'അത് സോഷ്യൽമീഡിയ കണ്ടൻ്റാക്കിയത് വലിയ തെറ്റ്'; എന്നാൽ തിരക്കുള്ള ഒരു പൊതുവിടവും അത്ര നിഷ്കളങ്കമല്ല; സ്ത്രീകളെ ഒന്നടങ്കം അധിക്ഷേപിച്ച് പേടി വീണ്ടും ഊട്ടിയുറപ്പിക്കരുതെന്നും ശ്രുതി ശരണ്യം

Update: 2026-01-20 13:57 GMT

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ ദീപക് ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായിക ശ്രുതി ശരണ്യം.യുവാവ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ, പൊതുസമൂഹത്തിന്റെ പ്രതികരണങ്ങൾ അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്ന സ്ത്രീകളുടെ ഭയം വർദ്ധിപ്പിക്കാൻ ഇടയാക്കരുതെന്നും അവർ പറഞ്ഞു. തിരക്കുള്ള ബസ്സുകളും ട്രെയിനുകളും ഉൾപ്പെടെ ഒരു പൊതുവിടവും പൂർണ്ണമായും നിഷ്കളങ്കമല്ലെന്ന് ശ്രുതി ശരണ്യം ചൂണ്ടിക്കാട്ടി.

ബസ് യാത്രയ്ക്കിടെ നടന്ന അതിക്രമത്തിൽ ദൃക്സാക്ഷിയായ (അതിക്രമം നടന്നിട്ടുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ) സ്ത്രീ ചെയ്യേണ്ടിയിരുന്നത് അവരുടെ പക്കലുള്ള തെളിവുകൾ നിയമപാലകർക്ക് കൈമാറുന്നതായിരുന്നു. എന്നാൽ, അത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത് വലിയ തെറ്റാണെന്ന് അവർ സമ്മതിച്ചു. എന്നിരുന്നാലും, ഈ തെറ്റ്, സ്ത്രീകൾ തങ്ങൾക്കെതിരായ അതിക്രമങ്ങളെ ചെറുക്കാൻ കാലങ്ങളായി നടത്തിയ പോരാട്ടങ്ങളെ റദ്ദുചെയ്യുന്നതിനുള്ള കാരണമായി കണക്കാക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു.

ശ്രുതി ശരണ്യത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

എത്രയോ കാലങ്ങൾ പൊരുതിയാണ് ഓരോ സ്ത്രീയും അവർ പൊതുവിടങ്ങളിലും സ്വകാര്യ ഇടങ്ങളിലുമൊക്കെയായി അനുഭവിച്ച അബ്യൂസുകളും വയലേഷനുകളുമൊക്കെ തുറന്നു പറയാൻ തുടങ്ങിയത്. ഇപ്പൊഴും ഭയംകൊണ്ടു മിണ്ടാതിരിക്കുന്ന എത്രയോ സ്ത്രീകൾ നമുക്കിടയിലുണ്ട്. ആ സ്പേസിലേക്കാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളം മുഴുവൻ ചർച്ച ചെയ്ത ബസ്സിലെ സംഭവവും ഇടംപിടിക്കുന്നത്. ഇത്തരം ഒരു വയലേഷന് ദൃക്സാക്ഷിയായ (വയലേഷൻ നടന്നിട്ടുണ്ടെന്ന് അവർക്കുറപ്പുണ്ടെങ്കിൽ) ആ സ്ത്രീ ചെയ്യേണ്ടിയിരുന്നത് അവരുടെ പക്കലുള്ള തെളിവുകൾ നാട്ടിലെ നിയമപരിപാലകരിലേക്ക് എത്തിക്കുക എന്നതായിരുന്നു.

അവർ അത് സോഷ്യൽമീഡിയ കണ്ടൻ്റാക്കിയത് വലിയ തെറ്റുതന്നെയാണ്. പക്ഷേ, അതൊന്നുംതന്നെ തങ്ങൾക്കെതിരെയുള്ള വയലൻസിനെ ചെറുക്കാൻ സ്ത്രീകൾ ഇക്കാലമത്രയും നടത്തിയ പോരാട്ടങ്ങളെ റദ്ദുചെയ്യാനുള്ള കാരണങ്ങളല്ല. എൻ്റെയനുഭവത്തിൽ തിരക്കുള്ള ബസ്സും ട്രെയിനും ഉൾപ്പെടെ ഒരു പൊതുവിടവും അത്ര നിഷ്കളങ്കമല്ല. ഞാനിതെഴുതാനെടുത്ത ഈ ചെറിയ ഇടവേളയിൽപോലും കേരളത്തിൻ്റെ അങ്ങോളമിങ്ങോളും എണ്ണമറ്റ പെണ്ണുങ്ങൾ ചെറുതും വലുതുമായ വയലേഷനുകൾക്ക് ഇരയാകുന്നുണ്ടാവുമെന്നെനിയ്ക്ക് ഉറപ്പാണ്.

അതുകൊണ്ട്, ഈയൊരു സംഭവത്തിൻ്റെ വെളിച്ചത്തിൽ വയലേഷനുകൾ തുറന്നുപറയുന്ന സ്ത്രീകളെ ഒന്നടങ്കം കാടടച്ച് അധിക്ഷേപിച്ച്, പുറത്തുപറയാനുള്ള പേടിയെ വീണ്ടും ഊട്ടിയുറപ്പിക്കുന്ന പരിപാടി പൊതുസമൂഹം ചെയ്യരുതെന്നാവർത്തിക്കുന്നു. നവജാതശിശുക്കളെ വരെ വെറുതെ വിടാത്ത പ്രെഡെറ്ററുകൾ വിഹരിക്കുന്ന നാടാണ് നമ്മുടെയെന്നോർക്കണം.

Tags:    

Similar News