'രാജ്യത്തിൻ്റെ പരമോന്നത ബഹുമതി എൻ്റെ വീട്ടിലേക്ക് വന്നതുപോലെ, നിറഞ്ഞ മനുഷ്യത്വമാണ് ലാലേട്ടൻ'; അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിട്ടും ഇങ്ങനെ ചേര്‍ത്തുനിര്‍ത്തിയ ഒരു മനുഷ്യനെ കണ്ടിട്ടില്ലെന്നും ഹരീഷ് പേരടി

Update: 2025-09-21 12:34 GMT

കൊച്ചി: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ അഭിനന്ദിച്ച് സഹനടൻ ഹരീഷ് പേരടി. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ഹൃദ്യമായ കുറിപ്പിലൂടെയാണ് അദ്ദേഹം മോഹൻലാലിനോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചത്. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

'അഭിപ്രായങ്ങൾ തുറന്നുപറയുന്നതുകൊണ്ടായിരിക്കാം വേണ്ടപ്പെട്ടവരെന്ന് കരുതുന്ന പലരും എന്നോട് അകലം പാലിക്കാറുണ്ട്. എന്നാൽ, എൻ്റെ അഭിപ്രായങ്ങളെ തുറന്നുപറഞ്ഞിട്ടും എന്നെ ഇത്രയധികം ചേർത്തുനിർത്തിയ ഒരു മനുഷ്യനെ എൻ്റെ 56 വർഷത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല,' ഹരീഷ് പേരടി കുറിച്ചു. മോഹൻലാലിൻ്റെ വ്യക്തിത്വത്തെയും സിനിമയിലെ സംഭാവനകളെയും അദ്ദേഹം എടുത്തുപറഞ്ഞു.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

'അഭിപ്രായങ്ങൾ തുറന്നു പറയുന്നതുകൊണ്ടായിരിക്കാം വേണ്ടപ്പെട്ടവർ എന്ന് കരുതുന്ന പലരും എന്നോട് ഒരു അകലം പാലിക്കാറുണ്ട്...പക്ഷെ അഭിപ്രായങ്ങൾ വെട്ടിതുറന്ന് പറഞ്ഞിട്ടും എന്നെ ഇങ്ങിനെ ചേർത്തു നിർത്തിയ ഒരു മനുഷ്യനെ ഞാൻ എൻ്റെ 56 കൊല്ലത്തെ ജീവിതത്തിൽ കണ്ടിട്ടേയില്ല ...ഇതിൽ സുചിചേച്ചിയോടൊപ്പമുള്ള ആ ഫോട്ടോതന്നെയാണ് അതിലെ ഏറ്റവും വലിയ ഉദാഹരണവും സ്നേഹവും..ചെന്നൈയിലെ മലൈകോട്ടെ വാലിഭൻ്റെ ഒരു രാത്രിയിൽ ഞാൻ ലാലേട്ടനോടൊപ്പം ഫോട്ടോയെടുക്കാൻ നിന്നപ്പോൾ ദൂരെ മറ്റാരോടോ സംസാരിച്ചു നിൽക്കുകയായിരുന്ന സുചിചേച്ചിയേ മൂപ്പര് വിളിച്ച് വരുത്തിയതാണ് ഈ ഫ്രെയിമിലേക്ക് ...നമുക്ക് ഹരീഷിനോടൊപ്പം ഒരു ഫോട്ടോയെടുക്കാം എന്നും പറഞ്ഞ്...ഏട്ടനെ ആഗ്രഹിച്ചവന് എടുത്തിയമ്മയെ കൂടി കിട്ടുമ്പോൾ ഇതിലും വലിയ സ്നേഹം മറ്റെന്താണ്..അതുകൊണ്ട് തന്നെ ലാലേട്ടന് ലഭിച്ച ദാദാസാഹിബ് ഫാൽക്കെ അവാർഡ് എന്ന ഈ രാജ്യത്തിൻ്റെ പരമോന്നത ബഹുമതി എനിക്ക് എൻ്റെ വീട്ടിലേക്ക് വന്നതുപോലെയാണ്..അയാൾ എത്രത്തോളം നടരാജനാണോ അത്രത്തോളം നിറഞ്ഞ മനുഷ്യത്വമാണ്...ഇത് എൻ്റെ സത്യസന്ധമായ അനുഭവമാണ്..നിറഞ്ഞ സ്നേഹം ലാലേട്ടാ...' 

Full View

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് അംഗീകാരമായിട്ടാണ് മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത്. 2025 സെപ്തംബർ 23ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണിത്. 2004ൽ അടൂർ ഗോപാലകൃഷ്ണനാണ് ഈ പുരസ്കാരം ആദ്യമായി മലയാളത്തിൽ നേടിയത്. 2019ൽ രജനികാന്തിനും പുരസ്കാരം ലഭിച്ചിരുന്നു. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമായാത്രയാണ് മോഹൻലാലിന്റേതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയിൽ വിശേഷിപ്പിച്ചു.

Tags:    

Similar News