നായിരുന്നു പ്രവീണ്‍ നാരായണന്റെ മറുപടി.