സിനിമ ടിക്കറ്റുകളുടെ വില കുറയ്ക്കണം; ചിലർ സിനിമ കാണാൻ രണ്ടര മണിക്കൂര്‍ ഡ്രൈവ് ചെയ്യുന്നു; അവർക്ക് പെട്രോൾ കാശ് നോക്കണ്ടേ; പോപ്പ്കോണിന്‍റെ പൈസയും കുറയ്ക്കണം; തുറന്നടിച്ച് സൽമാൻ ഖാൻ
മുംബൈ: 'സിക്കന്ദര്‍' സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി മാധ്യമങ്ങളെ കണ്ട് സൽമാൻ ഖാൻ . ഇപ്പോൾ ബോളിവുഡ് നേരിടുന്ന പ്രതിസന്ധി അടക്കം വിശദമായി സംസാരിച്ച സല്‍മാന്‍ ഖാന്‍ രാജ്യത്തെ തീയറ്ററുകളില്‍ കർണാടക സർക്കാർ ഏര്‍പ്പെടുത്തിയ പോലെ സിനിമാ ടിക്കറ്റുകൾക്ക് പരമാവധി 200 രൂപ എന്ന രീതിയില്‍ പരിധി ഏർപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
സൽമാൻ ജിയുടെ വാക്കുകൾ...
"സിനിമാ ടിക്കറ്റുകൾക്ക് ഒരു വില പരിധി വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം തീയറ്ററില്‍ ലഭിക്കുന്ന പോപ്‌കോണിന്റെയും പാനീയങ്ങളുടെയും വിലയിൽ ഒരു പരിധി വേണമെന്ന് ഞാൻ കരുതുന്നു. നിർമ്മാതാവിനും അതിൽ നിന്ന് ഒരു വിഹിതം ലഭിക്കുകയും വേണം" സൽമാൻ ഖാൻ വ്യക്തമാക്കി.
ഇന്ത്യയില്‍ ഇപ്പോഴും ആവശ്യത്തിന് തീയറ്ററുകള്‍ ഇല്ലെന്നും സല്‍മാന്‍ സൂചിപ്പിച്ചു "നമ്മുടെ രാജ്യത്ത് കുറഞ്ഞത് 20,000+ തിയേറ്ററുകൾ കുറവാണ്. ഞങ്ങളുടെ സിനിമ വെറും 6000 സ്‌ക്രീനുകളിൽ മാത്രമാണ് റിലീസ് ചെയ്യുന്നത്.
രാജസ്ഥാനിലെ മാണ്ടവയിൽ ഞങ്ങൾ ബജ്രംഗി ഭായിജാൻ എന്ന സിനിമയുടെ ഷൂട്ടിംഗ് നടത്തുകയായിരുന്നു, ആ പട്ടണത്തില്‍ തന്നെ 100 കോടീശ്വരന്മാര്‍ എങ്കിലും ഉണ്ട്. പക്ഷെ ആ പട്ടണത്തിൽ ഒരു തിയേറ്റർ പോലും ഇല്ല. ഒരു സിനിമ കാണാൻ അവര്‍ രണ്ടര മണിക്കൂര്‍ ഡ്രൈവ് ചെയ്യണം. രാജ്യത്ത് സിനിമാ ഹാളുകളുടെ കുറവുണ്ട്."
മാസ് സിനിമയെ എങ്ങനെ നിർവചിക്കുന്നുവെന്ന് ചോദിച്ചപ്പോൾ സൽമാൻ ഖാൻ പറഞ്ഞ അഭിപ്രായം ഇങ്ങനെയായിരുന്നു "മാസ് സിനിമയും ക്ലാസ് സിനിമയും തമ്മിലുള്ള വേർതിരിവ് ഇല്ലാതായി. ഇപ്പോൾ മൾട്ടിപ്ലക്സുകളിൽ പോലും ആളുകൾ വിസിലടിക്കാൻ തുടങ്ങിയിരിക്കുന്നു. സിംഗിള്‍ സ്ക്രീന്‍ തീയറ്ററുകളിലും ഇതുതന്നെ സംഭവിക്കുന്നു." എന്നും അദ്ദേഹം പറഞ്ഞു.