'ആ മനസ്സിലെ നീറ്റൽ നന്നായി മനസ്സിലാകും'; ഓർക്കുമ്പോൾ തന്നെ കണ്ണുകൾ നിറയുന്നു; ലാലിന്റെയും അമ്മയുടെയും സ്നേഹം കാണുമ്പോൾ പലപ്പോഴും കൊതി തോന്നിയിട്ടുണ്ടെന്നും മേജർ രവി

Update: 2025-12-30 12:51 GMT

കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി സംവിധായകൻ മേജർ രവി. നടൻ്റെ ഈ വേദനയിൽ താനും പങ്കുചേരുന്നതായി പ്രശസ്ത സംവിധായകൻ മേജർ രവി അറിയിച്ചു. ഒരു മകനെന്ന നിലയിൽ മോഹൻലാലിന്റെ ഉള്ളിലെ തീവ്രമായ ദുഃഖം തനിക്ക് നന്നായി മനസ്സിലാക്കാൻ കഴിയുന്നുവെന്നും, ശാന്തകുമാരിയെ താൻ സ്വന്തം അമ്മയെപ്പോലെയാണ് കണ്ടിരുന്നതെന്നും മേജർ രവി പറഞ്ഞു.

ശാന്തകുമാരിയുടെ വിയോഗ വാർത്തയറിഞ്ഞപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞെന്ന് മേജർ രവി മാധ്യമങ്ങളോട് പറഞ്ഞു. ലാലിന്റെ അരികിലെത്തിയപ്പോൾ കണ്ട ആഴമേറിയ ദുഃഖം മറച്ചുവെച്ച് എല്ലാവരെയും അഭിമുഖീകരിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും, "ആ മനസ്സിലെ നീറ്റൽ തനിക്ക് നന്നായി മനസ്സിലാകും," എന്ന് മേജർ രവി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു മാസമായി അമ്മയ്ക്ക് തീരെ സുഖമില്ലായിരുന്നുവെന്നും, അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ലാൽ തന്നോട് പലപ്പോഴും സൂചിപ്പിച്ചിരുന്നതായും അദ്ദേഹം ഓർത്തു.

കഴിഞ്ഞ ഒരു മാസമായി അമ്മക്ക് തീരെ സുഖമില്ലായിരുന്നു. ഇടക്കൊക്കെ വിളിക്കുമ്പോൾ ലാൽ പറയും ‘അണ്ണാ, അമ്മ ഇങ്ങനെ കിടക്കുകയല്ലേ അത് കേൾക്കുമ്പോൾ എനിക്കറിയാം ലാലിന്റെ നെഞ്ചിലെ നീറ്റൽ. 1994-ൽ മോഹൻലാലിനെ പരിചയപ്പെട്ടതു മുതൽ സിനിമാബന്ധങ്ങൾക്കപ്പുറം ഒരു കുടുംബാംഗത്തെപ്പോലെയാണ് താൻ അവരുമായി അടുപ്പം പുലർത്തിയിരുന്നത്. ഒരു പട്ടാളക്കാരൻ എന്ന നിലയിൽ പരിചയപ്പെട്ട തന്നെ മുടവൻമുകളിലെ വീട്ടിൽ ലാലിന്റെ അമ്മ സ്നേഹത്തോടെ സ്വീകരിക്കുകയും, ഒരു മകനോടെന്നപോലെ വാത്സല്യം പകരുകയും ചെയ്തിരുന്നു.

ലാഭേച്ഛയില്ലാത്ത ആ ബന്ധം ഇന്നും ഓർക്കുമ്പോൾ കണ്ണുകൾ നിറയുന്നുവെന്നും മേജർ രവി പറഞ്ഞു. എത്ര ആളുകളുണ്ടെങ്കിലും അമ്മയുടെ വേർപാട് ഒരു വ്യക്തിക്ക് നൽകുന്ന അരക്ഷിതാവസ്ഥയും ശൂന്യതയും ആർക്കും നികത്താൻ കഴിയില്ലെന്ന് മേജർ രവി ചൂണ്ടിക്കാട്ടി. അമ്മ എന്നത് ഒരു ജന്മത്തിൽ ലഭിക്കുന്ന സുകൃതമാണെന്നും, അദ്ദേഹം പറഞ്ഞു. തന്റെ അമ്മ മരിച്ചിട്ട് 18 വർഷം കഴിഞ്ഞുവെന്നും ലാലിന്റെയും അമ്മയുടെയും സ്നേഹം കാണുമ്പോൾ പലപ്പോഴും കൊതി തോന്നിയിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു.

എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഞാൻ പലപ്പോഴും അമ്മയെ വന്നു കാണും, ചിലപ്പോഴൊക്കെ എവിടെയായിരുന്നു എന്ന ചോദ്യഭാവത്തിൽ നോക്കും. പിന്നെ കാര്യങ്ങൾ പറഞ്ഞ് കളിയും തമാശയും ഒക്കെ ആകും. എപ്പോൾ കണ്ടാലും വലിയ സ്നേഹവാത്സല്യമാണ് തരുന്നത്. ഞാനിപ്പോൾ ലാലിന്റെ വീട്ടിൽ തന്നെ ഉണ്ട്. നാളെ വെളുപ്പിന് തന്നെ തിരുവനന്തപുരത്ത് എത്തും. സുരേഷ് ബാലാജിയും അപ്പുവും ഒക്കെ എത്തുന്നുണ്ട്, അവരെ വീട്ടിൽ കൊണ്ടെ എത്തിക്കണം. നാളെ ഉച്ചയ്ക്ക് ശേഷമാണ് ചടങ്ങുകലെന്നും മരണാനന്തര ചടങ്ങുകൾ കഴിഞ്ഞേ ഞാൻ മടങ്ങുകയുള്ളൂവെന്നും മേജർ രവി പറഞ്ഞു.

Tags:    

Similar News